സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കളിച്ചേ തീരൂ; പുറത്തുപോവേണ്ടത് ശിവം ദുബെ, ഇതാണ് കാരണം
മുംബൈ: ടി20 ലോകകപ്പ് സൂപ്പർ ഏട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം ഏഷ്യൻ ടീമായ അഫ്‌ഗാനിസ്‌ഥാന് എതിരെയാണ് നടന്നത്. മത്സരത്തിൽ 47 റൺസിന്റെ ജയം നേടിയെങ്കിലും ഇന്ത്യൻ ടീമിൽ ഇപ്പോഴും ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് ഇന്നലെ അവർ മൈതാനം വിട്ടത്. ടൂർണമെന്റിൽ നാലോളം മത്സരങ്ങൾ ഇന്ത്യ ബാറ്റ് ചെയ്‌തിട്ടും ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയാത്ത ചില താരങ്ങളാണ് ഇപ്പോൾ ടീമിന്റെ തലവേദന.
അവിടെയാണ് ഇപ്പോൾ പുറത്തിരിക്കുന്ന സഞ്ജു സാംസണ് വേണ്ടിയുള്ള മുറവിളികൾ ശക്തമാവുന്നത്. ടി20 ക്രിക്കറ്റിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ലോകകപ്പിന് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന ബംഗ്ലാദേശിന് എതിരായ സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജു കളത്തിൽ ഇറങ്ങിയത്.

പിന്നീട് താരം ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ഇന്നലെ നടന്ന ആദ്യ സൂപ്പർ എട്ട് പോരാട്ടത്തിലും പടിക്ക് പുറത്തായിരുന്നു. ഇതോടെയാണ് ഇപ്പോഴത്തെ ഇലവനിൽ കാര്യമായ മാറ്റം വേണമെന്ന ആവശ്യം ആരാധകരും ചില ക്രിക്കറ്റ് നിരീക്ഷകരും ആവശ്യപ്പെടുന്നത്. അവരുടെ ഒക്കെ പ്രഥമ പരിഗണനയാവട്ടെ സഞ്ജു സാംസണ് തന്നെയാണ്.
സഞ്ജു ടീമിൽ എത്തണം, കാരണം?
നിലവിൽ ഇന്ത്യയ്ക്ക് കളിച്ച നാല് മത്സരങ്ങളും ജയിക്കാൻ കഴിഞ്ഞുവെന്നത് ഒഴിച്ചാൽ താരങ്ങളുടെ പ്രകടനം തൃപ്‌തികരമായിരുന്നില്ല എന്നതാണ് വാസ്‌തവം. പലരും പെരുമയ്‌ക്കൊത്ത പ്രകടനമല്ല യുഎസിൽ പുറത്തെടുത്തത്. ഇതോടെയാണ് ഐപിഎല്ലിൽ മിന്നും ഫോമിലുണ്ടായിരുന്ന സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നത്.
ഇപ്പോഴത്തെ ടീം ഫോർമേഷനിൽ ഋഷഭ് പന്ത്, ശിവം ദുബെ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ തുടങ്ങിയ ഇടംകൈയൻ ബാറ്റർമാരുടെ നീണ്ട നിര തന്നെ ഇന്ത്യൻ ഇലവനിലുണ്ട്. പലപ്പോഴും വലംകൈ-ഇടംകൈ കോമ്പിനേഷൻ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോവാൻ സഹായിക്കുമെങ്കിലും ഇവരിൽ ഭൂരിഭാഗം പേരും (ഋഷഭ് പന്ത് ഒഴികെ) ഇത്തവണ കാര്യമായ ബാറ്റിങ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടില്ല.
അതുകൊണ്ട് തന്നെ അതിൽ നിന്ന് ഒരാളെ പുറത്താക്കി പകരം സഞ്ജുവിനെ ഇറക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗം. ഋഷഭ് പന്ത് മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വയ്ക്കുകയും കീപിംഗിൽ സ്ഥിരത പുലർത്തുകയും ചെയ്യുന്നതിനാൽ താരത്തെ വിട്ടേക്കാം. ശേഷിച്ചവരിൽ ശിവം ദുബെയാണ് പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രകടനം നടത്താത്ത ഒരു താരം.
മുൻപ് മഹേന്ദ്ര സിംഗ് ധോണി കളിച്ചിരുന്ന ഫിനിഷർ റോളിലേക്ക് ടീം മാനേജ്‌മെന്റ് പരിഗണിച്ചിരുന്ന ശിവം ദുബെയ്ക്ക് പക്ഷേ പ്രതീക്ഷ നിലനിർത്താൻ കഴിയുന്നില്ല, അതുകൊണ്ട് തന്നെ സഞ്ജു സാംസൺ പകരകരാനാവാൻ അനുയോജ്യമാണ്. കൂടാതെ വിരാട് കോഹ്ലി ഓപ്പണർ സ്ഥാനത്തേക്ക് മാറിയ സാഹചര്യത്തിൽ ഋഷഭ് പന്തിന് പിന്നിലേക്ക് ഇറക്കി കൂറ്റനടിക്ക് നിയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല.
എന്നാൽ സഞ്ജു സാംസൺ വന്നാൽ ഇതിനൊരു പരിഹാരമാവും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മൂന്നാം നമ്പറിലാണ് അവിടെ ബാറ്റ് വീശിയത്. നങ്കൂരമിട്ട് കളിക്കാനും ആവശ്യമെങ്കിൽ സ്ട്രൈക്ക് റേറ്റ് ഉയർത്താനും ഒരുപോലെ ശേഷിയുള്ള സഞ്ജുവിന്റെ സേവനം ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇനിയുള്ള സാധ്യതകൾ
നാളെ ബംഗ്ലാദേശിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ എട്ട് പോരാട്ടം. അതിൽ നിലവിലെ വിന്നിംഗ് കോമ്പിനേഷൻ മാറ്റാൻ രാഹുൽ ദ്രാവിഡ് തയ്യാറാവുമോ എന്നും സഞ്ജുവിന്റെ വരവിന് രോഹിത് സമ്മതം മൂളുമോ എന്നുമാണ് കാത്തിരുന്ന് കാണേണ്ടത്. അവസാന മത്സരം ഓസീസിനെതിരെ ആയതിനാൽ ഒരുപക്ഷേ ഇന്ത്യ പരീക്ഷണത്തിന് മുതിരാനും ഇടയില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റാണ് സ്വീകരിക്കേണ്ടത്.












Click it and Unblock the Notifications