പാകിസ്ഥാനെ വീണ്ടും മുട്ടുകുത്തിക്കാൻ ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ ചെക്ക് വെക്കും, എട്ടിന്റെ പണി വരുന്നു
ന്യൂഡൽഹി: ഏകദിന ലോകകപ്പ് ആരവങ്ങൾ അവസാനിച്ചതോടെ ഐസിസിയുടെ വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ടി20 ലോകകപ്പ് വേദി യുഎസ്എ, വെസ്‌റ്റ് ഇൻഡീസ് എന്നിവയായി നേരത്തെ നിശ്ചയിച്ചു കഴിഞ്ഞതാണ്. ഇതിന് ശേഷം നടക്കുന്ന ഒരു മേജർ ടൂർണമെന്റാണ് 2025ലെ ചാമ്പ്യൻസ് ട്രോഫി.
ഇതിന് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. ഇതുമായി ബന്ധപ്പെട്ട കരാർ ഐസിസിയും പിസിബിയും ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട് എന്ന കാര്യം പലരും മറക്കുന്നു. ഈ വർഷത്തെ ഏഷ്യാ കപ്പ് ടൂർണമെന്റ് നടന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ, എന്നാൽ ഇതാണ് പാകിസ്ഥാനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഘടകം എന്നതാണ് വാസ്‌തവം.

ഏഷ്യാ കപ്പിന്റെ ആതിഥേയവും വഹിക്കേണ്ടത് പാകിസ്ഥാനായിരുന്നു. എന്നാൽ സുരക്ഷാ-രാഷ്‌ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ ബിസിസിഐ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് മാതൃകയിൽ നടത്താൻ പിസിബി നിർബന്ധിതരായത്.
അതേ അവസ്ഥ തന്നെ ചാമ്പ്യൻസ് ട്രോഫിക്ക് ഉണ്ടാവുമോ എന്ന ഭയത്തിലാണ് പിസിബി ഇപ്പോൾ. ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ ബിസിസിഐ അനുവാദം നൽകുമെന്ന് തോന്നുന്നില്ല. ഇങ്ങനെയെങ്കിൽ ടൂർണമെന്റിന്റെ ഭാവി എന്താകുമെന്നാണ് ആശങ്ക. ഏഷ്യാ കപ്പ് നടത്തിയ രീതിയിൽ ഹൈബ്രിഡ് മോഡലിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പിസിബിക്ക് അത് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
ഇന്ത്യ പാക് മണ്ണിൽ കളിക്കില്ലെന്ന് ഉറപ്പിച്ചതോടെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പടെ ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. ആകെ പതിമൂന്ന് മത്സരങ്ങൾ മാത്രമുള്ള ടൂർണമെന്റിൽ പാകിസ്ഥാന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് നാലെണ്ണത്തിന് മാത്രം. ഫൈനൽ ഉൾപ്പെടെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നടന്നത് ലങ്കയിൽ.
അതേസമയം, ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ യുഎഇയിൽ നടത്താനാവും പാക് ബോർഡിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വൈസ് ചെയർമാൻ ഖാലിദ് അൽ സുറാനിയുമായി പിസിബി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇക്കാര്യത്തിൽ പാക് ക്രിക്കറ്റ് ബോർഡ് കടുത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഏതെങ്കിലും ടീം ടീമിനെ അയക്കാൻ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ കർശന നടപടി വേണമെന്നാണ് അവരുടെ ആവശ്യം, ഇക്കാര്യത്തിൽ ഐസിസി ഏകപക്ഷീയമായ സമീപനം ഒഴിവാക്കണമെന്നും പിസിബി ആവശ്യപ്പെടുന്നു.












Click it and Unblock the Notifications