ഏക സ്വർണ ഖനി ഇനി സർക്കാറിന് സ്വന്തം; നൈജറിന്റെ നീക്കത്തില്‍ പണി കിട്ടുക യുഎഇക്ക്
രാജ്യത്തെ ഏക വ്യാവസായിക സ്വർണഖനിയായ സോസൈറ്റി ദെസ് മൈൻസ് ദു ലിപ്റ്റാകോ ദേശസാല്‍ക്കരിച്ച് നൈജറിലെ സൈനിക ഭരണകൂടം. ഓസ്ട്രേലിയൻ കമ്പനിയായ മക്കിനൽ റിസോഴ്സസ് ലിമിറ്റഡിനായിരുന്നു ഇതുവരെ ഖനന ചുമതലയെങ്കിലും കമ്പനിക്കെതിരെ ഗുരുതരമായ കരാർ ലംഘനങ്ങൾ ആരോപിച്ചുകൊണ്ട് ഭരണകൂടം ഖനിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുകയായിരുന്നു.
പ്രകൃതി വിഭവങ്ങളുടെ മേൽ നിയന്ത്രണം ശക്തിപ്പെടുത്താനുള്ള സൈനിക മേധാവിയും പുതിയ ഭരണാധികാരിയുമായ അബ്ദുറഹ്മാൻ ച്ഹിയാനിയുടെ ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് പുതിയ തീരുമാനം. 2023-ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത അബ്ദുറഹ്മാൻ ച്ഹിയാനി രാജ്യത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അയൽരാജ്യങ്ങളായ ബുർക്കിന ഫാസോ, മാലി എന്നിവിടങ്ങളിലെ ഭരണകൂടങ്ങളും വിദേശ ഖനന കമ്പനികൾക്ക് മേൽ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്.

ജൂണിൽ നൈജർ ഫ്രഞ്ച് യുറേനിയം കമ്പനിയായ ഒറാനോയുടെ പ്രാദേശിക ശാഖ ദേശസാൽക്കരിച്ചിരുന്നു. നൈജർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന എസ്.എം.എൽ. ഖനി, 2019-ൽ പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് ഭൂരിഭാഗം ഓഹരികൾ വാങ്ങി മക്കിനൽ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായ ലംഘനങ്ങൾ കാരണവും കമ്പനിയെ രക്ഷിക്കാനും ഖനി ദേശസാൽക്കരിക്കാൻ തീരുമാനിച്ചതായി ജനറൽ അബ്ദുറഹ്മാൻ സ്റ്റേറ്റ് ടെലിവിഷനിൽ വായിച്ച ഉത്തരവിലൂടെ വ്യക്തമാക്കി "നൈജറിന്റെ ജനങ്ങൾക്ക് അവരുടെ പ്രകൃതി വിഭവങ്ങളുടെ പൂർണ ഉടമസ്ഥത ഉറപ്പാക്കുക എന്ന റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന്റെ ദർശനവുമായി ഈ നടപടി യോജിക്കുന്നു," ഉത്തരവ് വ്യക്തമാക്കി.
2023-ൽ, എസ് എം എൽ ഖനി 177 കിലോഗ്രാം സ്വർണമാണ് ഉത്പാദിപ്പിച്ചത്. എന്നാല്‍ മക്കിനലിന്റെ ഭരണത്തിൽ ഖനി "അപകടകരമായ സാമ്പത്തിക സ്ഥിതിയിൽ" എത്തിയതായി സൈനിക ഭരണകൂടം ആരോപിക്കുന്നു. 10 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി നടപ്പാക്കാത്തതിനാൽ നികുതി, വേതന കുടിശ്ശിക, ജോലിക്കാരുടെ പിരിച്ചുവിടൽ, കടം, ഉൽപ്പാദന തടസ്സങ്ങൾ എന്നിവ ഉണ്ടായതായും ഭരണ കൂടം ചൂണ്ടിക്കാട്ടി.
നൈജറില്‍ നിന്നും പ്രധാനമായും സ്വർണം കയറ്റുമതി ചെയ്യുന്നത് യു എ ഇയിലേക്കാണ്. സ്വകാര്യ മേഖലയിൽ നിന്ന് സർക്കാർ നിയന്ത്രണത്തിലേക്കുള്ള മാറ്റം ഉൽപ്പാദന തടസ്സങ്ങൾക്കോ കാര്യക്ഷമത കുറവിനോ കാരണമായേക്കാം. ഇത് യു എ ഇക്ക് സ്വർണം ലഭ്യമാകുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. : ദേശസാൽക്കരണം കർശനമായ കയറ്റുമതി നിയന്ത്രണങ്ങളോ ഉയർന്ന നികുതികളോ ഏർപ്പെടുത്തിയേക്കാം. ഇത് യു എ ഇക്ക് ഇറക്കുമതി ചിലവ് വർധിപ്പിക്കാവുന്നതാണെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നൈജറിൽ നിന്നുള്ള വിതരണം കുറഞ്ഞാൽ, യു.എ.ഇ. മാലി, ബുർക്കിന ഫാസോ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണത്തെ കൂടുതൽ ആശ്രയിച്ചേക്കാം.നൈജറിന്റെ നീക്കം, പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കാനുള്ള ഭാരണകൂടങ്ങളുടെ ഭാഗമാണെങ്കിലും യു എ ഇയിലെ ഇറക്കുമതിക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും വിതരണ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുകയും വേണമെന്നും വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications