ഖത്തര്‍ ഗതികേടില്‍; അത്യുന്നതങ്ങളില്‍ നിന്ന് ഇടിഞ്ഞുവീണു, അമേരിക്കയില്‍ നിന്ന് വാതകം വാങ്ങും
ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഈ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗവും എല്‍എന്‍ജി കയറ്റുമതിയാണ്. എന്നാന്‍ ഇറാന്‍-അമേരിക്ക യുദ്ധം ഖത്തറിനെ സാമ്പത്തികമായി തളര്‍ത്തി. ഹോര്‍മുസ് വഴി കയറ്റുമതി അസാധ്യമായതോടെ ഖത്തര്‍ നേരിടുന്നത് വലിയ തിരിച്ചടിയാണ്.
പ്രതിസന്ധി മറികടക്കുന്നതിന് ഖത്തര്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ നീക്കം തുടങ്ങി എന്നാണ് പുതിയ വിവരം. ആദ്യമായിട്ടാണ് ഖത്തര്‍ ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി ഇറക്കാനാണ് ഖത്തര്‍ ചര്‍ച്ചകള്‍ നടത്തുന്നത്. 2031 വരെയുള്ള ഇടപാടുകള്‍ക്കാണ് ഖത്തറിന്റെ ശ്രമം. യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍ നിരവധി ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. യുദ്ധം തീര്‍ന്നാലും ഖത്തറിന് കയറ്റുമതി പഴയ അവസ്ഥയില്‍ എത്തിക്കാന്‍ സമയമെടുക്കും.

ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി രാജ്യമായ ഖത്തര്‍ ഇപ്പോള്‍ എല്‍എന്‍ജി ഇറക്കുമതി രാജ്യമായി മാറി എന്നതാണ് അവസ്ഥ. വെന്‍ച്വര്‍ ഗ്ലോബല്‍, ചെനിയര്‍, വൂഡ്‌സൈഡ് തുടങ്ങിയ കമ്പനികളുമായെല്ലാം ഖത്തര്‍ എനര്‍ജി ചര്‍ച്ച നടത്തുകയാണ്. ഖത്തറിന്റെ ഊര്‍ജ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കമ്പനിയാണ് ഖത്തര്‍ എനര്‍ജി.
ഖത്തറിലെ ഏറ്റവും വലിയ വാതക ഉല്‍പ്പാദന കേന്ദ്രമാണ് റാസ് ലാഫാന്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഈ കേന്ദ്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ചില കയറ്റുമതി കരാര്‍ നിലനിര്‍ത്തുന്നത് സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് ഖത്തര്‍ എല്‍എന്‍ജി വാങ്ങിയിരുന്നു. യുദ്ധം വേഗം തീരുമെന്ന് കരുതിയാണ് ഈ താല്‍ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ ദീര്‍ഘകലാ ഇറക്കുമതി കരാറിനാണ് ഖത്തര്‍ ശ്രമിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള എല്‍എന്‍ജി കയറ്റുമതി പ്രധാനമായും ഏഷ്യയിലേക്കാണ്. പിന്നെ യൂറോപ്പിലേക്കും. ഏഷ്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനവും ഹോര്‍മുസ് വഴിയായിരുന്നു. ഈ വഴി അടഞ്ഞതാണ് ഖത്തറിന് വെല്ലുവിളിയായത്. യുഎഇ ഫുജൈറ തുറമുഖം വഴി എല്‍എന്‍ജി കയറ്റുമതി ഭാഗമായി തുടരുന്നുണ്ട്. എന്നാല്‍ ഖത്തറിന്റെ വഴി പൂര്‍ണമായി അടഞ്ഞു.
ഇന്ത്യയും ചൈനയുമെല്ലാം ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജിയെ ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയില്‍ നിന്നാണ്. യുദ്ധം കാരണം ഖത്തറിന്റെ വരുമാനം ഇടിഞ്ഞപ്പോള്‍ അമേരിക്കക്ക് ഇന്ത്യന്‍ വിപണി ലഭിച്ചു എന്ന വ്യാപാര ലാഭം കിട്ടി. ഖനനം ചെയ്യുന്ന വാതകം ദ്രാവക രൂപത്തിലേക്ക് മാറ്റം വരുത്തിയാണ് കയറ്റുമതി ചെയ്യുന്നത്. ഇതിനുള്ള ഖത്തറിലെ സംവിധാനത്തിന് കേടുകള്‍ സംഭവിച്ചിട്ടുണ്ട്. റാസ് ലാഫാന്‍ കേന്ദ്രത്തിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഓരോ വര്‍ഷവും ഒരു കോടിയില്‍ അധികം ഡോളര്‍ ചെലവഴിക്കേണ്ട അവസ്ഥയാണ്. പ്രതിവര്‍ഷം 20 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഖത്തര്‍ നേരിടുന്നതത്രെ.




Click it and Unblock the Notifications
