അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ; 11 ദിവസത്തെ കഠിനവൃതം ചരണാമൃത് കഴിച്ച് അവസാനിപ്പിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ 'പ്രാണപ്രതിഷ്‌ഠ' ചടങ്ങിന് ശേഷം 11 ദിവസത്തെ തന്റെ കഠിന വൃതം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ആത്മീയ നേതാവ് ഗോവിന്ദ് ദേവ് ഗിരി മഹാരാജ് അദ്ദേഹത്തിന് 'ചരണാമൃത്' (ആചാരങ്ങൾക്കായി ഉപയോഗിക്കുന്ന പാൽ കൊണ്ട് ഉണ്ടാക്കിയ മധുര പാനീയം) നൽകിയതിന് ശേഷമാണ് അദ്ദേഹം വൃതം അവസാനിപ്പിച്ചത്.
തന്റെ 11 ദിവസത്തെ വൃതാനുഷ്‌ഠാനം വിജയകരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി മോദിയുടെ ഭക്തിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിക്കുകയുമുണ്ടായി. ജനുവരി 12നാണ് അയോധ്യയിൽ രാംലല്ലയുടെ പ്രതിഷ്‌ഠാ ചടങ്ങ് കഴിയുന്നത് വരെ 11 ദിവസത്തെ പ്രത്യേക വൃതം അനുഷ്‌ഠിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.

തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്‌റ്റ് ചെയ്‌ത ഓഡിയോ സന്ദേശത്തിൽ, "ചരിത്രപരവും" "മംഗളകരമായ" അവസരവും എന്ന് വിശേഷിപ്പിച്ച ഈ ചടങ്ങിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
"രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയ്ക്ക് ഇനി 11 ദിവസങ്ങൾ മാത്രമാണ് ബാക്കി. പ്രതിഷ്‌ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്‌ടിച്ചത്. ഇത് മനസിൽ വെച്ചാണ് ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നത്." എന്നായിരുന്നു അദ്ദേഹം ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയത്.
അതേസമയം, ഉച്ചയ്ക്ക് 12.30ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍മികത്വം വഹിച്ച ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്‌റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ രാംലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്‌തതിന് തൊട്ട് പിന്നാലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഹെലികോപ്റ്ററുകളില്‍ പുഷ്‌പവൃഷ്ടിയും നടത്തി.നിശ്ചയിച്ച പ്രകാരം 12.20നും 12.30നും ഇടയില്‍ തന്നെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് പൂര്‍ത്തിയായിരുന്നു.
ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിര തന്നെ അയോധ്യയിലെത്തിയിരുന്നു. സിനിമാ താരങ്ങളായ അമിത് ബച്ചൻ, രജനീകാന്ത് എന്നിവരും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവരും ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications