ഒപെകിൽ നിന്ന് പിന്മാറി യുഎഇ; മെയ് ഒന്ന് മുതൽ നടപ്പാവും, വരും മാസങ്ങളിൽ എണ്ണവില കൂടുമോ കുറയുമോ?
ദുബായ്: മെയ് 1 മുതൽ ഒപെക്, ഒപെക്+ സഖ്യങ്ങളിൽ നിന്ന് യുഎഇ പിന്മാറുന്നത് ആഗോള എണ്ണവിലയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങൾക്കും ആശങ്കൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഹ്രസ്വകാലത്ത് വലിയ സ്വാധീനം പ്രതീക്ഷിക്കുന്നില്ലെങ്കിലും ദീർഘകാലത്തേക്ക് കാര്യമായ അനിശ്ചിതത്വമുണ്ടെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
ഉത്പാദന നയങ്ങളെയും ശേഷിയെയും കുറിച്ച് നടത്തിയ സമഗ്രമായ അവലോകനത്തിന് ശേഷമാണ് യുഎഇയുടെ ഈ നീക്കം. ഉത്പാദന ക്വോട്ടകളുടെ പരിമിതികളിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യം നേടാനും ക്രമാനുഗതവും അളന്നുതിട്ടപ്പെടുത്തിയതുമായ രീതിയിൽ എണ്ണ വിപണിയിലെത്തിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഔദ്യോഗിക വാർത്താ ഏജൻസിയായ വാമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഒരു വലിയ ഗൾഫ് രാജ്യത്തിന് വർധിച്ച തോതിൽ ഉത്പാദന സ്വാതന്ത്ര്യം ലഭിക്കുന്നത് എണ്ണവില കുറയ്ക്കുമോ അതോ കാലക്രമേണ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകുമോ എന്നതാണ് ഈ നീക്കത്തിലൂടെ വിപണി ഉറ്റുനോക്കുന്ന പ്രധാന വിഷയം. അതിന്റെ പ്രതിഫലനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെയും ബാധിക്കുമെന്നതാണ് കാര്യം.
എന്നാൽ, ഹ്രസ്വകാലത്ത് വിലകളിൽ കാര്യമായ സ്വാധീനം ഉണ്ടാകില്ലെന്നാണ് മിക്ക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ഇറാൻ സംഘർഷവും, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ അടച്ചിടലും നിലവിൽ ആഗോള വിതരണം പരിമിതപ്പെടുത്തുന്നു. ഇറാൻ-യുഎസ് സംഘർഷം തീരത്തെ അതിന് മാറ്റം വരില്ല.
നിലവിലുള്ള ഉത്പാദന ശേഷി ഉണ്ടായിരുന്നിട്ടും, വിതരണത്തിലെ തടസങ്ങളും ഷിപ്പിംഗ് രംഗത്തെ പ്രതിസന്ധികളും എണ്ണ നീക്കം ചെയ്യുന്നതിനെ ബാധിച്ചതിനാൽ, യുഎഇയുടെ പ്രഖ്യാപനം വന്ന ദിവസം ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിന് മുകളിൽ തുടർന്നു.
യുഎഇയുടെ ഊർജ്ജ മന്ത്രി സുഹൈൽ മുഹമ്മദ് അൽ-മസ്റോയി റോയിട്ടേഴ്‌സിനോട് പറഞ്ഞത്, നയപരമായ അവലോകനത്തെ തുടർന്നാണ് ഈ തീരുമാനമെന്നാണ്. 'ഇതൊരു നയപരമായ തീരുമാനമാണ്... ഉത്പാദനത്തിന്റെ നിലവിലെയും ഭാവിയിലെയും നയങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചതിന് ശേഷമാണ് ഇത്' യുഎഇ മറ്റ് രാജ്യങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.
അവസാനിക്കുന്നത് 6 പതിറ്റാണ്ട് നീണ്ട ബന്ധം
ആറ് പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനൊടുവിലാണ് ഒപെക്, ഒപെക്+ കൂട്ടായ്‌മകളിൽ നിന്ന് യുഎഇ പിന്മാറുന്നത്. ഇത് ആഗോള എണ്ണ ഉൽപ്പാദനത്തിൽ സംഘത്തിന്റെ വിഹിതം ഏകദേശം 34 ശതമാനത്തിൽ നിന്ന് 31 ശതമാനം ആയി കുറയ്ക്കും. ഒപെകി-ന്റെ അധിക ഉൽപ്പാദനശേഷിയിലുള്ള നിയന്ത്രണം ദുർബലമാകുമെന്നും, ക്രൂഡ് വിപണിയെ കൂടുതൽ മത്സരാധിഷ്ഠിതവും എന്നാൽ അസ്ഥിരവുമാക്കുമെന്നാണ് വിലയിരുത്തൽ.
ഒപെക് മുൻപു നിശ്ചയിച്ച പരിധിക്ക് അപ്പുറം ഉത്പാദനം വർധിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് യുഎഇ ആഗ്രഹിക്കുന്നതെന്ന് വ്യക്തം. കൂട്ടായ്‌മക്ക് പുറത്തായതിനാൽ, ഷിപ്പിംഗ് റൂട്ടുകൾ സ്ഥിരപ്പെട്ടാൽ അവർക്ക് കയറ്റുമതി ഉയർത്താനായേക്കും. അധിക ഗൾഫ് എണ്ണ റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ വിതരണങ്ങളുമായി മത്സരിക്കുന്നതിനാൽ, ഇത് ദീർഘകാല എണ്ണവിലയ്ക്ക് തിരിച്ചടിയാകുമെന്ന് ചിലർ വിലയിരുത്തുന്നു.
നിലവിൽ ഇന്ത്യ യുഎഇയിൽ നിന്ന് എണ്ണ വാങ്ങുന്നത് എങ്ങനെ?
ഇന്ത്യൻ ക്രൂഡ് ഇറക്കുമതിയുടെ 9 ശതമാനം ഉൾപ്പെടെ ദീർഘകാല കരാറുകളുള്ള യുഎഇ, ഇന്ത്യയുടെ പ്രധാന വിതരണക്കാരിൽ ഒരാളാണ്. എൽപിജിയും മറ്റ് ഇന്ധനങ്ങളും ഇവിടെ നിന്ന് എത്തുന്നുണ്ട്. ന്യൂഡൽഹിയും അബുദാബിയും തമ്മിലുള്ള പുതിയ വ്യാപാര, നിക്ഷേപ കരാറുകൾ ഊർജ്ജബന്ധം ശക്തിപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇത് ഇന്ത്യയ്ക്ക് ഏത് രീതിയിൽ ഗുണം ചെയ്യുമെന്ന് കണ്ടറിയണം.














Click it and Unblock the Notifications