അമ്മയിലെ വിവാദം, അൻസിബയുമായുള്ള തർക്കം; കടുത്ത സൈബർ ആക്രമണത്തിന് ഇരയെന്ന് ലക്ഷ്‌മിപ്രിയ, പരാതി
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ നടി ലക്ഷ്‌മിപ്രിയ കടുത്ത സൈബർ ആക്രമണത്തിന് ഇരയായതായി ആരോപിച്ച് പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ സംഘടിതമായ രീതിയിൽ അധിക്ഷേപവും വ്യാജ പ്രചാരണങ്ങളും നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി നിയമനടപടി സ്വീകരിക്കുന്നത്.
സമീപകാലത്ത് അമ്മ സംഘടനയ്ക്കുള്ളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പൊതുവേദികളിൽ നടന്ന വാക്‌പോരുകളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകളിൽ നിന്ന് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും നടക്കുന്നതായി ലക്ഷ്‌മിപ്രിയ ആരോപിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ വ്യക്തിപരമായും മാനസികമായും വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ഇൻഫോപാർക്ക് സൈബർ പോലീസിന് നൽകിയ പരാതിയിൽ സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ പോസ്‌റ്റുകൾ, കമന്റുകൾ, സന്ദേശങ്ങൾ എന്നിവയുടെ തെളിവുകളും പോലീസിന് കൈമാറിയതായാണ് റിപ്പോർട്ടുകൾ. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അമ്മ സംഘടനയിലെ ചില വിഷയങ്ങളിൽ നടി അൻസിബ ഹസനുമായി ലക്ഷ്‌മിപ്രിയക്ക് അഭിപ്രായഭിന്നത ഉണ്ടായിരുന്നതും അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ നിലവിലെ പരാതി വ്യക്തിപരമായി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് ലക്ഷ്‌മിപ്രിയയുടെ നിലപാട്.
അൻസിബ-ലക്ഷ്‌മിപ്രിയ ഭിന്നത രൂക്ഷം
ലക്ഷ്‌മിപ്രിയയുടെ കുടുംബത്തെ ബാധിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരു വാട്‌സ് ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പല തവണ സ്വകാര്യമായി വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ താൻ പോലീസിനെ സമീപിച്ചതാണെന്ന് ലക്ഷ്‌മിപ്രിയ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അവർ പറയുന്നതനുസരിച്ച്, അമ്മ സംഘടനയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ വിഷയമായിരുന്നു ഇത്.
എന്നാൽ ലക്ഷ്‌മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ വനിതാ പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചപ്പോൾ തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നുവെന്നാണ് അൻസിബയുടെ ആരോപണം. കൂടാതെ ലക്ഷ്‌മിപ്രിയയും ഒരു വനിതാ എസ്‌ഐയും ചേർന്ന് തനിക്കെതിരെ പ്രവർത്തിച്ചുവെന്നും അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ആരോപിക്കുകയും ചെയ്‌തിരുന്നു.
അതിന് പിന്നാലെ അൻസിബയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ലക്ഷ്‌മിപ്രിയ, അവ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും തെളിവുകളും തന്റെ കൈവശം ഉണ്ടെന്നാണ് പറഞ്ഞത്. കൂടാതെ അൻസിബയ്ക്ക് എതിരെ 10 കോടിയുടെ മാനനഷ്‌ട കേസ് കൊടുക്കുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ അതിനിടയിലാണ് ലക്ഷ്‌മിപ്രിയക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നത്. പിന്നാലെയാണ് അവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
നിലവിൽ അമ്മയും വിഷയത്തിൽ ഇടപെടുന്നുണ്ട്. അൻസിബയുടെയും ലക്ഷ്‌മിപ്രിയയുടെയും വാദങ്ങൾ കേൾക്കാനായി പ്രത്യേക സമിതിയും അമ്മ സംഘടന രൂപീകരിച്ചിരുന്നു. മൊഴി നൽകാനായി ഹാജരാവാൻ ഇവർക്ക് നിർദ്ദേശവും നൽകി. അൻസിബയാവട്ടെ നടൻ ടിനി ടോമിനെതിരെയും കടുത്ത വിമർശനങ്ങളും ആരോപണവും ഉന്നയിച്ചിരുന്നു. ഇതും അമ്മയുടെ പ്രത്യേക സമിതി പരിശോധിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.














Click it and Unblock the Notifications