സൗദി മാറ്റത്തിന്റെ കാഹളം മുഴക്കി; സ്വകാര്യവൽക്കരണം വരുന്നു, പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും
റിയാദ്: ലോകം മാറുന്നതിന് അനുസരിച്ച് മാറുകയാണ് ഗൾഫ് രാജ്യങ്ങളും, ഇക്കൂട്ടത്തിൽ സൗദിയും വെറുതെ ഇരിക്കുന്നില്ല. സാമ്പത്തിക പരിഷ്‌കരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഈ അറബ് രാജ്യം. കാബിനറ്റ് അംഗീകരിച്ച ദേശീയ സ്വകാര്യവൽക്കരണ തന്ത്രത്തിന് സർക്കാർ തുടക്കമിട്ടതോടെയാണ് ഇത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പൊതുസേവനങ്ങൾ നവീകരിക്കുക, സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് ഈ നീക്കം.
തിരഞ്ഞെടുത്ത പൊതുസേവന, അടിസ്ഥാന സൗകര്യ വികസനം, പ്രവർത്തനം, മാനേജ്മെന്റ് എന്നിവയിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്താനാണ് ഈ തന്ത്രം രൂപകൽപ്പന ചെയ്‌തത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകകളിലൂടെയാവും പദ്ധതികൾ നടപ്പാക്കുക. എങ്കിലും നിയമനിർമ്മാണ, മേൽനോട്ട, നിയന്ത്രണ അധികാരം സർക്കാരിൽ നിലനിൽക്കും. കാര്യക്ഷമത, സേവന നിലവാരം, ദീർഘകാല സാമ്പത്തിക സുസ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

വിഷൻ 2030-ന് അനുസൃതമായ ഈ തന്ത്രത്തിന് 2025 നവംബർ 25-ന് കാബിനറ്റ് അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ദാൻ പറയുന്നു. നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ ആൻഡ് പിപിപി ബോർഡ് ചെയർമാൻ കൂടിയായ അദ്ദേഹം ഇതിനെ സൗദി വിഷൻ 2030-ന്റെ പ്രധാന ഘടകമായി വിശേഷിപ്പിച്ചു. സേവന കാര്യക്ഷമത വർധിപ്പിക്കൽ, പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തൽ, ദീർഘകാല സാമ്പത്തിക സുസ്ഥിരതയെ പിന്തുണയ്ക്കൽ എന്നിവയാണ് ലക്ഷ്യങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് മന്ത്രി അൽ-ജദ്ദാൻ പങ്കുവച്ചത്. 'പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ലോകോത്തര പൊതുസേവനങ്ങൾ ലഭ്യമാക്കുന്ന, ഭാവിക്ക് തയ്യാറെടുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ രാജ്യം നിർമ്മിക്കുകയാണ്' പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകളിൽ സൗദി അറേബ്യയെ ഒരു ആഗോള മാതൃകയാക്കി സ്ഥാപിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു എന്നതാണ് കാര്യം.
പുതിയ നയത്തിലൂടെ 18 മുൻഗണനാ മേഖലകളെയാണ് ഭരണകൂടം പ്രധാനമായി ലക്ഷ്യമിടുന്നത്. രാജ്യവ്യാപകമായി പൊതുസേവന സംതൃപ്‌തി മെച്ചപ്പെടുത്താനും ഇത് ശ്രമിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ പതിനായിരക്കണക്കിന് ഉയർന്ന നിലവാരമുള്ള പ്രത്യേക ജോലികളും സൃഷ്‌ടിക്കപ്പെടും.
അടുത്ത നാല് വർഷത്തിനുള്ളിൽ, അതായത് 2030 ആകുമ്പോഴേക്കും 220-ലധികം പൊതു-സ്വകാര്യ പങ്കാളിത്ത കരാറുകളിൽ ഒപ്പുവയ്ക്കുകയും 2030 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപത്തിൽ 240 ബില്യൺ റിയാലിലധികം കൊണ്ട് വരികയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ഈ തന്ത്രത്തിന്റെ കാതലായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാൻ അവർക്ക് മുന്നിൽ ഉള്ളതാവട്ടെ ഏതാണ്ട് നാല് വർഷങ്ങളാണ്.
2018 ൽ ആരംഭിച്ച പദ്ധതിയിലൂടെ രാജ്യത്തിന്റെ സ്വകാര്യവൽക്കരണ നീക്കത്തിന് അടിത്തറ പാക്കുകയായിരുന്നു സർക്കാർ ചെയ്‌തത്. നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ സ്ഥാപിക്കൽ, 200 ലധികം അംഗീകൃത പദ്ധതികളുടെ വികസനം, ഏകദേശം 213 ബില്യൺ ഡോളറിന് തുല്യമായ മൊത്തം നിക്ഷേപം, 800 ബില്യൺ റിയാലിന്റെ നിക്ഷേപം എന്നിവ പദ്ധതിയുടെ പ്രധാന നേട്ടങ്ങളായി ഭരണകൂടം ഉയർത്തി കാട്ടുന്നു.












Click it and Unblock the Notifications