ഹജ്ജ് സീസണിൽ നടപടി കർശനമാക്കി സൗദി; വിസ കാലാവധി കഴിഞ്ഞവരെ കാത്ത് ജയിൽ ശിക്ഷ, പിഴയും
റിയാദ്: സൗദി അറേബ്യയിൽ പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് കർശന ശിക്ഷകൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഭരണകൂടം. സൗദി ആഭ്യന്തര മന്ത്രാലയം വീണ്ടും ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ആറുമാസം വരെ തടവ്, 50,000 റിയാൽ വരെ പിഴ, അതോടൊപ്പം നാടുകടത്തൽ എന്നിവയാണ് ഈ നിയമലംഘകർക്ക് ലഭിക്കാവുന്ന ശിക്ഷകൾ.
നടപ്പുവർഷത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും എല്ലാ സന്ദർശകരും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. തീർത്ഥാടകരുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും അധികാരികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.

ഈ നിയമങ്ങളുടെ ഏതൊരു ലംഘനവും കുറ്റവാളികളെ നിയമപരമായ നടപടികളിലേക്ക് നയിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏത് തരം സന്ദർശക വിസകളും ഹജ്ജ് കർമ്മങ്ങൾക്ക് അനുമതി നൽകുന്നില്ലെന്നും അധികൃതർ ആവർത്തിച്ചു. ഈ വിഷയത്തിൽ സൗദി ഭരണകൂടം ശക്തമായ നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
നിയമലംഘകരെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ ഹജ്ജ് സീസൺ ആയതിനാൽ തന്നെ പരിശോധനകൾ അടക്കം കൂടുതൽ ശക്തമാവും.
ഹജ്ജ് തീർത്ഥാടനം നിയന്ത്രിക്കാൻ സൗദി അധികൃതർ നേരത്തെ കൈക്കൊണ്ട നടപടികൾക്ക് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ് പുറത്തിറക്കിയത്. വിസ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങളും അനധികൃത തീർത്ഥാടകർക്ക് പിഴ ചുമത്തുന്നതും ഈ നടപടികളിൽ ഉൾപ്പെടുന്നു. തീർത്ഥാടന വേളകളിൽ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സമീപ വർഷങ്ങളായി അധികൃതർ നിയമങ്ങൾ കർശനമാക്കി വരികയാണ്.
ഇന്ത്യക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഹജ്ജിന് പോകാനൊരുങ്ങുന്ന ഇന്ത്യൻ തീർത്ഥാടകർ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം അപേക്ഷിക്കുകയും, യാത്രയ്ക്ക് മുൻപ് സാധുവായ പെർമിറ്റുകൾ ഉറപ്പാക്കുകയും ചെയ്യണം. പുതിയ നിയമം അനുസരിച്ച്, സന്ദർശക വിസകളും ടൂറിസ്‌റ്റ് വിസകളും ഹജ്ജിനായി ഉപയോഗിക്കാനാവില്ല. ഇത് പലതവണ മന്ത്രാലയം ആവർത്തിച്ചു പറയുന്ന കാര്യമാണ്.
ഉംറയ്ക്ക് പദ്ധയിടുന്നവർ വിസ സമയക്രമം ശ്രദ്ധയോടെ നിരീക്ഷിക്കുകയും, പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഹജ്ജ് സീസണിൽ യാത്ര ഒഴിവാക്കുകയും വേണം. നേരത്തെ തന്നെ ഇന്ത്യക്കാർക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ സൗദി ഭരണകൂടം നൽകിയതാണ്. ഇത് കൃത്യമായി പാലിക്കുകയാണ് വേണ്ടത്.












Click it and Unblock the Notifications