ഉപതിരഞ്ഞെടുപ്പ്; പതിമൂന്നിൽ പത്തും സ്വന്തമാക്കി ഇന്ത്യ സഖ്യം, എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ മാത്രം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുംപ്രകടനം വെറുതെയല്ലെന്ന് തെളിയിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ മുന്നേറ്റവുമായി ഇന്ത്യ സഖ്യം. ആകെ തിരഞ്ഞെടുപ്പ് നടന്ന പതിമൂന്ന് മണ്ഡലങ്ങളിൽ പത്തിടത്തും ഇന്ത്യ സഖ്യമാണ് ജയം കണ്ടെത്തിയത്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. ശേഷിക്കുന്ന ഒരു സീറ്റ് സ്വാതന്ത്ര്യനാണ് വിജയിച്ചത്.
ആകെ ഏഴ് സംസ്ഥാനങ്ങളിലായി പതിമൂന്ന് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിലാണ് ഇന്ത്യ മുന്നണിയുടെ തകർപ്പൻ പ്രകടനം. പഞ്ചാബിൽ മത്സരം നടന്ന ജലന്ധർ വെസ്‌റ്റ് സീറ്റിൽ എഎപി സ്ഥാനാർത്ഥിയായ മൊഹിന്ദർ ഭഗത് ആയിരുന്നു വിജയിച്ചത്. ഇരുപത്തിനായിരത്തിൽ അധികം വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.

ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന പശ്ചിമ ബംഗാളിൽ നാലിൽ നാല് സീറ്റുകളും നേടി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കരുത്ത് തെളിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇടത്-കോൺഗ്രസ് സഖ്യ സ്ഥാനാർഥികൾക്ക് നാലിൽ മൂന്നിടത്തും കെട്ടിവെച്ച തുക നഷ്‌ടപ്പെട്ടു. ദേശീയ തലത്തിൽ തൃണമൂലിനൊപ്പം ആണെങ്കിലും ബംഗാളിൽ ഇടത് പാർട്ടികളും കോൺഗ്രസും ഒരുമിച്ച് നിന്ന് ടിഎംസിയെ നേരിടുകയാണ്.
പ്രതിപക്ഷ സഖ്യത്തിന് മറ്റൊരു പ്രധാനപ്പെട്ട വിജയം ഉണ്ടായത്. ഇവിടെ മൂന്നിൽ രണ്ട് സീറ്റും കോൺഗ്രസാണ് നേടിയത്. ഡെഹ്‌റ മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ വിജയിച്ചു. നലഗഡ് സീറ്റ് കൂടി നേടി കോൺഗ്രസ് തങ്ങളുടെ നില കൂടുതൽ ശക്തമാക്കി. അതേസമയം ഹമീർപൂരിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞത്.
തമിഴ്‌നാട്ടിലെ വിക്രവണ്ടി നിയമസഭാ സീറ്റിൽ ഡിഎംകെയുടെ അന്നിയൂർ ശിവ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലത്തിൽ തുടക്കം മുതൽ ഭരണകക്ഷിയായ ഡിഎംകെ നേതാവായ അന്നിയൂർ ശിവ തന്നെയായിരുന്നു മുന്നിൽ. ഒടുവിൽ പിഎംകെ സ്ഥാനാർത്ഥി സി അൻബുമണി, നാം തമിഴർ സ്ഥാനാർത്ഥി അഭിനയ എന്നിവരെ പിന്നിലാക്കി ശിവ ജയം നേടുകയായിരുന്നു.
ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചതാണ് മറ്റൊരു സുപ്രധാന കാര്യം. കോൺഗ്രസിന്റെ ലഖ്‍പത് സിംഗ് ബുട്ടോള ബദരീനാഥ് സീറ്റും ഖാസി നിസാമുദ്ദീൻ മംഗ്ലൂർ സീറ്റുമാണ് ജയിച്ചത്. എന്നാൽ മധ്യപ്രദേശിലെ അമർവാർ സീറ്റിൽ ബിജെപിയുടെ കംലേഷ് പ്രതാപ് ഷാഹി വിജയിച്ചു. ഇതും ഹിമാചലിലെ ഒരു സീറ്റുമാണ് ബിജെപി സ്വന്തമാക്കിയത്.
ബിഹാറിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി ജയിച്ചത്. ബിഹാറിലെ പുർണിയയിലെ റുപൗലി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് ജെഡിയുവിന്റെ കലാധർ പ്രസാദ് മണ്ഡലിനെ 8,246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications