ബേപ്പൂർ ടു ദുബായി മാത്രമല്ല, ഇന്ത്യയിലെ മറ്റൊരു നഗരത്തില്‍ നിന്ന് ഒമാനിലേക്കും കപ്പല്‍ വരുന്നു
ഡൽഹി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും വാണിജ്യം, സംസ്‌കാരം, പ്രതിരോധം, നൂതനാശയം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങള്‍ ചർച്ച ചെയ്യുകയും ചെയ്തു.
ഇന്ത്യയ്ക്കും ഒമാനും ഇടയിലുള്ള പുരാതന വ്യാപാര പാതകൾ പുനരുജ്ജീവിപ്പിച്ച് ചരിത്രപരമായ സമുദ്രയാത്ര പുനഃസൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികും പങ്കുവെച്ചെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളായി ചരക്കുകളുടെയും ആശയങ്ങളുടെയും കൈമാറ്റം സുഗമമാക്കിയ സമുദ്ര വ്യാപാരത്തിന്റെ സമ്പന്നമായ ചരിത്രം നേതാക്കൾ അനുസ്മരിക്കുകയും ചെയ്തു.

"പ്രധാനമന്ത്രി മോദിയും ഒമാനിലെ സുൽത്താനും ഇന്ത്യയും ഒമാനും തമ്മിലുള്ള സമുദ്ര വ്യാപാരത്തിന്റെ നീണ്ട ചരിത്രം അനുസ്മരിച്ചു. വ്യാപാരവും സാംസ്കാരിക വിനിമയവും സുഗമമാക്കുന്നതിൽ പായ്ക്കപ്പല്‍ വ്യാപാരം വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ച് അവർ ചർച്ച ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡവും അറേബ്യൻ പെനിൻസുലയും, പ്രത്യേകിച്ച് ഒമാനും തമ്മിലുള്ള ഇടപെടലിന്റെ ചരിത്രത്തെ ഇവ സമ്പന്നമാക്കുന്നു," സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും പറഞ്ഞു.
ഗുജറാത്തിലെ മാണ്ട്വി തുറമുഖത്ത് നിന്ന് മസ്‌കറ്റിലേക്ക് പുതിയ കപ്പല്‍ പാത തുറക്കാനുള്ള ആലോചനകളും കൂടിക്കാഴ്ചയിലുണ്ടായി. 2025-26 കാലയളവില്‍ കപ്പല്‍ ഗതാഗതം യാഥാർത്ഥമാകുമെന്നാണ് സൂചന. ബേപ്പൂരിലും ദുബായിക്കും ഇടയില്‍ യാത്ര കപ്പല്‍ ആരംഭിക്കുന്നതിന് പിന്നാലെയാണ് ഗുജറാത്തില്‍ നിന്നും ഒമാനിലേക്കുള്ള കപ്പല്‍ പാതയും ആരംഭിക്കുന്നത്.
ഇന്ത്യയിൽ പുരാതനമായ അറിവുകൾ ഉപയോഗിച്ച് നിർമ്മിച്ച പായ്ക്കപ്പലിന്റെ ഒരു സമുദ്ര യാത്ര പുനഃസൃഷ്ടിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ നേതാക്കൾ അഭിനന്ദിച്ചു. 2025-26ൽ ഗുജറാത്തിലെ മാണ്ട്വി തുറമുഖത്ത് നിന്ന് മസ്‌കറ്റിലേക്ക് കപ്പൽ യാത്ര ചെയ്യാനും തുടർന്ന് മറ്റ് മേഖലകളിലേക്ക് കൂടുതൽ യാത്രകൾ നടത്താനുമാണ് താൽക്കാലിക പദ്ധതിയെന്നും സംയുക്ത പ്രസ്താവന കൂട്ടിച്ചേർത്തു.
ഈ നാവിക യാത്ര ഇന്ത്യയും ഒമാനും തമ്മിലുള്ള പുരാതനവും ചരിത്രപരവുമായ ബന്ധങ്ങളെ വെളിവാക്കുമെന്നും അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും അടിത്തറ ശക്തിപ്പെടുത്തുമെന്നും ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ പ്രസിഡന്റ്, ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് ഒമാൻ സുൽത്താൻ, സുൽത്താൻ ഹൈതം ബിൻ താരിക് ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്. സുൽത്താൻ ഹൈതം ബിൻ താരിക്കിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നൽകി. അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ സന്ദർശനത്തിന് 25 വർഷത്തിന് ശേഷമാണ് മറ്റൊരു ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയിലേക്ക് എത്തുന്നത്.












Click it and Unblock the Notifications