'കോഹ്‌ലിയും ബുമ്രയും മതി പാകിസ്ഥാനിൽ നിന്ന് മത്സരം തട്ടിയെടുക്കാൻ'; തുറന്നടിച്ച് മുൻ പാക് ഓൾറൗണ്ടർ
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാളെ ടി20 ലോകകപ്പിൽ നടക്കാനിരിക്കുന്നത്. ചിരവൈരികളായ ഇരു ടീമുകളും തമ്മിൽ കൊമ്പുകോർക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വാക്കുകൾ കൊണ്ടുള്ള പോരാട്ടമാണ് ഇപ്പോൾ കളിക്കളത്തിന് പുറത്ത് നടക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ വിരാട് കോഹ്‍ലിയെയും ജസ്പ്രീത് ബുമ്രയെയും പുകഴ്ത്തി ഒരു പാക് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പാകിസ്ഥാൻ മുൻ ഓൾറൗണ്ടറായ ഫവാദ് ആലമാണ് ഇരുവരെയും ഒപ്പം ഇന്ത്യൻ ടീമിനെയും പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ലോകകപ്പിലെ പാകിസ്ഥാനുമായുള്ള പോരാട്ടത്തിന് മുന്നോടിയായാണ് ആലത്തിന്റെ പ്രശംസ.

"വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുമ്രയും അവരുടെ അനുഭവ സമ്പത്തും ഇരുവരുടെയും മികവും കൊണ്ട് മത്സരത്തിൽ ഇന്ത്യയെ കാര്യമായി സ്വാധീനിക്കും എന്നുറപ്പാണ്. അവർക്ക് പാകിസ്ഥാനിൽ നിന്ന് മത്സരം എളുപ്പത്തിൽ തട്ടിയെടുക്കാൻ കഴിയും" എന്നായിരുന്നു ഫവാദ് ആലം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇന്ത്യൻ ടീമിന്റെ നിലവിലെ അവസ്ഥയെയും അദ്ദേഹം പുകഴ്ത്തി. 'ഒരു ടീമെന്ന നിലയിൽ ഇന്ത്യ ഇപ്പോൾ തികച്ചും സന്തുലിതമാണ്. അവരെ മറികടക്കുക പ്രയാസമാകും' ആലം പറഞ്ഞു. പാകിസ്ഥാൻ ദേശീയ ടീമിന് വേണ്ടി 19 ടെസ്‌റ്റുകളും 38 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ച മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ കൂടിയാണ് ആലം.
2007 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് സമാനമായി മുഹമ്മദ് ആമിർ വമ്പൻ തിരിച്ചുവരവ് നടത്തിയാൽ മാത്രമേ പാകിസ്ഥാന് സാധ്യതയുള്ളൂ എന്നാണ് താരം അഭിപ്രായപ്പെടുന്നത്. ഇന്ത്യക്കെതിരെ ഭേദപ്പെട്ട റെക്കോർഡുള്ള നായകൻ ബാബർ അസം കൂടി ഫോമിലേക്ക് ഉയർന്നാൽ മാത്രമേ കാര്യങ്ങൾ പാകിസ്ഥാന് അനുകൂലമാവൂ എന്നും ആലം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിൽ യുഎസ്എക്ക് എതിരെ 18 റൺസ് വഴങ്ങിയതിന്റെ പേരിൽ മുഹമ്മദ് ആമിറിനെ എഴുതി തള്ളാൻ കഴിയില്ലെന്നും ആലം പറഞ്ഞു. പല ടൂർണമെന്റുകളിലും കളിച്ചു പരിചയമുള്ള ആമിർ നാല് വർഷം മുൻപ് ഉണ്ടായിരുന്നത് പോലെയല്ല ഇപ്പോൾ. അദ്ദേഹം തന്നെയാണ് ഇപ്പോഴും ടീമിലെ ഏറ്റവും കഴിവും അനുഭവസമ്പത്തുമുള്ള ബൗളർ എന്ന് ആലം കൂട്ടിച്ചേർത്തു.
അതേസമയം, നാളെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ കണക്കുകൾ ഇന്ത്യക്ക് അനുകൂലമാണ്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ വരവ്. എന്നാൽ ടൂർണമെന്റിലെ സഹ ആതിഥേയരായ യുഎസിനെതിരെ സൂപ്പർ ഓവറിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയാണ് പാകിസ്ഥാൻ വരുന്നത്.












Click it and Unblock the Notifications