യുഎഇ തൊഴിൽ നിയമം; വിസിറ്റിംഗ് വിസയിൽ വരുന്ന മലയാളികളെ ജോലിക്കെടുക്കാൻ കമ്പനികൾ മടിക്കും? കാരണം...
ദുബായ്: രാജ്യത്തെ തൊഴിൽ നിയമങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ തീരുമാനം അടുത്തിടെയാണ് വന്നത്. കാലങ്ങളായി അവർ തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങൾക്ക് കൂടി തുടക്കമിട്ട് കൊണ്ടാണ് ഭരണകൂടം പരിഷ്‌കാരം നടപ്പിലാക്കുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് മലയാളികളെ ഏറെ ആശങ്കയിൽ ആഴ്ത്തുന്ന വിസിറ്റിംഗ് വിസയുമായി ബന്ധപ്പെട്ട പുതുക്കിയ നിയമവും പിഴ തുക ഉയർത്തിയതും. വർഷം തോറും ആയിരക്കണക്കിന് മലയാളി യുവാക്കളാണ് വിസിറ്റിംഗ് വിസയിൽ തൊഴിൽ കണ്ടെത്താനായി യുഎഇയിലേക്ക് വിമാനം കയറുന്നത്. നിലവിലെ സവിശേഷമായ സാഹചര്യത്തിൽ പൊതുവേ നിയമനങ്ങൾ കുറവായതിനാൽ ഇവരിൽ വലിയൊരു വിഭാഗത്തിന് കാര്യമായ ജോലിയൊന്നും ലഭിക്കാതെ പോവുന്നുണ്ട്. അതിനിടയിലാണ് പുതിയ മാറ്റം.

എന്താണ് തൊഴിൽ നിയമത്തിലെ മാറ്റം?
പുതിയ ഭേദഗതി നടപ്പായതോടെ വിസിറ്റിംഗ് വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും എന്നാണ് ചട്ടം. ജോലിക്കായി വരുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴത്തുക കൂട്ടിയത്. കൃത്യമായ അനുമതി ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും.
വിസിറ്റിംഗ് വിസയിൽ വരുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. പക്ഷേ തൊഴിൽ അന്വേഷണത്തിന്റെ ഇത്തരക്കാർ പല കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കെടുക്കുന്നതും കാലങ്ങളായി നടന്നുവരുന്ന സംഗതിയാണ്. ചുരുക്കം ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും തൊഴിൽ അന്വേഷകരെ വിസ നൽകാതെ ജോലി എടുപ്പിക്കുകയാണ് പതിവ്. ഈ സമ്പ്രദായം തടയുകയാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് വിസിറ്റിംഗ് വിസയിൽ അല്ലെന്നും എൻട്രി പെർമിറ്റിലാണെന്നും സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നു. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസിഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണമെന്നാണ് ചട്ടം. എന്നാൽ ഇവ പാലിക്കാതെ കൂടുതൽ നിയമങ്ങൾ നടക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ നടപടി.
മലയാളികൾക്ക് തിരിച്ചടിയാവുമോ?
കേരളത്തിൽ നിന്നുള്ള തൊഴിലന്വേഷകർ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. അതിന് പുറമെ മലയാളികൾ ധാരാളമുള്ള ഇടം കൂടിയാണിത്. വിസിറ്റിംഗ് വിസ എടുക്കുന്നതിനോ തൊഴിൽ അന്വേഷിക്കുന്നതിനോ നിലവിൽ തടസങ്ങൾ ഒന്നുമില്ലെങ്കിലും പുതിയ നിയമം കർശനമാക്കുന്നതോട് കൂടി നിയമനങ്ങൾ നടത്തുന്ന കമ്പനികൾ കൂടുതൽ ജാഗ്രത പുലർത്തുന്ന സാഹചര്യമുണ്ടാവും. ഇതോടെ അവസരങ്ങൾ നഷ്‌ടപെടുമോ എന്നാണ് പേടി.
വിസാ നിയമങ്ങൾ കർശനമാക്കുക കൂടി ചെയ്‌തതോടെ ചിലവ് വല്ലാതെ ഉയർന്നിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. നിലവിൽ വിസിറ്റിംഗ് വിസയിൽ എത്താൻ താമസത്തിനുള്ള ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെ നടത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ തൊഴിൽദായകർ നിയമനം നടത്തുന്നത് മന്ദഗതിയിൽ ആക്കിയാൽ വിസ നീട്ടൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ചെയ്യേണ്ടി വരും. ഇതും തൊഴിൽ അന്വേഷകരെ സംബന്ധിച്ച് വെല്ലുവിളിയാവുന്ന ഘടകമാണ്.












Click it and Unblock the Notifications