ഒരു മഴയിൽ തകർന്നെന്ന് കരുതിയോ? ഒന്നും രണ്ടുമല്ല 544 മില്യൺ ഡോളർ ഇറക്കി യുഎഇ, തിരിച്ചുവരവ് വേറെ ലെവൽ
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽ ഒന്നായിരുന്നു യുഎഇ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായാലും മറ്റ് ഏത് മേഖല എടുത്താലും മിഡിൽ ഈസ്‌റ്റിലെ എന്നല്ല ലോകത്തിലെ മറ്റേത് രാജ്യത്തോടും കിടപിടിക്കുന്ന തരത്തിലുള്ള ലാൻഡ്സ്കേപ് ആണ് ഈ ഗൾഫ് രാജ്യത്തിനുണ്ടായിരുന്നത്. എന്നാൽ ഒരു അതിശക്തമായ മഴ വന്നതോടെ ഇതിൽ പലതും യാതൊരു ചെറുത്ത് നിൽപ്പും കൂടാതെ കടപുഴകുന്ന കാഴ്‌ചയ്ക്ക് കഴിഞ്ഞ ആഴ്‌ച നാം സാക്ഷ്യം വഹിച്ചു.
ലോകം മുഴുവൻ അസൂയയോടെ നോക്കി കണ്ടിരുന്ന യുഎഇയുടെ മാതൃക മഴയിൽ ഒലിച്ചു പോവുന്നതും നാം കണ്ടു. എന്നാൽ ഇന്ന് കേവലം ദിവസങ്ങൾക്ക് ഇപ്പുറം തങ്ങൾക്ക് പറ്റിയ വീഴ്ച്ചകളിൽ നിന്ന് കൃത്യമായ പാഠം ഉൾക്കൊണ്ട്, തെറ്റ് പറ്റിയെന്ന് തുറന്നു സമ്മതിച്ചു കൊണ്ട് തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പാതയിലാണ് ഈ രാജ്യം.

അതിന്റെ ആദ്യ പടിയെന്നോണം ഏകദേശം 544 മില്യൺ ഡോളറിന്റെ ധനസഹായമാണ് യുഎഇ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേവലം തകർന്നുപോയ നിർമ്മിതികളെ അതേപടി പുനനിർമിക്കുക എന്നതിലുപരി ഇനി അത്തരത്തിലൊരു വെല്ലുവിളി വന്നാൽ എങ്ങനെ നേരിടാം എന്നത് കൂടി കണക്കിലെടുത്ത് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് യുഎഇയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്, അത് തികച്ചും അഭിനന്ദനാർഹനീയമാണ്.
"കടുത്ത മഴയെ നേരിടുന്നതിൽ ഞങ്ങൾ വലിയ പാഠങ്ങളാണ് പഠിച്ചത്" എന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞത്. കൂടാതെ രാജ്യത്തെ പൗരന്മാരുടെ വീടുകൾക്ക് ഉണ്ടായ കേടുപാടുകൾ തീർക്കാൻ രണ്ട് ബില്യൺ ദിർഹം അനുവദിക്കുകയും ചെയ്‌തതായി അദ്ദേഹം പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം പോലും വെള്ളത്തിൽ മുങ്ങിയെന്ന മോശം സാഹചര്യത്തിലൂടെ കടന്നുപോയി കൃത്യം ഒരാഴ്‌ചയ്ക്ക് ശേഷമാണ് യുഎഇയുടെ ഈ വമ്പൻ നീക്കം എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞയാഴ്‌ച പെയ്‌ത കനത്ത മഴയിൽ ദുബായിലെ റോഡുകളും തെരുവുകളും ഉൾപ്പെടെ വെള്ളത്തിനിടയിലായിരുന്നു.
"ഈ പ്രഖ്യാപനത്തിന്റെ തുടർനടപടികൾക്കായി ഒരു മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബാക്കിയുള്ള ഫെഡറൽ, പ്രാദേശിക അധികാരികളുമായി സഹകരിച്ച് നഷ്‌ടപരിഹാരം വിതരണം ചെയ്യുകയും ചെയ്യും" എന്നാണ് വെള്ളപൊക്കം ഏറ്റവും കൂടുതൽ ബാധിച്ച എമിറേറ്റ്സ് ആയ ദുബായിലെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അറിയിച്ചത്.
ക്യാബിനറ്റ് മന്ത്രിമാർ അടിസ്ഥാന സൗകര്യങ്ങളിലെ നാശനഷ്‌ടങ്ങൾ രേഖപ്പെടുത്തുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി രണ്ടാമത്തെ കമ്മറ്റിയും രൂപീകരിച്ചുവെന്നാണ് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ 75 വർഷങ്ങൾക് ഇടയിൽ യുഎഇയിൽ പെയ്‌ത ഏറ്റവും ശക്തമായ മഴയിൽ മൂന്ന് ഫിലിപ്പിനോ തൊഴിലാളികളും ഒരു സ്വദേശിയും ഉൾപ്പെടെ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ യുഎഇ അധികൃതർ ഇതുവരെയും ഔദ്യോഗിക മരണകണക്ക് പുറത്തുവിട്ടിട്ടില്ല എന്നതാണ് പ്രധാന കാര്യം.












Click it and Unblock the Notifications