Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് ആ മതവുമായി ഒരു ബന്ധവും ഇല്ല- വിവാദങ്ങളെ കുറിച്ച് ദേശീയ പുരസ്കാര ജേതാവ് അനീസ് സംസാരിക്കുന്നു

ദേശീയ ചലച്ചിത്ര പുരസ്കാരംദാന ചടങ്ങ് ബഹിഷ്കരിച്ചത് 68 കലാകാരന്‍മാരായിരുന്നു. രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്ന അറിയിപ്പ് കിട്ടി എത്തിയ ദേശീയ പുരസ്കാര ജേതാക്കളില്‍ പാതിയോളം വരും ഇവരുടെ എണ്ണം. എന്നാല്‍ തലേന്ന് നടന്ന റിഹേഴ്സലില്‍ മാത്രമാണ് അവര്‍ അറിയുന്നത്, 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി നേരിട്ട് പുരസ്കാരം നല്‍കു എന്ന കാര്യം. ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയായിരിക്കും പുരസ്കാരം നല്‍കുക എന്നതും.

സ്വാഭാവികമായിരുന്നു അവരുടെ പ്രതികരണം. കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ള 68 പേരാണ് ഒടുവില്‍ പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിച്ച് തിരിച്ചത്. പ്രത്യേകം ശ്രദ്ധിക്കുക- അവര്‍ ബഹിഷ്കരിച്ചത് പുരസ്കാരങ്ങള്‍ ആയിരുന്നില്ല, പുരസ്കാര ദാന ചടങ്ങ് ആയിരുന്നു.

യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും ഒഴികെയുള്ളവരായിരുന്നു പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചത്. പ്രതിഷേധത്തില്‍ പങ്കാളിയായി, നിവേദനത്തില്‍ ഒപ്പിട്ടവരായിരുന്നു ഇവര്‍ എന്നത് വേറെ കാര്യം. ഏറ്റവും ഒടുവില്‍ സംഘപരിവാര്‍ ആക്രമണം രൂക്ഷമായി നേരിടേണ്ടി വന്നത് രണ്ട് പേര്‍ക്ക് മാത്രം ആയിരുന്നു- ഫഹദ് ഫാസിലിനും അനീസ് കെ മാപ്പിളയ്ക്കും. എന്തായിരുന്നു അതിന് കാരണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അവരുടെ പേരുകളിലെ മുസ്ലീം ഐഡന്‍റിറ്റി തന്നെ ആയിരുന്നു വിഷയം.

മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച അനീസ് കെ മാപ്പിള ആ സംഭവങ്ങളെ കുറിച്ച് വണ്‍ഇന്ത്യയോട് സംസാരിക്കുന്നു....

ഒരു സമ്മര്‍ദ്ദവും സൃഷ്ടിച്ചില്ല

ഒരു സമ്മര്‍ദ്ദവും സൃഷ്ടിച്ചില്ല

സംഘപരിവാറിന്റെ ആക്രമണം ഒരു തരത്തിലും ഉളള സമ്മര്‍ദ്ദം ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിക്കുക എന്ന തീരുമാനം എടുക്കുമ്പോള്‍ മാനസികമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം വരുമ്പോള്‍, അത് മൈന്‍ഡ് ചെയ്യാന്‍ തന്നെ എനിക്ക് തോന്നുന്നില്ല.

അവാര്‍ഡ് കിട്ടിയത് വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു.പക്ഷേ, അവാര്‍ഡ് സ്വീകരിക്കുക എന്നത് അത്ര എക്‌സൈറ്റ്‌മെന്റ് ഉള്ള ഒരു സംഗതി ആയിരുന്നില്ല. അവാര്‍ഡ് ലഭിച്ചതുവഴി വര്‍ക്കിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. എന്റെ സ്വന്തം എനര്‍ജി മാത്രം ഉപയോഗിച്ച് മുന്നോട്ട് പോയ ഒരു വര്‍ക്ക് ആയിരുന്നു അത്. ഞാന്‍ ഡൗണ്‍ ആകുന്ന സമയത്തൊക്കെ വര്‍ക്കും ഡൗണ്‍ ആകുന്ന സ്ഥിതി ആയിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്ത് കിട്ടിയ അവാര്‍ഡ് എന്ന നിലയ്ക്ക് ആ വര്‍ക്കിനെ ഏറ്റവും പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു അത്. അതാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്. ആ ത്രില്‍ ഉണ്ട് എന്നല്ലാതെ, ഈ അവാര്‍ഡ് സ്വീകരിക്കുന്നത് ആരില്‍ നിന്ന് എന്നതൊന്നും എന്നെ സംബന്ധിച്ച് ഒരു ത്രില്ലിങ്ങ് ആയ കാര്യം ആയിരുന്നില്ല, ഒരു എക്‌സൈറ്റ്‌മെന്റ് ഉള്ള കാര്യം ആയിരുന്നില്ല. അതുകൊണ്ട് തന്നെ, അതില്‍ നിന്ന് പിന്‍വാങ്ങുക എന്നത് അത്ര പ്രഷര്‍ ഉണ്ടാക്കുന്ന കാര്യമല്ല.

അലങ്കോലമാക്കാന്‍ എത്തിയവരായിരുന്നില്ല

അലങ്കോലമാക്കാന്‍ എത്തിയവരായിരുന്നില്ല

അവാര്‍ഡ് വാങ്ങാന്‍ വന്ന ആളുകള്‍ ആരും തന്നെ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ വേണ്ടി വന്ന ആളുകള്‍ അല്ല. സന്തോഷത്തോടെ അവാര്‍ഡ് സ്വീകരിക്കാന്‍ വന്ന ആളുകളാണ്. അവിടെ പെട്ടെന്നൊരു നിമിഷത്തില്‍, ബ്യൂറോക്രാറ്റ് ആയ ഒരാള്‍, വലിയൊരു കാര്യത്തെ വളരെ നിസ്സാരമായി അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ബ്ലാങ്ക് ആയിട്ടുള്ള ഒരു അവസ്ഥയുണ്ടല്ലോ... അതാണ് സമ്മര്‍ദ്ദം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്.


സ്മൃതി ഇറാനിയുടെ പ്രതികരണം വളരെ ഡിപ്ലോമാറ്റിക് ആയിരുന്നു. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒരു റോളും ഇല്ലാത്ത രീതിയില്‍ ആയിരുന്നു അവരുടെ ശ്രമം. ഒരു ചര്‍ച്ചയുടെ തലം ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. ഇതിനകം തന്നെ തീരുമാനിച്ച ഒരു കാര്യം എങ്ങനെ കണ്‍വിന്‍സ് ചെയ്യിക്കാം എന്ന രീതിയില്‍ ആയിരുന്നു സ്മൃതി ഇറാനിയുടെ ഇടപെടല്‍. അവര്‍ വളരെ ഡിപ്ലോമാറ്റിക് ആയിട്ടാണ് ഇടപെട്ടത്.

അവരും തുറന്ന് പറയേണ്ടതായിരുന്നു

അവരും തുറന്ന് പറയേണ്ടതായിരുന്നു

ബിജെപി മന്ത്രിയുടെ കൈയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങില്ല എന്ന് ഫേസ്ബുക്കില്‍ പറഞ്ഞതാണ് വലിയ വിവാദത്തിന് വഴിവച്ചത്. അതില്‍ ഒരു തെറ്റും ഇപ്പോഴും തോന്നുന്നില്ല.

പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരികരിച്ചത് രണ്ട് തരത്തിലുള്ള ആളുകളാണ്. പ്രസിഡന്റിന്റെ കൈയ്യില്‍ നിന്ന് കിട്ടേണ്ട അവാര്‍ഡ് മന്ത്രിയില്‍ നിന്ന് ആയിപ്പോയി എന്നതില്‍ എതിര്‍പ്പുള്ളവരാണ് ഒരു വിഭാഗം. ഞാന്‍ പറഞ്ഞതുപോലെ നിലപാടുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടാകാം. അങ്ങനെ ഒരു നിലപാടുണ്ടായിരുന്നെങ്കില്‍ അവര്‍ അത് തുറന്ന് പറയേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ഫഹദിനും പാര്‍വ്വതിക്കും അപ്പുറം

ഫഹദിനും പാര്‍വ്വതിക്കും അപ്പുറം

ഫഹദ് ഫാസിലും പാര്‍വ്വതിയും പോലുള്ള വലിയ താരങ്ങള്‍ അല്ല, ബംഗാളില്‍ നിന്ന് വന്നിട്ടുള്ള, ആന്ധ്രയില്‍ നിന്ന് വന്നിട്ടുള്ള, ദില്ലിയില്‍ നിന്ന് വന്നിട്ടുള്ള, എന്നെ പോലെയുള്ള ഡോക്യുമെന്ററി സംവിധായകര്‍ ഉണ്ടായിരുന്നു. എന്റെ അതേ ഏജ് ഗ്രൂപ്പില്‍ ഉള്ളവരായിരുന്നു അവരില്‍ അധികവും. അവരുടെ നിലപാടുകള്‍, വളരെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. ഈ അവാര്‍ഡ് മന്ത്രിയില്‍ നിന്ന് വാങ്ങിയിരുന്നെങ്കില്‍ ജീവിതത്തില്‍ വലിയ കളങ്കമായിപ്പോയേനെ എന്ന് വിശ്വസിക്കുന്നവരായിരുന്നു അവര്‍.

സെലിബ്രിറ്റികളായവര്‍ എടുത്ത തീരുമാനം ആയിരുന്നില്ല എന്നെ കാര്യമായി സ്വാധീനിച്ചതും കൂടെ നില്‍ക്കണം എന്ന് തോന്നിപ്പിച്ചതും. എന്റെ സമപ്രായക്കാരായിട്ടുള്ള, ആദ്യമായിട്ട് അവാര്‍ഡ് കിട്ടുന്ന, മറ്റ് തരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിച്ച് തുടങ്ങാത്ത ആളുകളുടെ തീരുമാനങ്ങളായിരുന്നു.

അവാര്‍ഡ് സ്വീകരിക്കാതിരിക്കുന്നത് ഞാന്‍ മാത്രമായിപ്പോകുമോ എന്നൊരു ഭയവും ഉണ്ടായിരുന്നു. അങ്ങനെ ആയാല്‍ പോലും ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെ ആയിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്.

പേരിലെ സര്‍ക്കാസം... ഇസ്ലാം മതവുമായി ഒരു ബന്ധവും ഇല്ല

പേരിലെ സര്‍ക്കാസം... ഇസ്ലാം മതവുമായി ഒരു ബന്ധവും ഇല്ല

ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് രണ്ട് ദിവസത്തിന് ശേഷം ആണ് അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളെ ശ്രദ്ധിച്ച് തുടങ്ങുന്നത്. ഫഹദ് ഫാസിലും അനീസ് കെ മാപ്പിളയും മാത്രം ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ആണ് ഉണ്ടായത്.

എനിക്കതില്‍ തോന്നിയിട്ടുള്ള തമാശ എന്താണെന്നോ... ഞാന്‍ ആ മതവുമായിട്ട് യാതൊരു തരത്തിലും ഉള്ള ബന്ധവും ഇല്ലാത്ത ആളാണ് . സര്‍ക്കാസ്റ്റിക് ആയി ഞാന്‍ കൊണ്ടു നടക്കുന്ന ഒരു പേരാണ് അനീസ് കെ മാപ്പിള എന്നത്. എന്റെ ജാതി എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ കൊണ്ടു നടക്കുന്ന ഒരു കാര്യം മാത്രമാണത്. അത് തീര്‍ത്തും സര്‍ക്കാസ്റ്റിക് ആണ്.

അത് മാത്രമല്ല, ഫഹദ് എന്ന് പറയുന്നത് വലിയൊരു സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായിട്ടുള്ള ആളാണ്. സെറ്റില്‍ഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു ആക്ടര്‍ ആണ്. എന്നാല്‍ ഈ ഒരു പരിസരത്തേ ഇല്ലാത്ത എന്നേയും അയാളേയും താരതമ്യപ്പെടുത്തുന്നത് മതത്തിന്റെ പേരില്‍ ആണെങ്കില്‍, അതിലും പ്രശ്‌നങ്ങളുണ്ട്. ഞാന്‍ ആ മതവുമായിട്ട് യാതൊരു ബന്ധവും ഇല്ലാത്ത ആള്‍ കൂടിയാണ്.

സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗം അല്ലാത്ത ഞാന്‍, ഇന്‍ഡസ്ട്രിയുടെ സെന്ററില്‍ നില്‍ക്കുന്ന മറ്റൊരു വ്യക്തി. രണ്ട് പേരും പേരിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. പക്ഷേ, ആ പേരിന്റെ പേരില്‍ മാത്രമേ ഞാനും ആ മതവും തമ്മിലുള്ള ബന്ധം ഉള്ളൂ എന്നത് വേറൊരു വസ്തുതയാണ്.

സിനിമയും ഡോക്യുമെന്ററിയും അറിയാത്തവര്‍

സിനിമയും ഡോക്യുമെന്ററിയും അറിയാത്തവര്‍

എന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ നോക്കിയാല്‍ അറിയാം. അവിടെ വന്ന് തെറി വിളിക്കുന്നവര്‍ക്ക് സിനിമ എന്താണെന്നോ ഡോക്യുമെന്ററി എന്താണെന്നോ അറിയില്ല. അങ്ങനെയുള്ളവരാണ് എന്നെ ഒരു സിനിമാക്കാരന്‍ ആക്കി മാറ്റുന്നത്. പോപ്പുലര്‍ സിനിമയുടെ ഭാഗമായിട്ടുള്ള കാര്യങ്ങളല്ല ഞാന്‍ ചെയ്യുന്നത് എന്ന് പോലും അവര്‍ക്ക് അറിയില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ച ആളാണോ, പോപ്പുലര്‍ ഫിഗര്‍ ആണോ എന്നൊക്കെയാണ് അവര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്.

സാധാരണ നൂറോ നൂറ്റി അമ്പതോ ലൈക്കുകളാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കാറുള്ളത്. എന്തായാലും അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള ആ പോസ്റ്റിന് കെ ലൈക്കുകളും കെ കമന്റുകളും കെ തെറികളും ഒക്കെ ആണ് ലഭിച്ചത്.

പൊളിറ്റിക്കലി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ

പൊളിറ്റിക്കലി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ

മുഖ്യധാര സിനിമ എന്നത് ലക്ഷ്യങ്ങളില്‍ ഒന്നാണ്. പക്ഷേ, അതിന്റെ പ്രൊഡക്ഷനിലെ പൊളിറ്റിക്‌സ് ആണ് എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്ന ഒരു കാര്യം. പ്രൊഡക്ഷനില്‍ കാണിക്കുന്ന പൊളിറ്റിക്‌സ്- സിനിമയില്‍ കാണിക്കുന്ന പൊളിറ്റിക്‌സ് എന്തായാലും വേണം. അതിനും അപ്പുറത്തേക്ക് അത് നിര്‍മിക്കുന്നതില്‍ ഉള്ള പൊളിറ്റിക്‌സിന് ആയിരിക്കും ഞാന്‍ പ്രാധാന്യം കൊടുക്കുക. പൊളിറ്റിക്കലി പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമ എന്നതാണ് എന്റെ ലക്ഷ്യം.

പണം എന്നതാണല്ലോ സിനിമയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സാധനം. അത് എങ്ങനെ മാറാം എന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഡോക്യുമെന്ററിയില്‍ ആണെങ്കില്‍ പലപ്പോഴും ഈ പ്രശ്നം ഇല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+