പലവട്ടം അവരെന്നെ ഒഴിവാക്കി, അതിന്റെ കാരണം...; ദുരനുഭവം പങ്കുവച്ച് മുഹമ്മദ് ഷമി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി എന്ന് നിസംശയം പറയാം. ഏകദിന ലോകകപ്പിലെ പ്രകടനം ഈ അഭിപ്രായം അടിവരയിടുന്നതാണ്. പലവിധ പ്രതിസന്ധികളെ തരണം ചെയ്‌താണ് ഷമി ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കടുംബജീവിതത്തിലെ താളം തെറ്റലുകളും, ഭാര്യയുടെ ഗുരുതര ആരോപണങ്ങളും ടീമിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതുമൊക്കെ ഇതിൽ ചിലത് മാത്രം.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിൽ അനുഭവിച്ച അവഗണയുടെയും, മാറ്റി നിർത്തപ്പെടലിന്റെയും അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഷമി. "ഞാൻ 2 വർഷത്തോളം യുപി രഞ്ജി ട്രോഫി ടീമിനായി ട്രയൽസ് കളിക്കാൻ പോയിരുന്നു, എന്നാൽ അവസാന റൗണ്ടിൽ എത്തുമ്പോഴെല്ലാം അവർ എന്നെ പുറത്താക്കുകയായിരുന്നു." പ്യുമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു. എന്നാൽ ഒഴിവാക്കിയതിന്റെ കാരണം ഷമി വ്യക്തമാക്കിയില്ല.

"ആദ്യ വർഷം ട്രയൽസിന് ശേഷം എന്നെ തിരഞ്ഞെടുക്കാതിരുന്നപ്പോൾ, അത് സ്വാഭാവികമാണെന്ന് ഞാൻ കരുതി. അടുത്ത തവണ വീണ്ടും ചെല്ലാമെന്ന് കരുതി, പക്ഷേ അടുത്ത വർഷം അത് തന്നെ ആവർത്തിച്ചു" ഷമി പറയുന്നു. ഷമിയെ തിരഞ്ഞെടുക്കാത്തതിന്റെ കാരണം തിരക്കിയ സഹോദരന് സെലക്‌ടർ നൽകിയ മറുപടിയും താരം പങ്കുവച്ചു.
"എന്റെ കസേര തെറിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ആ പയ്യനെ സെലക്‌ട് ചെയ്യും. അല്ലെങ്കിൽ ക്ഷമിക്കണം" എന്നായിരുന്നു ഷമിയുടെ സഹോദരന് ലഭിച്ച മറുപടി. എന്നാൽ ഇതിന് പിന്നാലെ ട്രയൽസ് ഫോം കീറിയരിഞ്ഞ ഷമിയുടെ സഹോദരൻ താരത്തെ കൊൽക്കത്തയിലേക്ക് അയക്കുകയുകയിരുന്നു. ഇതാണ് ഷമിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
പതിനഞ്ചാം വയസിലാണ് ഷമി കൊൽക്കത്തയിലേക്ക് കുടിയേറിയത്. അവിടെ നിരന്തരമായ കഠിന പരിശീലനത്തിന്റെയും, ശ്രമങ്ങളുടെയും ഒടുവിൽ ഷമി അണ്ടർ-22 ബംഗാൾ ടീമിൽ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫിയിലും അവർക്ക് വേണ്ടി കളിച്ച ഷമി ഗാംഗുലിയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു.
ബംഗാളിന് രഞ്ജി ട്രോഫിയ്ക്ക് പുറമെ, ദുലീപ് ട്രോഫി, ഇറാനി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ തന്റെ മികവ് തെളിയിച്ചതോടെ താരത്തിന് ഇന്ത്യ എ ടീമിലേക്ക് വിളിവന്നു. പിന്നീട് അങ്ങോട്ട് ഷമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.












Click it and Unblock the Notifications