ബ്രിക്‌സില്‍ വമ്പന്‍ ട്വിസ്റ്റ്... കഴിഞ്ഞതെല്ലാം മറക്കാമെന്ന് ഇറാനും യുഎഇയും; പഴി മുഴുവന്‍ യുഎസിന്
ബ്രിക്‌സ് ഉച്ചകോടിക്കിടെ യുഎഇയും ഇറാനും തമ്മിലുള്ള ശത്രുത അവസാനിക്കാന്‍ കളമൊരുങ്ങുന്നു. യുഎഇയുമായുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ആഗ്രഹിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ആരംഭിച്ചതിനെത്തുടര്‍ന്ന് ടെഹ്റാനും അബുദാബിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അതുകൊണ്ട് തന്നെ ഇറാന്‍ പ്രസിഡന്റിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പെസെഷ്‌കിയാന്റെ പ്രതികരണം. 'പേര്‍ഷ്യന്‍ ഗള്‍ഫിലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് അബുദാബി കിരീടാവകാശിയുമായി ഞങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ച നടത്തിയത്,' അദ്ദേഹം പറഞ്ഞു.

'പഴയ കാര്യങ്ങള്‍ മറന്ന് മുന്നോട്ട് പോകാനും, ഭാവിയിലേക്ക് ഉറ്റുനോക്കാനും, അത് ഒരുമിച്ച് കെട്ടിപ്പടുക്കാനും ഞങ്ങള്‍ തമ്മില്‍ ധാരണയായി,' അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായുള്ള ബന്ധവും മേഖലയിലെ യുഎസ് സൈനിക താവളങ്ങളോടുള്ള എതിര്‍പ്പും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ട്, യുഎഇയുമായോ മറ്റ് പ്രാദേശിക രാജ്യങ്ങളുമായോ ഇറാനു യാതൊരു പ്രശ്‌നവുമില്ലെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു.
'യുഎഇയുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ ഈ രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്നതും, അവിടെനിന്ന് ഞങ്ങളുടെ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നതുമായ അമേരിക്കന്‍ സൈനിക താവളങ്ങളോടാണ് ഞങ്ങള്‍ക്ക് പ്രശ്‌നമുള്ളത്,' പെസെഷ്‌കിയാന്‍ പറഞ്ഞു. യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും സഹോദരങ്ങള്‍ ആയിട്ടാണ് ഇറാന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയല്ല, മറിച്ച് അയല്‍രാജ്യങ്ങളിലെ തങ്ങളുടെ ഭൂമി യുഎസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെയാണ് ടെഹ്റാന്‍ എതിര്‍പ്പ് ഉന്നയിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. 'ഇവിടെ വന്ന് സൈനിക താവളങ്ങള്‍ സ്ഥാപിച്ചത് യുഎസാണ്. ആ താവളങ്ങള്‍ ഉപയോഗിച്ച് അവര്‍ നമ്മുടെ കുട്ടികളെ കൊന്നൊടുക്കുന്നു, അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നു.
ബോംബാക്രമണം നടത്തുന്നു, കൂടാതെ നമ്മുടെ നേതാക്കളെയും കമാന്‍ഡര്‍മാരെയും സാധാരണക്കാരെയും ലക്ഷ്യമിടുന്നു,' അദ്ദേഹം പറഞ്ഞു. മേഖലയിലെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നതിനൊപ്പം, ആയുധ വില്‍പ്പനയിലൂടെ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിപ്പിക്കാനും യുഎസ് ശ്രമിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ആരോപിച്ചു.
മേഖലയിലെ രാജ്യങ്ങള്‍ക്ക് ആയുധങ്ങളും മിസൈലുകളും വില്‍ക്കുമ്പോള്‍ തന്നെ, നമ്മളെ പരസ്പരം ഭയപ്പെടുത്താനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്നതിനൊപ്പം മേഖലയിലെ നമ്മുടെ പെട്രോളിയം ശേഖരം ഉപയോഗപ്പെടുത്താനാണ് വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'യഥാര്‍ത്ഥത്തില്‍ അവര്‍ ഈ മേഖലയുടെ സമ്പത്ത് ചൂഷണം ചെയ്യുകയും സമാധാനവും സ്ഥിരതയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്,' പെസെഷ്‌കിയാന്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കയുമായുള്ള സംഘര്‍ഷം ആരംഭിച്ചതിനെത്തുടര്‍ന്ന്, അമേരിക്കന്‍ സൈനിക താവളങ്ങളും ആസ്തികളും സ്ഥിതി ചെയ്യുന്ന യുഎഇ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ചിരുന്നു. ആക്രമണത്തിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട യുഎഇ, തിരിച്ചടിയെന്ന നിലയില്‍ ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ചു.
ഈ നടപടി ഇറാനെ പ്രതിസന്ധിയിലാക്കി. യുഎഇയിലെ ഏറ്റവും വലിയ നഗരമായ ദുബായില്‍ വലിയൊരു വിഭാഗം ഇറാനികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ പലപ്പോഴും ടെഹ്റാനിലേക്ക് സാമ്പത്തിക സഹായം അയക്കാറുണ്ട്. എന്നാല്‍ അല്‍ നഹ്യാനുമായുള്ള പെസെഷ്‌കിയാന്റെ കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരമൊരുക്കി.
ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും ഇരുപക്ഷവും ഊന്നല്‍ നല്‍കി. അതേസമയം, ഉപരോധങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പെസെഷ്‌കിയാന്‍, സംഘര്‍ഷം കാരണം ഇറാനിലെ ജനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വന്നുവെന്നും പറഞ്ഞു. സാധാരണക്കാരെ സംരക്ഷിക്കാനും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.





Click it and Unblock the Notifications
