ഗൾഫ് രാജ്യങ്ങളിലേക്ക് പോവുന്ന ടൂറിസ്‌റ്റുകൾക്ക് ഒറ്റ വിസ; 6 രാജ്യങ്ങൾ സന്ദർശിക്കാം, 'ജിസിസി ഗ്രാൻഡ് ടൂർസ്'
ദുബായ്: അന്താരാഷ്ട്ര സന്ദർശകർക്ക് ജിസിസിയിലെ ആറ് അംഗരാജ്യങ്ങളിലേക്കും ഒരൊറ്റ ടൂറിസ്‌റ്റ് വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്‌റ്റ് വിസ പദ്ധതി നടപ്പാക്കുന്നതിലേക്ക് ഒരുപടി കൂടി അടുക്കുന്നു സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങൾക്കിടയിൽ ഒരൊറ്റ അനുമതിപത്രം ഉപയോഗിച്ച് സഞ്ചരിക്കാൻ പദ്ധതി വഴി സാധിക്കും. ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ റിയാദിൽ നടന്ന സുരക്ഷാ-ചരിത്ര സംവാദം 2026ൽ സംസാരിക്കവെയാണ് അൽബുദൈവി ഏകീകൃത വിസ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതിനുമുള്ള പ്രധാന ചുവടുവായ്‌പാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിസ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി, വിസ ഫീസ്, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം വിശദാംശങ്ങൾ പുറത്തുവിട്ടില്ല.

2023ൽ ജിസിസി സുപ്രീം കൗൺസിൽ ഏകീകൃത ടൂറിസ്‌റ്റ് വിസ പദ്ധതിക്ക് അംഗീകാരം നൽകുകയും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രിമാർക്ക് അനുമതി നൽകുകയും ചെയ്‌തിരുന്നു. അതേ വർഷം ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാർ പദ്ധതി ഏകകണ്ഠമായി അംഗീകരിച്ചു. തുടർന്ന് നവംബറിൽ ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അംഗീകാരം നൽകി.
'ജിസിസി ഗ്രാൻഡ് ടൂർസ്' എന്നാണ് ഏകീകൃത വിസയ്ക്ക് പേര് നൽകിയിരിക്കുന്നത്. 2024 മെയ് മാസത്തിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024ന്റെ ഉദ്ഘാടന ദിവസമാണ് യുഎഇ സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിൻ തൗഖ് അൽ മർറി പദ്ധതിയുടെ പേര് പ്രഖ്യാപിച്ചത്. 2025 ജൂണിൽ അബ്‌ദുല്ല ബിൻ തൗഖ് അൽ മർറി വിസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും നടപ്പാക്കൽ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. തുടർന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പദ്ധതി 2026ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
ജിസിസി രാജ്യങ്ങളിലെ പൗരന്മാരല്ലാത്ത, ഒന്നിലധികം അംഗരാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര യാത്രക്കാരെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. പദ്ധതി നിലവിൽ വന്നാൽ യാത്രാപട്ടികയിൽ ഉൾപ്പെടുന്ന ഓരോ രാജ്യത്തിനും പ്രത്യേകം ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമുണ്ടാകില്ല. ഒരൊറ്റ വിസ ഉപയോഗിച്ച് ഒന്നിലധികം ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
ഇതോടെ വിവിധ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുത്തി യാത്രകൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ എളുപ്പമാകും. സന്ദർശകർക്ക് തങ്ങളുടെ താമസകാലം വിവിധ ഗൾഫ് നഗരങ്ങളിലായി വിഭജിക്കാനും സാംസ്‌കാരിക, ചരിത്ര, പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം വിപണികളും വിവിധ പരിപാടികളും സന്ദർശിക്കാനും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും.
ഒന്നിലധികം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഏകീകൃത വിസ സംവിധാനം ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കും. ഓരോ രാജ്യത്തിനും പ്രത്യേകം വിസ ഫീസ് നൽകേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. എന്നാൽ അന്തിമ വിസ ഫീസ് ഘടന അനുസരിച്ചായിരിക്കും ചിലവിന്റെ യഥാർത്ഥ ചിത്രം വ്യക്തമാവുക.
ഒന്നിലധികം ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി യാത്രാ പാക്കേജുകൾ വികസിപ്പിക്കാൻ ടൂർ ഓപ്പറേറ്റർമാർക്കും യാത്രാ കമ്പനികൾക്കും ഇത് പ്രോത്സാഹനമാകും. സാംസ്‌കാരിക വിനോദസഞ്ചാരം, വിനോദയാത്ര, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, ബിസിനസ് ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ചുള്ള പ്രാദേശിക യാത്രാ പാക്കേജുകൾക്ക് ഇതിലൂടെ കൂടുതൽ സാധ്യത ലഭിക്കും.
ഒരു ഗൾഫ് വിസ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഏകീകൃത വിസയ്ക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ കാലാവധിയുണ്ടാകാനും ഈ കാലയളവിൽ ഒന്നിലധികം അംഗരാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാനും സാധിച്ചേക്കാം. എന്നാൽ അന്തിമ ചട്ടങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ഇത് സ്ഥിരീകരിച്ച വിവരമല്ല.




Click it and Unblock the Notifications
