നിക്ഷേപങ്ങളിലെ നിയന്ത്രണം എടുത്തുമാറ്റി ആർബിഐ; ഗുണം ലഭിക്കുക യുഎഇയിലെ പ്രവാസികൾക്കും
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ തീരുമാനവുമായി റിസർവ് ബാങ്ക്. എൻആർഐ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിയന്ത്രണങ്ങളിൽ താൽക്കാലിക ആർബിഐ ഇളവ് പ്രഖ്യാപിച്ചതോടെ, വിദേശ കറൻസിയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ഇന്ത്യൻ ബാങ്കുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്ന പലിശ നൽകാൻ തുടങ്ങിയതോടെയാണ് ഈ നേട്ടം.
ചില ബാങ്കുകൾ ഇപ്പോൾ എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് അമേരിക്കൻ ഡോളറിൽ 7.1 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുന്നു. വിദേശത്ത് നിന്ന് കൂടുതൽ പണം ഇന്ത്യയിലേക്ക് ആകർഷിക്കുക, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വർധിപ്പിക്കുക, ഉയർന്ന എണ്ണവിലയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും കാരണം രൂപയ്ക്ക് ഉണ്ടാകുന്ന സമ്മർദം കുറയ്ക്കുക എന്നിവയാണ് ആർബിഐയുടെ ഈ തീരുമാനത്തിന്റെ ലക്ഷ്യം.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണമയയ്ക്കുന്നവരായതിനാൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം ഏറെ പ്രാധാന്യമുള്ളതാണ്. ആർബിഐയുടെ അറിയിപ്പ് പ്രകാരം, ഈ ഇളവ് 2026 സെപ്റ്റംബർ 30 വരെ മാത്രമേ നിലവിലുണ്ടാകൂ. അതിനാൽ, എൻആർഐകൾക്ക് ഉയർന്ന പലിശനിരക്കിന്റെ ആനുകൂല്യം ലഭിക്കാൻ ഇതൊരു പരിമിത കാലാവധിയുള്ള അവസരം മാത്രമാണ്.
മൂന്ന് വർഷത്തിൽ കൂടുതൽ മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള പുതിയ എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ഉണ്ടായിരുന്ന പലിശപരിധി ആർബിഐ നീക്കി. അതുപോലെ, മൂന്ന് വർഷമോ അതിലധികമോ കാലാവധിയുള്ള പുതിയ എൻആർഇ നിക്ഷേപങ്ങൾക്കും പലിശനിരക്കിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി.
മുമ്പ്, എൻആർഇ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ ഇന്ത്യയിലെ സമാന സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുമായി ബന്ധിപ്പിച്ചായിരുന്നു. എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ആഗോള പലിശനിരക്കുകളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എൻആർഐകൾക്കായി ലഭ്യമായ ഏറ്റവും ജനപ്രിയമായ രണ്ട് ബാങ്ക് നിക്ഷേപ പദ്ധതികളാണ് എഫ്‌സിഎൻആർബിയും എൻആർഇ അക്കൗണ്ടുകളും.
അതിൽ തന്നെ എഫ്‌സിഎൻആർബി അക്കൗണ്ടിൽ അമേരിക്കൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയ വിദേശ കറൻസികളിൽ നിക്ഷേപിക്കാം. അതിനാൽ രൂപയുടെ മൂല്യം കുറയുകയോ കൂടുകയോ ചെയ്‌താലും നിക്ഷേപത്തിനോ പലിശയ്‌ക്കോ ബാധകമാകില്ല. അതേസമയം, എൻആർഇ അക്കൗണ്ട് ഇന്ത്യൻ രൂപയിലാണ്. വിദേശത്ത് സമ്പാദിക്കുന്ന പണം ഇന്ത്യയിൽ രൂപയായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപയോഗിക്കാം.
രൂപയുടെ മൂല്യത്തിൽ മാറ്റമുണ്ടാകുമെന്ന ആശങ്കയുള്ളവർ സാധാരണയായി എഫ്‌സിഎൻആർബി തിരഞ്ഞെടുക്കുന്നു. രൂപയുടെ മൂല്യം ഭാവിയിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് എൻആർഇ നിക്ഷേപം കൂടുതൽ അനുയോജ്യമായേക്കാം. വിദേശനാണ്യ നിക്ഷേപം കൂടുതൽ ആകർഷിക്കാൻ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ് ഈ തീരുമാനത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.
വിദേശ നിക്ഷേപവും വിദേശനാണ്യ ലഭ്യതയും വർധിപ്പിക്കാൻ കഴിഞ്ഞ മാസങ്ങളിലായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു.റോയിറ്റേഴ്‌സ് പറയുന്നത് അനുസരിച്ച് പുതിയ എഫ്‌സിഎൻആർബി പദ്ധതിയിലൂടെ ഇന്ത്യൻ ബാങ്കുകൾക്ക് 35 മുതൽ 40 ബില്യൺ ഡോളർ വരെ വിദേശനാണ്യം സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ലോകവിപണിയിൽ എണ്ണവില ഉയരുകയും വിദേശ നിക്ഷേപം കുറയുകയും ചെയ്‌തതോടെ രൂപയ്ക്ക് സമ്മർദം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ എണ്ണവില ഉയരുമ്പോൾ കൂടുതൽ വിദേശനാണ്യം ചെലവഴിക്കേണ്ടി വരുന്നു. അത്തരം സാഹചര്യത്തിൽ എൻആർഐ നിക്ഷേപങ്ങൾ രാജ്യത്തിന് സ്ഥിരതയുള്ള വിദേശനാണ്യ ഉറവിടമായി മാറും.
യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എഫ്‌സിഎൻആർബിഐ നിക്ഷേപത്തിന്റെ പ്രധാന നേട്ടം രൂപയുടെ മൂല്യത്തകർച്ചയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നതാണ്. നിക്ഷേപവും പലിശയും നിക്ഷേപിച്ച അതേ വിദേശ കറൻസിയിൽ തന്നെയാണ് തിരികെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ, വിദേശ കറൻസിയിൽ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാനും ഉയർന്ന പലിശ നേടാനും ആഗ്രഹിക്കുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് തീരുമാനം ഗുണകരമാണ്.














Click it and Unblock the Notifications