'ചത്തിട്ടില്ല മക്കളേ ചത്തിട്ടില്ല, നല്ല ജീവനോടെ ഇവിടെ തന്നെയുണ്ട്'; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ജുവൽ മേരി
അടുത്തിടെ പ്രചരിച്ച ആരോഗ്യപരമായ അവശതകളെ കുറിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നടി ജുവൽ മേരി രംഗത്ത്. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ തീർത്തും വ്യാജമാണെന്നും ശബ്‌ദം നഷ്‌ടമായി എന്നതടക്കമുള്ള വാർത്തകളും തെറ്റാണെന്ന് പറഞ്ഞ ജുവൽ, തന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകർക്കും ആസ്വാദകർക്കും വ്യക്തമായ വിശദീകരണം നൽകുകയും ചെയ്‌തു.
താരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചിരുന്നു. എന്നാൽ, താൻ ഒരു ആശുപത്രിയിലും കഴിഞ്ഞിട്ടില്ലെന്ന് ജുവൽ മേരി ചൂണ്ടിക്കാട്ടി. അവരുടെ ഇപ്പോഴത്തെ പ്രതികരണം, ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും അവരെ പിന്തുടരുന്ന പ്രേക്ഷകരുടെ ആശങ്ക ലഘൂകരിക്കാൻ സഹായിച്ചു.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. '2 ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്‌ദം നഷ്‌ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല' എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്' താരം ചൂണ്ടിക്കാട്ടി.
'നമ്മൾ ഫിനിഷ് ആയിട്ടില്ല. 2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് കേരള ക്യാൻ എന്ന ഒരു പരിപാടിയിൽ എനിക്ക് സംസാരിക്കേണ്ടി വന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല' ജുവൽ മേരി പറഞ്ഞു.
'ഞാൻ നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയിട്ടില്ല, ഹാപ്പിയാണ്, അപ്പോൾ നിങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുക' എന്നായിരുന്നു ജുവൽ മേരി പറഞ്ഞു നിർത്തിയത്.
അതേസമയം, ജുവൽ മേരിയുടെ കാൻസർ അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ ഈ വ്യാജവാർത്തകൾ ആരാധകരെ കൂടുതൽ ആശങ്കാകുലരാക്കിയിരുന്നു. 2023-ൽ തൈറോയ്‌ഡ് കാൻസർ സ്ഥിരീകരിച്ചതിനെത്തുടർന്ന് അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. രോഗമുക്തി ശബ്‌ദത്തെയും രൂപത്തെയും മൊത്തം ആരോഗ്യത്തെയും ബാധിച്ചുവെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
ശസ്ത്രക്രിയയെത്തുടർന്ന് കഴുത്തിലും മുഖത്തും വന്ന മാറ്റങ്ങളെക്കുറിച്ച് നടി മുമ്പ് സംസാരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം തരിപ്പും അസ്വസ്ഥതകളും അനുഭവപ്പെട്ടതായും ഈ മാറ്റങ്ങൾ ആത്മവിശ്വാസത്തെ എത്രത്തോളം ബാധിച്ചുവെന്നും അവർ വിവരിച്ചിരുന്നു. എങ്കിലും കാലക്രമേണ അവർ ആരോഗ്യം വീണ്ടെടുക്കുകയും പൊതുപരിപാടികളിലും ഷൂട്ടുകളിലും സജീവമാകുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.














Click it and Unblock the Notifications