കവർ ഡ്രൈവ് 'കിംഗ്' ആര് ? കോഹ്ലിയോ ബാബറോ, ഈ അഫ്‌ഗാൻ താരത്തിന്റെ മറുപടി ഇങ്ങനെ...
ലോക ക്രിക്കറ്റിൽ പല താരങ്ങൾക്കും പല സിഗ്നേച്ചർ ഷോട്ടുകൾ സ്വന്തമായുണ്ട്. എംഎസ് ധോണിക്ക് ഹെലികോപ്റ്റർ ഷോട്ട്, തിലകരത്ന ദിൽഷന് ദിൽസ്‌കൂപ്, സച്ചിൻ ടെണ്ടുൽക്കറിന്റെ സ്ട്രൈറ്റ് ഡ്രൈവ്, കെവിൻ പീറ്റേഴ്‌സന്റെ റിവേഴ്‌സ് സ്വീപ്പ് തുടങ്ങി ചില ഷോട്ടുകളിൽ ആ താരങ്ങളുടെ നൂറ് ശതമാനം മികവും നമുക്ക് കാണാൻ കഴിയും.
അത്തരത്തിൽ ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലിയുടെ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ടാണ് കവർ ഡ്രൈവ്. കോഹ്‌ലി കളിക്കളത്തിൽ ഉള്ളപ്പോൾ ആ ഷോട്ട് കാണാൻ ആരാധകർ അത്രയധികം ആഗ്രഹിക്കാറുണ്ട്. ഒരു നൃത്തം പോലെ മനോഹരമായ ആ ഷോട്ടിൽ കോഹ്ലിയുടെ പൂർണ ആത്മവിശ്വാസം തന്നെ പ്രതിഫലിക്കുന്നത് നമുക്ക് കാണാം.

നിലവിൽ അതേ നിലവാരത്തിൽ തന്നെ കവർഡ്രൈവ് കളിക്കാൻ കെൽപുള്ള താരങ്ങൾ വളരെ വിരളമാണ്. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു താരമാണ് മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ ബാബർ അസം. താരം ഈ ഷോട്ട് വളരെ മികച്ച രീതിയിൽ കളിക്കാറുണ്ട്. പലപ്പോഴും ടെക്സ്റ്റ് ബുക്ക് കോപ്പി എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ബാബറിന്റെ ഷോട്ടുകൾ ഉണ്ടാവാറുള്ളത്.
എന്നാൽ ഇപ്പോഴിതാ അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്ററായ റഹ്‌മാനുള്ള ഗുർബാസിനോട് ആരുടെ കവർ ഡ്രൈവ് ആണ് മികച്ചതെന്ന് ചോദ്യം ഉന്നയിച്ചതും അദ്ദേഹത്തിന്റെ ഉത്തരവും ക്രിക്കറ്റ് ആരാധകർക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ്.
ഏകദിന ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്തിയ സീനിയർ താരമായ കോഹ്‌ലിയുടെയും, താരതമ്യേന ജൂനിയറായ ബാബർ അസമിന്റെയും കവർ ഡ്രൈവുകൾ താരതമ്യം ചെയ്യപ്പെടുന്നത് ആദ്യമായല്ല എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ.
ഏറെ നേരത്തെ ആലോചനയ്ക്കും വിശകലനത്തിനും ഒടുവിൽ ഗുർബാസ് കണ്ടെത്തിയ ഉത്തരം കോഹ്‌ലിയുടെ കവർ ഡ്രൈവ് തന്നെയാണ് മികച്ചതെന്നാണ്. ഇത് സമൂഹ മാധ്യങ്ങളിൽ കോഹ്ലി ആരാധകർ കൊണ്ടാടുകയാണ്.
അതേസമയം, ഏകദിന ലോകകപ്പിൽ അഫ്‌ഗാൻ ടീം പാകിസ്ഥാനെ അട്ടിമറിച്ചിരുന്നു. ഈ മത്സര ശേഷം ബാബറുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ചും ഗുർബാസ് മനസ് തുറന്നു. മത്സരത്തിന് ശേഷം താൻ ബാബറിനെ കാണുകയും ബാറ്റിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് ഗുർബാസ് പറയുന്നു. ഈ സമയത്തെല്ലാം ബാബർ വളരെ അധികം വികാരാധീനനായിരുന്നു എന്നും കരച്ചിലിന്റെ വക്കിലായിരുന്നുവെന്നും ഗുർബാസ് വെളിപ്പെടുത്തി.
ഏകദിന ലോകകപ്പിൽ ഇക്കുറി പാകിസ്ഥാൻ സെമി കാണാതെ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ നായകനായ ബാബർ അസമിനെതിരെ വിമർശനം ശക്തമായിരുന്നു. പാകിസ്ഥാൻ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ചെയ്‌തു.












Click it and Unblock the Notifications