റിലീസ് ഇരുട്ടിൽ, കറുപ്പിന്റെ പ്രതിഫല കണക്കുകൾ ശ്രദ്ധ നേടുന്നു; സൂര്യക്ക് 45 കോടി, തൃഷയ്ക്ക് 5, ഇന്ദ്രൻസിന്?
തമിഴ് സിനിമ ലോകത്ത് വൻ പ്രതീക്ഷയുണർത്തിയ 'കറുപ്പ്' ചിത്രത്തിന്റെ പ്രതിഫല വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചയാകുന്നത്. സൂപ്പർതാരം സൂര്യ നായകനായി എത്തുന്ന ചിത്രത്തിനായി താരം 45 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നതിനാൽ സിനിമയുടെ ആകെ ചെലവും ശ്രദ്ധേയമായ തോതിൽ ഉയർന്നിട്ടുണ്ടെന്നാണ് സൂചന.
ചിത്രത്തിലെ നായികയായ തൃഷ കൃഷ്‌ണന് 5 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. അതേസമയം സിനിമയുടെ സംവിധായകനായ ആർജെ ബാലാജി 4 കോടി രൂപയാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വ്യത്യസ്‌തമായ കഥയും അവതരണ ശൈലിയുമായി എത്തുന്ന ചിത്രത്തിന് വലിയ റിലീസിന് മുമ്പേയുള്ള ശ്രദ്ധ ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു.

തമിഴ് സിനിമയിലെ ഏറ്റവും തിരക്കേറിയ ഹാസ്യതാരങ്ങളിൽ ഒരാളായ യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിലവിൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹാസ്യതാരങ്ങളിലൊരാളായ താരം ഈ ചിത്രത്തിനായി 2 കോടി രൂപയാണ് വാങ്ങിയതെന്നാണ് വിവരം. ചിത്രത്തിലെ മറ്റ് താരങ്ങൾക്കും ശ്രദ്ധേയമായ പ്രതിഫലമാണ് നൽകിയിരിക്കുന്നതെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
മലയാളികളുടെ പ്രിയതാരമായ ഇന്ദ്രൻസ് തമിഴിൽ ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കറുപ്പിനുണ്ട്. അഭിനയ മികവിലൂടെ ദേശീയ ശ്രദ്ധ നേടിയ ഇന്ദ്രൻസിന് ചിത്രത്തിനായി 80 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയിലേക്കുള്ള താരത്തിന്റെ വലിയ അരങ്ങേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതേസമയം തമിഴകത്ത് കൂടുതൽ ശ്രദ്ധ നേടി മുന്നേറുന്ന സ്വാസിക ചിത്രത്തിനായി 40 ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് വിവരം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോർജ് മരിയാന് 30 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്രയൊക്കെ ബജറ്റ് ഉള്ള സിനിമ ആയിരുന്നിട്ട് കൂടി ചിത്രത്തിന്റെ റിലീസ് ഇന്ന് നടന്നില്ല.
റിലീസ് അനിശ്ചിതത്വത്തിൽ
കറുപ്പിന്റെ മെയ് 14-ലെ റിലീസ് മുടങ്ങുകയായിരുന്നു. ഇതുകാരണം തമിഴ്‌നാട്ടിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും ഷെഡ്യൂൾ ചെയ്‌തിരുന്ന പെയ്‌ഡ് പ്രീമിയറുകളും രാവിലെ 9 മണി ഷോകളും റദ്ദാക്കിയിരുന്നു. ഈ അപ്രതീക്ഷിത മാറ്റം ആരാധകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു.
നിർമ്മാതാക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ഈ റിലീസ് തടസത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കുടിശ്ശിക തീർപ്പാക്കാത്തതിനാൽ പ്രദർശനത്തിനാവശ്യമായ അനുമതികൾ ലഭിച്ചില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതോടെ, വൻതോതിൽ അഡ്വാൻസ് ബുക്കിംഗുകൾ ലഭിച്ചിരുന്ന തിയേറ്ററുകൾക്ക് വ്യാഴാഴ്‌ച രാവിലെ ഷെഡ്യൂൾ ചെയ്‌ത ഷോകളുമായി മുന്നോട്ട് പോകാനായില്ല.
വ്യാപാര മേഖലയിൽ നിന്നുള്ള സംസാരങ്ങൾ പ്രകാരം, ഏകദേശം 10 കോടി രൂപയുടെ കുടിശ്ശികയാണ് 'കറുപ്പി'ന്റെ റിലീസ് വൈകിച്ചത്. ചെന്നൈയ്ക്കടുത്തുള്ള ഇവിപി സ്‌റ്റുഡിയോസിലെ ലൊക്കേഷൻ ചെലവുകൾ ഉൾപ്പെടെയുള്ള ഈ കുടിശ്ശികകൾ നിയമപരമായ അനുമതികൾ തടസപ്പെടുത്തുകയും ചിത്രത്തിന്റെ റിലീസ് നീട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.
നിർമ്മാണ കമ്പനി വിവിധ കക്ഷികൾക്ക് ഏകദേശം 50 കോടി രൂപ നൽകാനുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പണം നൽകാനുള്ള ബാധ്യതകൾ നിയമപരവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികളാണ് സൃഷ്‌ടിച്ചത്. കുടിശ്ശിക തീർപ്പാക്കുകയോ കരാറുകളിൽ എത്തിച്ചേരുകയോ ചെയ്യുന്നതുവരെ സിനിമ പ്രദർശനത്തിന് തയ്യാറല്ലെന്നാണ് വിവരം.












Click it and Unblock the Notifications