ഒമാനിലേക്ക് വിമാനം കയറാൻ വരട്ടെ; ഈ മേഖലകളിലേക്ക് ആറ് മാസത്തേക്ക് വിസ നൽകില്ല, ഏതൊക്കെ എന്നറിയണ്ടേ?
മസ്‌ക്കറ്റ്: ഗൾഫ് മേഖലയിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ വലിയ രീതിയിൽ തൊഴിൽ തേടി എത്തുന്ന രാജ്യമാണ് ഒമാൻ. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ചില വാർത്തകൾ പ്രവാസികൾക്ക് ഒട്ടും ആശാവഹമല്ല. അടുത്ത ആറ് മാസത്തേക്ക് രാജ്യത്തെ തിരഞ്ഞെടുത്ത തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിസ അനുവദിക്കേണ്ട എന്നാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. താൽക്കാലിക നിയന്ത്രണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിൽ വിപണിയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ തീരുമാനം നിലവിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത ആറ് മാസ കാലത്തേക്കാവും നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക. സ്വകാര്യ മേഖലയിലെ സുപ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

നിയന്ത്രണം ബാധിക്കുന്ന തൊഴിലുകളിൽ സാധാരണ നിർമ്മാണ തൊഴിലാളികൾ, കെട്ടിടങ്ങളിലെ ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ, കെട്ട് തൊഴിലാളികൾ, സ്‌റ്റീൽ ഫിക്‌സർമാർ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളിൽ വൈദഗ്ദ്ധ്യമുള്ള തയ്യൽക്കാർ, ജനറൽ ഇലക്‌ട്രീഷ്യൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, പാചകക്കാർ, ഹോം ഇൻസ്‌റ്റാളേഷൻ ഇലക്ട്രീഷ്യൻമാർ, ബാർബർ എന്നിവ ഉൾപ്പെടുന്നു.
നിയന്ത്രണം പുതിയ വിസകൾ അനുവദിക്കുന്നതിൽ മാത്രമായിരിക്കും. നിലവിൽ ഒമാനിലുള്ള ഒമാനി ഇതര തൊഴിലാളികളുടെ സേവനങ്ങൾ പുതുക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള അപേക്ഷകൾ സമർപ്പിക്കാൻ തടസങ്ങൾ ഒന്നുമുണ്ടാവില്ല. തൊഴിൽ വിപണിയിലെ ആവശ്യകത മനസിലാക്കി എടുത്ത തീരുമാനം ആണിതെന്നും പൊതുജന താത്പര്യാർത്ഥമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
നേരത്തെ സ്വകാര്യ മേഖലയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 30 പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാൻ ഒമാന്‍ തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന്റെ ആദ്യപടിയായാണോ പുതിയ നിയന്ത്രണം എന്നാണ് പലരും ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ഗതാഗതം, ലോജിസ്‌റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി എന്നീ മേഖലകളില്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് ഒമാന്റെ തീരുമാനം എന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. അങ്ങനെയെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാവും ഈ തീരുമാനം എന്നുറപ്പാണ്.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വിസാ നിയന്ത്രണം ആറ് മാസം കൊണ്ട് അവസാനിപ്പിക്കാതെ പൂർണമായും സ്വദേശിവത്കരണം എന്ന നയത്തിലേക്ക് ഒമാൻ മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 2027ഓടെ കൂടുതൽ മേഖലകളിലേക്ക് സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുകയാണ് ഒമാന്റെ ലക്ഷ്യം. ഇതിലേക്ക് ഒരുപടി കൂടി അടുപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്ന് നിസംശയം പറയാം. ഇതോടെ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്.












Click it and Unblock the Notifications