ടി20 ലോകകപ്പിൽ കോഹ്‌ലിയും രോഹിതും ഇറങ്ങിയേ തീരൂ..! ഈ 5 കാരണങ്ങൾ അതിനുള്ള ഉത്തരം നൽകും
ഏകദിന ലോകകപ്പ് ഫൈനലിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് പതുക്കെ കരകയറി വരികയാണ്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീമിന്റെ പുതിയ നീക്കങ്ങൾ. ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടി20 ടീമിൽ ഉണ്ടാവാറില്ല. അതിനാൽ തന്നെ ലോകകപ്പിൽ ഇരു താരങ്ങളും കളിച്ചേക്കില്ലെന്ന നിലയിൽ പ്രചരണവും സജീവമാണ്.
ഇരു താരങ്ങളും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന-ടി20 പരമ്പരകളിൽ കളിക്കില്ല. ഡിസംബർ 26ന് നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്‌റ്റിലാണ് ഇനി രണ്ട് താരങ്ങളും ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുക എന്നാണ് വിലയിരുത്തൽ. ഏകദിന ലോകകപ്പിൽ മിന്നും പ്രകടനം കാഴ്‌ച വെച്ചിട്ടും കോഹ്‌ലിയും, രോഹിതും ടി20 ലോകകപ്പിൽ കളിക്കുമോയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

അടുത്ത വർഷം ജൂൺ 3 മുതൽ ജൂൺ 30 വരെ വെസ്‌റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. രോഹിതും വിരാടും അവസാനമായി ഇന്ത്യക്ക് വേണ്ടി ടി20 കളിച്ചതാവട്ടെ 2022 നവംബറിൽ നടന്ന ലോകകപ്പ് സെമിഫൈനലിലും. അതിന് ശേഷം ഇരുവരും ഈ ചെറിയ ഫോർമാറ്റിൽ കളിച്ചിട്ടില്ല. എന്നാൽ ഇരുവരെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താനുള്ള കാരണങ്ങൾ അനവധിയാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
റൺ വേട്ടക്കാർ
ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ വേട്ടക്കാരാണ് കോഹ്‌ലിയും രോഹിതും. 52.73 ശരാശരിയിലും 137.96 സ്‌ട്രൈക്ക് റേറ്റിലും 4008 റൺസ് ആണ് അദ്ദേഹം നേടിയത്. ഈ ഫോർമാറ്റിൽ ഒരു സെഞ്ചുറിയും 37 അർധസെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. ഇനി രോഹിതിന്റെ കണക്കുകൾ കോഹ്‌ലിക്ക് തൊട്ടുപിന്നിലാണ്. 148 ടി20 മത്സരങ്ങളിൽ നിന്ന് 31.32 ശരാശരിയിലും 139.24 സ്‌ട്രൈക്ക് റേറ്റിലുമായി 3853 റൺസാണ് രോഹിത് നേടിയത്.
ഏകദിന ലോകകപ്പിലെ പ്രകടനം
കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് രണ്ട് പേരും നടത്തിയത്. ഫൈനലിൽ തോറ്റെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും ഇന്ത്യയുടെ ആധികാരിക വിജയങ്ങൾക്ക് പിന്നിൽ ഇരുവരുടെയും മികവായിരുന്നു. 11 മത്സരങ്ങളിൽ നിന്ന് 765 റൺസ് നേടിയ കോഹ്‌ലി ലോകകപ്പിൽ റെക്കോർഡ് സ്വന്തമാക്കി. രോഹിതും ഒട്ടും പിന്നിലല്ല, 11 മത്സരങ്ങളിൽ നിന്ന് 597 റൺസാണ് താരം നേടിയത്.
ബാറ്റിംഗ് ശൈലി
രോഹിത് ശർമ്മ ഓപ്പണിംഗിൽ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകാറുള്ളത്. പവർ പ്ലേയിൽ പരമാവധി റൺസ് നേടുന്ന രോഹിതിന്റെ ശൈലി വിജയിച്ചിരുന്നു. കുറഞ്ഞ പന്തുകൾ മാത്രം കളിക്കുന്ന രോഹിത് അപ്പോഴേക്കും ടീമിന് നല്ല തുടക്കം നൽകുമായിരുന്നു. പിന്നീട് കോഹ്‌ലി എത്തുമ്പോൾ ഒരു നങ്കൂരമിടുന്ന ശൈലിയാണ് പരീക്ഷിച്ചിരുന്നത്. ടീമിന് ആവശ്യമുള്ള രീതിയിൽ സ്ട്രൈക്ക് റേറ്റ് ക്രമീകരിക്കാനും താരത്തിന് സാധിക്കാറുണ്ട്.
ക്യാപ്റ്റൻസി
രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ അസാമാന്യ മികവാണ് പ്രകടിപ്പിക്കുന്നത്. അതിന് നട്ടെല്ലായി കൂടെ നിൽക്കുന്നതാവട്ടെ പരിചയ സമ്പന്നനായ വിരാട് കോഹ്‌ലിയും. ഇരുവരുടെയും ഈ മികവാണ് ഇന്ത്യൻ ടീമിന് ഏറ്റവുമധികം ഗുണകരമാവുന്നതും. ബൗളിംഗ് ചേഞ്ച്, ഫീൽഡിങ് മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ ഇരുവരും ഒരുമിച്ച് നിന്ന് തീരുമാനം എടുക്കുന്ന കാഴ്‌ച ആരാധകർക്ക് ആഹ്ളാദമായിരുന്നു.
വ്യക്തിഗത റെക്കോർഡ്
2020ന് ശേഷം രോഹിത് ശർമ്മയുടെ റെക്കോർഡുകൾ മികച്ചതാണ്. ഓപ്പണർ എന്ന നിലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് രോഹിത്. കോവിഡ് വിട്ടൊഴിഞ്ഞ ശേഷം കോഹ്‌ലിയും മികവിന്റെ പൂർണതയിലാണ്, സച്ചിന്റെ ഏകദിന സെഞ്ചുറി നേട്ടം മറികടന്ന കോഹ്ലി 50 ഏകദിന സെഞ്ചുറി എന്ന റെക്കോർഡും സ്വന്തം പേരിലാക്കി.












Click it and Unblock the Notifications