വട്ടിയൂർക്കാവിൽ വികെ പ്രശാന്തിനെ പൂട്ടാനാര്? ബിജെപി നേതാവ് വിവി രാജേഷ് വൺ ഇന്ത്യയോട്
നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന നേതാവ് വി വി രാജേഷ്. നേമത്ത് മികച്ച സ്ഥാനാര്‍ത്ഥി വരും. തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടും. സംസ്ഥാനത്ത് നാൽപ്പത്തിയഞ്ചിലധികം മണ്ഡലങ്ങളില്‍ ബിജെപിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി വി രാജേഷുമായി വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം വായിക്കാം:
വട്ടിയൂർക്കാവിൽ മത്സരിക്കുമോ?
''പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടും. നിയമസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് പാർലമെൻററി ബോർഡാണ്. നിയമ സഭാംഗമായാൽ നിരവധി കേന്ദ്ര പദ്ധതികള്‍ ജില്ലയില്‍ മാത്രമല്ല കേരളത്തില്‍ മുഴുവൻ നടപ്പിലാക്കും''.
നേമത്ത് ആര്?
നേമത്ത് ബി ജെ പിക്ക് മികച്ച സ്ഥാനാർഥി വരും. ഒ രാജഗോപാലിൻ്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ഗൗരവമായ ചർച്ചയാണ് പാർട്ടിയിൽ നേമത്തെ ചുറ്റിപ്പറ്റി നടക്കുന്നത്. ബിജെപിക്ക് നേമത്ത് നല്ല ആത്മവിശ്വാസമുണ്ട്.
ശബരിമല വിഷയത്തിലെ നിലപാട്?
വിശ്വാസത്തിൻ്റെ കാര്യത്തിൽ ഭരണകൂടം ഇടപെടേണ്ട ആവശ്യമില്ല എന്ന നിലപാടാണ് ബിജെപിക്കുള്ളത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ശബരിമല വിഷയത്തിൽ പ്രകടമായിരുന്നു. സിപിഎം വിശ്വാസപ്രമാണങ്ങൾ തച്ചുതകർത്തു. രാത്രിയുടെ മറവിൽ യുവതികളെ സന്നിധാനത്തെത്തിച്ച് പൊലീസ് സംരക്ഷണത്തോടെ വിശ്വാസ ലംഘനം നടത്തി. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎം പരാജയമാണ്.
ഇ ശ്രീധരൻ്റെ വരവ് ഗുണം ചെയ്യുമോ?
''മെട്രോമാൻ ഇ ശ്രീധരൻ്റെ വരവ് ബിജെപിയിൽ വൻ മുന്നേറ്റമുണ്ടാക്കി. വികസന കാഴ്ചപ്പാടിൽ അദ്ദേഹത്തിൻ്റെ ഇച്ഛാശക്തി പാർട്ടിക്ക് ഗുണം ചെയ്യും. ഇങ്ങനെയുള്ളവർ പാർട്ടിയുമായി ചേർന്നു നിൽക്കുന്നതിലൂടെ വോട്ടു വർധനയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കും''
സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തങ്ങളെ വിളിക്കുന്നുണ്ട്. നിരവധി പേരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ സംഭവവികാസങ്ങൾ പ്രതീക്ഷിക്കാം''.
സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കോ?
''ഒട്ടനവധി സിപിഎം കോൺഗ്രസ് നേതാക്കൾ ഉടനടി ബിജെപിയിൽ ചേരും. സിപിഎം നേതാക്കൾക്ക് പാർട്ടിയിൽ അനുഭവപെടേണ്ടി വരുന്നത് വലിയ വിയർപ്പുമുട്ടലുകളാണ്. കെ. സുരേന്ദ്രൻ നടത്തുന്ന വിജയ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കും. മുൻ മന്ത്രിമാരും എം എൽ എ മാരുമുൾപ്പടെ പ്രമുഖരുടെ നീണ്ടനിര തന്നെ ബിജെപിയിലുണ്ടാകും''.
കോവളത്തെ സിപിഎമ്മിൻ്റെ മൂന്ന് നേതാക്കൾ ബിജെപിയിൽ!
53 വർഷം സിപിഎമ്മിൽ പ്രവർത്തിച്ച ഒരു പ്രവർത്തകൻ അടക്കമാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. അദ്ദേഹം സിപിഎം വിട്ട് ബിജെപിയിലേക്ക് മടങ്ങി വരുന്നത് കൃത്യമായ രാഷ്ട്രീയ നിലപാടോടെയാണ്. മോദി സർക്കാരിനെ കുറിച്ച് വിശദമായി വിലയിരുത്തിയ ശേഷമാണ് ബിജെപിയിലേക്ക് എത്തുന്നത്. സിപിഎം ഓരോ ദിവസം പിന്നിടുമ്പോഴും ജീർണിച്ചു കൊണ്ടിരിക്കുന്നു.
സ്വര്‍ണക്കടത്ത് കേസ് മാധ്യമസൃഷ്ടി
പിണറായി സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്നില്ല എന്നത് മാധ്യമസൃഷ്ടിയാണ്. വിജയ യാത്രയില്‍ പിണറായി സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്നുണ്ട്.
കോർപ്പറേഷൻ ഭരണം പരാജയം
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സമ്പൂർണ്ണ പരാജയം. നാളിതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭരണ സ്തംഭനമാണ് കോർപ്പറേഷനിലുണ്ടായി കൊണ്ടിരിക്കുന്നത്. അഴിമതിയുടെ നഗ്നനൃത്തമാണ് കോർപ്പറേഷനിൽ അരങ്ങേറുന്നത്. സിപിഎം കോൺഗ്രസ് നേതാക്കൾ നടത്തുന്ന പാവക്കൂത്താണ് കോർപ്പറേഷനിൽ നടക്കുന്നത്.
പി എസ് സി വിഷയം
പിഎസ്‌സി ഉദ്യോഗാർഥികളുടെ വിഷയത്തിൽ യുവമോർച്ചയും ബിജെപിയും നിരവധി സമരങ്ങൾ നടത്തി. പി എസ് സിക്കെതിരെ തുടർച്ചയായി പോരാട്ടം നടത്തുന്നു. മികച്ച സ്വീകാര്യത സമരങ്ങളിലൊക്കെ പ്രതിഫലിക്കുന്നു.
ഇന്ധനവില വര്‍ധന
പെട്രോളിയം ഉത്പ്പന്നങ്ങൾ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില വര്‍ധനവിന് പരിഹാരമാകും.കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ഇതിനുള്ള ശ്രമം നടത്തും.കേന്ദ്ര സർക്കാരിനൊപ്പമുള്ള നിലപാടുകൾ ബി ജെ പി സ്വീകരിക്കും.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം