ലക്ഷ്‌മി പ്രിയക്കും പോലീസിനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അൻസിബ; 'പിന്നിൽ ഗൂഢാലോചന'
കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ അമ്മയിലെ വിവാദങ്ങൾ അടുത്ത തലത്തിലേക്ക്. നടിയും അമ്മയിലെ ഭാരവാഹിയുമായ് ലക്ഷ്‍മിപ്രിയയ്ക്കും പോലീസിനുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ് നടി അൻസിബ ഇപ്പോൾ. ലക്ഷ്‌മിപ്രിയക്ക് പുറമേ തൃപ്പൂണിത്തുറ സബ് ഇൻസ്‌പെക്റ്റർ രേഷ്‌മയ്ക്കും എതിരെ അൻസിബ പരാതി നൽകിയിട്ടുണ്ട്.
പൊലീസ് സ്‌റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്‌റ്റേഷനിൽ വെച്ച് അവഹേളിച്ചുവെന്നും അൻസിബ പറയുന്നു.

വനിതാ പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചുവെന്നാണ് പരാതിയിൽ അൻസിബ ആരോപിക്കുന്നത്. പോലീസ് സ്‌റ്റേഷനിൽ വച്ച് താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ തന്നെ അമ്മയിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നിരുന്നു. ടിനി ടോം അടക്കമുള്ള താരങ്ങൾക്ക് എതിരെയും നേരത്തെ അൻസിബ പരാതി ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് താരം കടക്കുന്നത്.
അതിനിടെ അമ്മ സംഘടനയിലെ ഭിന്നതകൾ പരിഹരിക്കാൻ നേതൃത്വം നടപടി ആരംഭിച്ചിട്ടുണ്ട്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്‍മി പ്രിയ എന്നിവർക്ക് നിലവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കൂടാതെ മറ്റൊരു ഭാരവാഹിയായ ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയുടെ ഭാഗം കേൾക്കാനും അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അമ്മയിലെ ചേരിപ്പോര് അടുത്ത തലത്തിലേക്ക് കടക്കുന്ന വേളയിലാണ് നേതൃത്വം ഇടപെടുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അമ്മയ്ക്ക് മുന്നിൽ ഒരു വിശദീകരണത്തിന് അൻസിബ തയ്യാറാവില്ലെന്നാണ് ലഭ്യമായ വിവരം.
നിലവിലെ ഭാരവാഹികൾക്ക് പകരം പ്രത്യേക സമിതി രൂപീകരിക്കണം എന്നാണ് അൻസിബ ആവശ്യപ്പെടുന്നത്. നിഷ്‌പക്ഷ സമിതിക്ക് മുൻപാകെ വിശദീകരണം നൽകാമെന്നും രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയിൽ ഉണ്ടാകണമെന്നുമാണ് അൻസിബയുടെ ആവശ്യം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വരുന്ന ജൂൺ 21ന് അമ്മയുടെ ജനറൽ ബോഡി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ യോഗത്തിന് മുന്നോടിയായി നിലവിലെ ഭിന്നതകൾ പരിഹരിക്കാനാണ് ശ്വേത മേനോൻ അധ്യക്ഷയായ അമ്മ ഭരണസമിതിയുടെ നീക്കം. സംഘടനയിലെ ഭാരവാഹികൾ തമ്മിലെ തർക്കം പോലീസ് കേസിലേക്ക് നീങ്ങുന്നത് അടക്കം തടയാൻ നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications