സഞ്ജു ലോകകപ്പ് ടീമിൽ കളിക്കുമോ? ഈ കാര്യം നടന്നാൽ താരം ഭാവിയിലെ ക്യാപ്റ്റൻ, വെല്ലുവിളി ഇവർ മാത്രം
വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിനെ കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. പല സ്പോട്ടുകളിലും സെലക്‌ടർമാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ചില പൊസിഷനുകളിൽ കൃത്യമായ താരങ്ങളെ കണ്ടെത്താൻ കഴിയാത്ത വിഷമത്തിലാണ് ബിസിസിഐ. എന്നാൽ അന്തിമ തീരുമാനം ഉറപ്പായും ഐപിൽ കൂടി കഴിയുന്നതോടെ ആയിരിക്കും എന്നുറപ്പാണ്.
അതായത് ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും ബിസിസിഐ ടീമിനെ ഒരുക്കുക എന്ന് സാരം. മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇക്കുറി ലോകകപ്പ് ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു. എല്ലാതവണത്തേയും പോലെ സഞ്ജുവിനെ അവഗണിക്കാൻ ബിസിസിഐക്ക് ഇക്കുറി കഴിയില്ല എന്നതാണ് ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യം.

കളിക്കളത്തിന് പുറത്തുണ്ടായിരുന്ന സ്വീകാര്യത മാത്രമല്ല അതിന് കാരണം. താരത്തിന്റെ ഫോമും ക്യപ്റ്റൻസി മികവും ഒപ്പം ടീമിനോടുള്ള പ്രതിബദ്ധതയും ഒക്കെയാണ്. ഒരു നായകൻ എന്ന നിലയിൽ താരം സമ്പൂർണൻ ആണെന്ന് ഈ വർഷത്തെ ഐപിഎൽ തന്നെ അടിവരയിടുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന വാക്കുകളാണ് കഴിഞ്ഞ ദിവസം ഹർഭജൻ സിംഗ് പറഞ്ഞതും.
സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ടീമിൽ എത്തണമെന്നും മാത്രമല്ല ഭാവിയിലെ നായകനാവണം എന്നുമാണ് ഭാജി ചൂണ്ടിക്കാട്ടിയത്. അത് വെറുതെ ഒരു പ്രശംസയോ പുകഴ്ത്തലോ അല്ലെന്ന് ഇത്തവണത്തെ ഐപിഎൽ കണ്ടവർക്ക് മനസിലാവും. എട്ട് കളികൾ പിന്നിട്ടപ്പോൾ ഏഴ് ജയവുമായി രാജസ്ഥാൻ റോയൽസ് ബഹുദൂരം മുന്നിലാണ്.
നായകനായ സഞ്ജുവാവട്ടെ തകർപ്പൻ ഫോമിലുമാണ്. 8 കളികളിൽ നിന്ന് 62.80 ശരാശരിയിൽ 314 റൺസും 152.42 സ്ട്രൈക്ക് റേറ്റോടെ 3 അർധസെഞ്ചുറികളും നേടിയ സഞ്ജു സാംസൺ നിലവിൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ രണ്ടാമത്തെ ടോപ് സ്‌കോറർ കൂടിയാണ്. ഈ നിലയ്ക്ക് മധ്യനിരയിൽ വിശ്വസ്‌തനായി കളിക്കുന്ന താരമെന്ന പരിഗണന കൊണ്ട് കൂടി സഞ്ജുവിനെ ടീമിൽ എത്തിക്കാൻ സാധ്യത ഏറെയാണ്.
ഇതിന് പുറമെ ഇത്തവണ നിർണായകമാവുന്ന മറ്റൊരു ഘടകം കൂടിയുണ്ട്, കോഹ്‌ലി ഓപ്പണിംഗിലേക്ക് ഇറങ്ങുകയാണെങ്കിൽ വൺ ഡൗണായി കളിയ്ക്കാൻ ഏറ്റവും അനുയോജ്യനായ താരമാണ് സഞ്ജു. വിക്കറ്റ് പെട്ടെന്ന് പോയാൽ പിടിച്ചു നിൽക്കാനും റൺ റേറ്റ് തരം പോലെ ഉയർത്താനും സഞ്ജുവിന് പ്രത്യേക കഴിവുണ്ട്. ഒപ്പം വിക്കറ്റ് കീപ്പിങ്ങിൽ അസാധ്യ പ്രകടനവും താരം പുറത്തെടുക്കുന്നുണ്ട്.
എങ്കിലും മറ്റൊരു പ്രധാന വെല്ലുവിളി സഞ്ജുവിനെ കാത്തിരിക്കുന്നത് ഋഷഭ് പന്തിന്റെ മടങ്ങിവരവാണ്. ബിസിസിഐയുടെ മാനസ പുത്രനായ പന്ത് വരുമ്പോൾ സഞ്ജു പുറത്താകുമോ എന്നാണ് പലരുടെയും ആശങ്ക. നിലവിലെ ഫോമും മറ്റ് ഘടകങ്ങളും വച്ച് നോക്കിയാൽ മേൽക്കൈ സഞ്ജുവിന് തന്നെയാണ്. എന്നാൽ അവസാന നിമിഷം പ്ലേറ്റ് മാറ്റുന്ന ശീലം ബിസിസിഐക്ക് പണ്ടേ ഉള്ളതിനാൽ ഒരു ഉറപ്പ് പറയാൻ ഒരിക്കലും കഴിയില്ല.
പിന്നീട് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ഇഷാൻ കിഷനും ദിനേശ് കാർത്തിക്കും കെഎൽ രാഹുലും ഒക്കെയാണ്. അതിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളതാവട്ടെ കാർത്തിക്കിനും. പരിചയ സമ്പത്ത് തന്നെയാണ് താരത്തിന് മേൽക്കൈ നൽകുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. എങ്കിലും ഇക്കുറി സഞ്ജുവിന് നറുക്ക് വീഴുമെന്ന പ്രതീക്ഷയാണ് ആരാധകർ.












Click it and Unblock the Notifications