ഈദുൽ ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ; അവധി എത്ര ദിവസം കിട്ടും? സാധ്യതകൾ ഇങ്ങനെ
ദുബായ്: യുഎഇയിൽ വിശുദ്ധ റമദാൻ ആരംഭിച്ചതിന്റെ ഭാഗമായി പലവിധ മാറ്റങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ ജോലി സമയങ്ങളിലും ദൈനംദിന ജീവിതത്തിലും സാരമായ മാറ്റങ്ങളുണ്ടായി. 29-30 ദിവസങ്ങൾ ശേഷിക്കെ, ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധിദിനമായ ഈദ് അൽ ഫിത്തറിനായുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ മുഴുവൻ ജനങ്ങളും.
യുഎഇയുടെ ഔദ്യോഗിക അവധി കലണ്ടർ പ്രകാരം, ശവ്വാൽ 1 മുതൽ 3 വരെയാണ് ഈദുൽ ഫിത്തർ അവധി. ഈ മൂന്ന് ദിവസങ്ങൾ പൊതു അവധിയായിരിക്കും, മാറ്റിവെക്കാൻ സാധിക്കാത്തതാണ്. ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ 2026-ലെ പ്രതീക്ഷിക്കുന്ന അവധി പട്ടിക പ്രകാരം, ഈദ് അൽ ഫിത്തർ മാർച്ച് 20ന് ആരംഭിച്ച് മാർച്ച് 22 വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.

ഈദുൽ ഫിത്തർ എന്ന്?
ഈദുൽ ഫിത്തറിന്റെ യഥാർത്ഥ തീയതികൾ ശവ്വാൽ മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചിരിക്കും. റമദാൻ 29-ാം ദിവസം മാസപ്പിറവി സമിതികളാണ് ഇത് വിലയിരുത്തുന്നത്. മാർച്ച് 18-ന് മാസപ്പിറവി ദൃശ്യമാവുകയാണെങ്കിൽ, മാർച്ച് 19-ന് ഈദ് അൽ ഫിത്തർ ആയിരിക്കുമെന്നാണ് കരുതുന്നത്. അത് പക്ഷേ മുൻകൂട്ടി ഉറപ്പിക്കാൻ സാധിക്കില്ല.
അങ്ങനെയെങ്കിൽ യുഎഇ നിവാസികൾക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസത്തെ നീണ്ട അവധി ലഭിക്കും, വാരാന്ത്യ ഞായറാഴ്‌ചയുമടക്കം. എന്നാൽ, മാർച്ച് 18-ന് മാസപ്പിറവി കാണുന്നില്ലെങ്കിൽ, റമദാൻ 30 ദിവസം പൂർത്തിയാക്കും. ഈ സാഹചര്യത്തിൽ, ഈദ് മാർച്ച് 20 വെള്ളിയാഴ്‌ച ആരംഭിച്ച്, മൂന്ന് ദിവസത്തെ അവധിയായിരിക്കും.
ഹിജ്‌രി കലണ്ടർ സൗരവർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവായതിനാൽ, ഇസ്‌ലാമിക മാസങ്ങൾ ഓരോ വർഷവും ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് നേരത്തെ വരുന്നു എന്നതാണ് പ്രത്യേകത. നിലവിലെ സാഹചര്യത്തിൽ ഈദിന് ഇനി ശേഷിക്കുന്നത് നാലാഴ്‌ച മാത്രമാണ്. എന്തായാലും അവധി നാലിൽ കുറയാനുള്ള സാധ്യത വിരളമാണ് എന്നാണ് വിലയിരുത്തൽ.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവധി കാലമാണ് ഇത്. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം ദീർഘദിവസങ്ങൾ നീളുന്ന യാത്രയ്ക്ക് ഉൾപ്പെടെയുള്ള അവസരം ഇതുവഴി ലഭിക്കും. കൃത്യമായ തീയതി മുൻകൂട്ടി പറയാൻ സാധിക്കില്ലെങ്കിലും അവധികൾ ഇതിന് അനുസരിച്ച് എന്തായാലും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ലഭിക്കുമെന്നതിനാൽ യാത്രകൾ ആസൂത്രണം ചെയ്യാവുന്നതാണ്.
നോമ്പ് ഇല്ലാത്തവർക്ക് എല്ലാവിധ സൗകര്യങ്ങളും
രാജ്യത്ത് ഭൂരിഭാഗം റസ്‌റ്റോറന്റുകളും കഫേകളും ഫുഡ് കോർട്ടുകളും നോമ്പില്ലാത്ത ഉപഭോക്താക്കൾക്കായി തുറന്നുപ്രവർത്തിക്കാറുണ്ട്. ചിലയിടങ്ങളിൽ ഇതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യുഎഇയുടെ ഔദ്യോഗിക സർക്കാർ പോർട്ടൽ അനുസരിച്ച്, നോമ്പില്ലാത്തവർക്ക് വേണ്ടി നിരവധി ഭക്ഷണശാലകൾ ലഭ്യമാണ്. ചില സ്ഥലങ്ങൾ പകൽ സമയങ്ങളിൽ പ്രവർത്തന രീതിയിൽ മാറ്റങ്ങൾ വരുത്തി ഇഫ്‌താർ സമയത്ത് പൂർണമായി തുറക്കുകയും ചെയ്യും.












Click it and Unblock the Notifications