ഇംഗ്ലണ്ടിന്റെ കോഹ്ലിപ്പേടിയ്ക്ക് അറുതി; പക്ഷേ പകരം വരുന്നത് ഇടിവെട്ട് താരം തന്നെ, സാധ്യത ഇങ്ങനെ...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ മറ്റൊരു പതിപ്പ് കൂടി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ പരമ്പരയിൽ ഇന്ത്യയ്ക്ക് നേരിടാനുള്ളത് കരുത്തരായ ഇംഗ്ലണ്ടിനെയാണ്. ആഷസിന് സമാനമായി അഞ്ച് മത്സരങ്ങൾ അടങ്ങിയ വമ്പൻ പരമ്പരയാണ് ഇരു ടീമുകളും തമ്മിൽ നടക്കാനിരിക്കുന്നത്. സർവസന്നാഹവും മുറുക്കി ഇന്ത്യ ഇറങ്ങുന്ന നേരത്താണ് അപ്രതീക്ഷിതമായി ആ വാർത്ത എത്തിയത്, സൂപ്പർതാരം വിരാട് കോഹ്ലി ആദ്യ രണ്ട് ടെസ്‌റ്റുകളിൽ നിന്ന് വിട്ടുനിൽക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ബിസിസിഐ തന്നെ നടത്തിയത്.
ഈ വാർത്ത ഇന്ത്യൻ ആരാധകർക്ക് ഉണ്ടാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. ഇംഗ്ലണ്ടിനെ പോലെയൊരു ലോകോത്തര ടീമിനെ നേരിടുമ്പോൾ മൂന്നാം നമ്പറിൽ നങ്കൂരമിടാൻ കെൽപുള്ള കോഹ്‌ലിയെ പോലെയൊരു താരത്തിന്റെ അഭാവം ടീമിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് അവർ ഭയപ്പെടുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് കോഹ്‌ലി ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പിന്മാറിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ കോഹ്‌ലിക്ക് പകരക്കാർ ആയേക്കാവുന്ന ചിലരെ നമുക്ക് പരിചയപ്പെടാം.

ചേതേശ്വർ പൂജാര
സീനിയർ ബാറ്റർ ചേതേശ്വർ പൂജാര കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കാത്തിരിക്കുകയാണ്. കോഹ്‌ലി ഇല്ലാത്ത സ്ഥിതിക്ക് പരിചയസമ്പത്ത് കണക്കിലെടുത്ത് പൂജാരയ്ക്ക് അവസരം നൽകാം. 2023 ജൂണിലാണ് പൂജാര അവസാനമായി ടെസ്‌റ്റ് കളിച്ചത്. എങ്കിലും ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മികച്ച ഇന്നിംഗ്‌സുകൾ താരം കളിച്ചിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി പൂജാര 43, 66, 49, 43, 243 എന്നിങ്ങനെയാണ് സ്‌കോറുകൾ നേടിയത്.
സർഫറാസ് ഖാൻ
26കാരനായ സർഫറാസ് ഖാൻ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. 2020 മുതൽ ആഭ്യന്തര സീസണിൽ അദ്ദേഹം സ്ഥിരതയാർന്ന പ്രകടനം നടത്തി വരികയാണ്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി 44 മത്സരങ്ങളിൽ നിന്ന് 68.20 ശരാശരിയോടെ 3751 റൺസാണ് താരം നേടിയത്. ഇക്കാലയളവിൽ 13 സെഞ്ചുറികളും 11 അർധസെഞ്ചുറികളും സർഫറാസ് സ്വന്തമാക്കിയിട്ടുണ്ട്.
അഭിമന്യു ഈശ്വരൻ
ബംഗാളിന്റെ റൺ മെഷീനായി മാറിയ അഭിമന്യു ഈശ്വരൻ ഫസ്‌റ്റ് ക്ലാസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ഒരാളാണ്. 144 ഇന്നിംഗ്‌സുകളിൽ നിന്ന് 6314 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 21 സെഞ്ചുറികളും 26 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരങ്ങളുടെ ടെസ്‌റ്റ് പരമ്പരയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന താരങ്ങളിൽ ഒരാളാണ് അഭിമന്യു.
റിങ്കു സിംഗ്
റിങ്കു സിംഗ് പരിമിത ഓവർ ഫോർമാറ്റിൽ ഫിനിഷറായി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞയാളാണ്. ഇതിന് പുറമെ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലും റിങ്കു തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. വിഷമകരമായ സാഹചര്യങ്ങളിൽ നിന്ന് ടീമിനെ പലതവണ റിങ്കു രക്ഷിച്ചു. ഇതുവരെ 43 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 58.47 ശരാശരിയിൽ 3099 റൺസാണ് നേടിയത്.
രജത് പാട്ടിദാർ
മധ്യപ്രദേശിനായി ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തിയ രജത് പാട്ടിദാറിനും കോഹ്‌ലിക്ക് പകരക്കാരനാകാനുള്ള് സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇതുവരെ 55 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 45.97 ശരാശരിയിൽ 4000 റൺസ് താരം നേടിയിട്ടുണ്ട്. ഇക്കാലയളവിൽ 12 സെഞ്ചുറികളും 22 അർധസെഞ്ചുറികളും താരം സ്വന്തമാക്കി.












Click it and Unblock the Notifications