ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ പെരുകുന്നു; മുന്നറിയിപ്പുമായി ദുബായ് പോലീസ്, പ്രവാസികളും സൂക്ഷിക്കണം
ദുബായ്: ഡിജിറ്റൽ ഇടപാടുകളിലെയും ഓണലൈൻ വഴിയുള്ളതുമായ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്. സോഷ്യൽ മീഡിയയിലെ ഒരു പരസ്യവും ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റുകളും പെരുകുകയാണെന്നും ചിലപ്പോൾ ഫോൺ കോളുകൾ വഴിയും ആളുകളെ പറ്റിക്കുന്നുണ്ടെന്നും പറയുകയാണ് ദുബായ് പോലീസ് ഇപ്പോൾ.
പല വ്യാജ ഓഫറുകൾക്ക് പിന്നിലും പണവും ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തൊന്നാകെ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
പ്രായഭേദമന്യേ എല്ലാവരും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാം.

ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ, ഡിജിറ്റൽ സേവനങ്ങൾ തേടുന്നവർ, ദൈനംദിന ആവശ്യങ്ങൾക്കുള്ള സേവനങ്ങൾ അന്വേഷിക്കുന്നവർ എന്നിവരെയും തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ട്. ദുബായ് പോലീസിലെ ആന്റി-ഫ്രോഡ് സെന്റർ ഡയറക്‌ടർ ഹമദ് ഒബൈദ് അൽ സുവൈദി പറയുന്നതനുസരിച്ച്, സോഷ്യൽ മീഡിയ പരസ്യങ്ങളും വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അൽ ഖലീജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഒറിജിനൽ വെബ്സൈറ്റിന് വളരെ സാമ്യമുള്ള വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വെബ് വിലാസത്തിലെ ഒരു അക്ഷരം മാറ്റുകയോ ഡൊമെയ്ൻ നാമത്തിൽ ചെറിയ വ്യത്യാസം വരുത്തുകയോ ചെയ്‌താൽ പോലും വ്യാജ സൈറ്റ് തിരിച്ചറിയാൻ ബുദ്ധിമുട്ടാകും.
പണം അയയ്ക്കുന്നതിന് മുമ്പ് സ്വീകർത്താവിന്റെ വിവരങ്ങളും വെബ്സൈറ്റിന്റെ ആധികാരികതയും പരിശോധിക്കാത്തതാണ് പലരും ചെയ്യുന്ന പ്രധാന തെറ്റുകളിലൊന്നെന്ന് പോലീസ് പറഞ്ഞു. മെസേജായി ലഭിച്ചതുകൊണ്ടോ സോഷ്യൽ മീഡിയ പരസ്യത്തിൽ കണ്ടതുകൊണ്ടോ ഒരു ലിങ്കിൽ നേരിട്ട് ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ലിങ്ക് എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയും അത് അയച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ യഥാർഥ തിരിച്ചറിയൽ ഉറപ്പാക്കുകയും വേണം. പ്രത്യേകിച്ച് ലിങ്ക് പേയ്മെന്റ് പേജിലേക്കാണ് കൊണ്ടുപോകുന്നതെങ്കിൽ, അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്നുണ്ടെങ്കിൽ കൂടുതൽ ജാഗ്രത വേണം.
സാങ്കേതികവിദ്യയുടെ വളർച്ചയോടെ തട്ടിപ്പുകാരുടെ രീതികളും മാറുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും വ്യാജ ഫോൺ കോളുകളും ഉപയോഗിച്ച് തട്ടിപ്പുകൾ കൂടുതൽ വിശ്വസനീയമായി തോന്നുന്ന രീതിയിൽ നടത്തുന്നു. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ സമയം പാഴാക്കാതെ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ബാധിച്ച ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കുകയോ ആവശ്യമെങ്കിൽ അടയ്ക്കുകയോ ചെയ്‌ത് ഉടൻ പരാതി നൽകണമെന്ന് പോലീസ് നിർദേശിച്ചു. ഇ ക്രൈം പ്ലാറ്റ്ഫോം, ദുബായ് പോലീസ് എസ്‌പിഎസ് സേവനം, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്‌റ്റേഷൻ വഴി പരാതി നൽകാം. സംഭവം റിപ്പോർട്ട് ചെയ്യാൻ ദിവസങ്ങളോളം കാത്തിരിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. വേഗത്തിൽ പരാതി നൽകിയാൽ പണം തിരിച്ചുപിടിക്കുന്നതിനും തട്ടിപ്പുകാരെ കണ്ടെത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിന് കൂടുതൽ അവസരം ലഭിക്കും.


Click it and Unblock the Notifications