യുഎഇയിൽ ഇനി യാത്ര എളുപ്പം; എത്തിഹാദ് റെയിൽ ഈ വർഷം തന്നെ പാസഞ്ചർ സർവീസ് തുടങ്ങും..!
ദുബായ്: യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ട് എത്തിഹാദ് റെയിൽ 2026-ൽ യാത്രാ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ദൈനംദിന യാത്രക്കാർക്കായി ഒരുങ്ങുന്ന ആദ്യത്തെ ദേശീയ റെയിൽ ശൃംഖലയാണിത്. ഏഴ് എമിറേറ്റുകളിലായി 11 നഗരങ്ങളെ ബന്ധിപ്പിച്ച് 900 കിലോമീറ്റർ ദൂരത്താണ് ഈ പാത ഒരുങ്ങുന്നത്. അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങൾക്കിടയിലുള്ള അതിവേഗ യാത്രകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
മുഹമ്മദ് ബിൻ സായിദ് സിറ്റി (അബുദാബി), ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്സ് (ദുബായ്), ഫുജൈറയിലെ അൽ ഹിലാൽ പ്രദേശം എന്നിവിടങ്ങളെയാണ് ആദ്യഘട്ട സർവീസുകൾ ബന്ധിപ്പിക്കുക. സൗദി അതിർത്തിക്കടുത്തുള്ള അൽ സില മുതൽ കിഴക്കൻ തീരം വരെ നീളുന്ന പ്രധാന പാതയിലാണ് ഈ മൂന്ന് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് എന്നതാണ് പ്രധാന കാര്യം. ഘട്ടംഘട്ടമായി കൂടുതൽ സ്‌റ്റേഷനുകൾ തുറക്കാനും പദ്ധതിയുണ്ട്.

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് പാസഞ്ചർ ട്രെയിനുകൾ. അബുദാബിയിൽ നിന്ന് ദുബായിലേക്ക് ഏകദേശം 57 മിനിറ്റും, അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് ഏകദേശം ഒരു മണിക്കൂർ 45 മിനിറ്റും കൊണ്ട് എത്തിച്ചേരാൻ സാധിക്കും. 2026-ൽ കൂടുതൽ പാതകൾ തുറക്കുന്നതോടെ സർവീസുകൾ വ്യാപിപ്പിക്കും.
രാജ്യത്തെ പ്രധാന ജനവാസ കേന്ദ്രങ്ങളിലായി 11 സ്‌റ്റേഷനുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സൗദി അതിർത്തിക്കടുത്തുള്ള അൽ സിലയിൽ നിന്നാണ് പടിഞ്ഞാറൻ ഭാഗത്തേക്കുള്ള പ്രവേശനം. അബുദാബിയുടെ പടിഞ്ഞാറൻ മേഖലകളിലെയും പ്രാന്തപ്രദേശങ്ങളിലെയും നിരവധി സ്‌റ്റേഷനുകൾ പിന്നിട്ടാണ് ഈ പാത ഗൾഫ് ഓഫ് ഒമാനിലെ ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലേക്ക് എത്തുന്നത്.
യാത്രാദൂരങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ദൈനംദിന യാത്രകൾക്ക് വ്യക്തമായ ധാരണ നൽകുന്നു. അബുദാബിയിൽ നിന്ന് അൽ ധന്നായിലേക്ക് ഏകദേശം ഒരു മണിക്കൂറും പത്ത് മിനിറ്റും, അബുദാബിയിൽ നിന്ന് അൽ ദൈദിലേക്ക് ഒരു മണിക്കൂറിൽ അൽപം കൂടുതലും, അബുദാബിയിൽ നിന്ന് അൽ മിർഫയിലേക്ക് ഏകദേശം ഒന്നര മണിക്കൂറുമാണ് യാത്രാസമയം പ്രതീക്ഷിക്കുന്നത്.
ഈ വർഷം നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും ടിക്കറ്റ് നിരക്കുകളോ സമയക്രമമോ ബുക്കിംഗ് തീയതികളോ എത്തിഹാദ് റെയിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ടിക്കറ്റിംഗ്, പേയ്‌മെന്റ് പങ്കാളിയായിരിക്കും. അതിനാൽ ദേശീയ റെയിൽ സംവിധാനത്തിൽ 'നോൽ' കാർഡ് സംയോജനം ഉണ്ടാകും.
2030-ഓടെ പ്രതിവർഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറയുന്നു. ട്രെയിനുകളിൽ ഫസ്‌റ്റ്, ബിസിനസ്, ഇക്കോണമി ക്ലാസുകളുണ്ടാകും. വൈഫൈയും ചാർജിംഗ് പോയിന്റുകളും മറ്റ് ആധുനിക സൗകര്യങ്ങളും ലഭ്യമാക്കും. ഗൾഫിലുള്ള ഇന്ത്യക്കാരായ യാത്രക്കാർക്ക് എമിറേറ്റുകൾക്കിടയിലുള്ള യാത്രകൾക്ക് എത്തിഹാദ് റെയിൽ ഒരു പുതിയ പ്രായോഗിക തിരഞ്ഞെടുപ്പായിരിക്കും.
അതിനിടെ എത്തിഹാദ് റെയിൽ 2026-ൽ ശ്രദ്ധേയമായ വളർച്ചയും പ്രവർത്തനക്ഷമതയും പ്രദർശിപ്പിച്ചതായി അവരുടെ പൊതുനയ, സുസ്ഥിരതാ വിഭാഗം ഡയറക്‌ടർ അദ്രാ അൽമൻസൂരി അറിയിച്ചു. കഴിഞ്ഞ വർഷം 1.8 ദശലക്ഷം ടൺ സൾഫർ, 4 ദശലക്ഷം ടണ്ണിലധികം അഗ്രഗേറ്റുകൾ, കൂടാതെ 129,000-ൽ അധികം കണ്ടെയ്‌നറുകൾ എന്നിവയാണ് റെയിൽവേ വഴി കൈകാര്യം ചെയ്‌തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
റോഡുകളിൽ നിന്ന് 340,000-ൽ അധികം ട്രക്ക് യാത്രകൾ ഒഴിവാക്കി തങ്ങളുടെ സുസ്ഥിരതാ ലക്ഷ്യങ്ങളെ എത്തിഹാദ് റെയിൽ പിന്തുണച്ചതായി അൽമൻസൂരി പറഞ്ഞു. ഓരോ യാത്രയിലും 70 ശതമാനം മുതൽ 80 ശതമാനം വരെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും അവർക്ക് കഴിഞ്ഞു. യുഎഇയിൽ സമഗ്രവും, ചെലവ് കുറഞ്ഞതും, വിശ്വസനീയവുമായ ലോജിസ്‌റ്റിക്‌സ് പരിഹാരമാണ് റെയിൽ ചരക്ക് സേവനങ്ങൾ നൽകുന്നതെന്നാണ് അവർ പറയുന്നത്.














Click it and Unblock the Notifications