'അന്ന് ഞാനും ശ്രീകുട്ടേട്ടനും സഞ്ചരിച്ച ഓട്ടോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൈവം കൂടെയുണ്ട്'; സിദ്ധു പനക്കൽ
മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർമാരിൽ ശ്രദ്ധേയനാണ് സിദ്ധു പനക്കൽ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പഴയ ഓർമ്മകൾ പങ്കിടുന്നത് പതിവാണ്. സോഷ്യൽ മീഡിയ പോസ്‌റ്റുകളിലാവും അവ. അത്തരത്തിൽ ഇപ്പോഴിതാ ഗായകൻ എംജി ശ്രീകുമാറും താനും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറയുകയാണ് സിദ്ധു പനക്കൽ. സംവിധായകൻ ഡെന്നിസ് ജോസഫിന്റെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എഴുതിയ കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം പറയുന്നത്.
സിദ്ധു പനക്കലിന്റെ വാക്കുകൾ: സുപ്രസിദ്ധ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് സാറിന്റെ മകനാണ് എന്റെ കൂടെയുള്ള ഇദ്ദേഹം. ഒറ്റക്കൊമ്പൻ സിനിമയുടെ സംവിധായകൻ മാത്യുസ് തോമസിനെ കാണാൻ വന്നതാണ്. ഡെന്നീസ് ജോസഫ് സാറിന്റെ കൂടെ ഞാൻ അധികം സിനിമകളൊന്നും ചെയ്‌തിട്ടില്ല. ആദ്യം വർക്ക് ചെയ്യുന്ന സിനിമ അപ്പു ആണ്.

അദ്ദേഹം സംവിധാനം ചെയ്‌ത സിനിമ. ആ കാലത്താണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. മദ്രാസ് മഹാലിംഗപുരത്തെ ബ്രൗൺ സ്‌റ്റോൺ അപ്പാർട്ട്മെന്റിലായിരുന്നു അന്ന് ഞങ്ങൾ താമസം. സെവൻ ആർട്‌സിന്റെ ഗസ്‌റ്റ് ഹൗസ് ആണത്. അവിടെത്തന്നെയായിരുന്നു ഡെന്നീസ് ജോസഫ് സാറും അപ്പു സിനിമയുടെ പ്രീ പ്രൊഡക്ഷനും പോസ്‌റ്റ് പ്രൊഡക്ഷനും താമസിച്ചത്.
മുരളി എന്നൊരു കുക്കുണ്ടായിരുന്നു അന്ന് ഗസ്‌റ്റ് ഹൗസിൽ. വളരെ പ്രസിദ്ധമാണ് മുരളിയുടെ ഭക്ഷണം. ഒരുപാട് സിനിമാക്കാർ മുരളിയുടെ ഭക്ഷണം കഴിക്കാൻ വേണ്ടി ഗസ്‌റ്റ് ഹൗസിൽ വരും. അന്ന് പ്രിയദർശൻ സാറിനും ബ്രൗൺ സ്‌റ്റോണിൽ ഫ്ലാറ്റ് ഉണ്ട്. സാറിനെ സന്ദർശിക്കാൻ വരുന്ന എംജി ശ്രീകുമാർ ചേട്ടനും ഇടയ്ക്ക് ഞങ്ങളുടെ ഫ്ലാറ്റിൽ വരാറുണ്ട്. സൂപ്പർ ഹിറ്റ് എന്ന് തോന്നുന്ന പാട്ടുകൾ പാടിയ ദിവസമാണ് അദ്ദേഹം വരുന്നതെങ്കിൽ ഞങ്ങൾക്ക് അതിന്റെ കുറച്ചു വരികൾ പാടിത്തരും.
അപ്പുവിന്റെ ഷൂട്ടിംഗ് അടൂർ ആയിരുന്നു കൂടുതൽ. "കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞു " "ഒരിക്കൽ നീ ചിരിച്ചാൽ" തുടങ്ങിയ ഗാനങ്ങൾ "അപ്പു"വിലേതാണ്. ഇളയരാജയുടെ അസിസ്‌റ്റന്റ് ആയ സുന്ദരരാജൻ ആയിരുന്നു ആ ഗാനങ്ങളുടെ സംഗീതസംവിധായകൻ. ഒരു അപകടത്തിൽ നിന്ന് ഞാനും ശ്രീക്കുട്ടേട്ടനും രക്ഷപ്പെട്ട കഥയും കൂടിയുണ്ട് അപ്പുവിന് പിന്നിൽ. കൂത്തമ്പലത്തിൽ എന്ന പാട്ടുപാടി കഴിഞ്ഞതിനു ശേഷം ഞാനും ശ്രീക്കുട്ടേട്ടനും കൂടി എവിഎംആർആർ തിയേറ്ററിൽ നിന്ന് മഹാലിംഗപുരത്തുള്ള ബ്രൗൺ സ്‌റ്റോൺ അപ്പാർട്ട്മെന്റിലേക്ക് പോകാൻ സെവൻ ആർട്‌സ് അയക്കുന്ന വണ്ടിയും കാത്തു നിൽക്കുകയാണ്.
വണ്ടി ട്രാഫിക്കൽ കുടുങ്ങിയോ എന്തോ കുറച്ചു ലേറ്റ് ആയി. അപ്പോൾ ശ്രീക്കുട്ടേട്ടൻ പറഞ്ഞു നമുക്ക് ഒരു ഓട്ടോയിൽ പോയാൽ എന്താ. അങ്ങനെ ഞാനും ശ്രീക്കുട്ടേട്ടനും ഒരു ഓട്ടോ വിളിച്ച് ബ്രൗൺ സ്‌റ്റോണിലേക്ക് പുറപ്പെട്ടു. വടപളനി പോലീസ് സ്‌റ്റേഷൻ ജംഗ്ഷനിൽ ഉള്ള നൂറടി റോഡിൽ വച്ച് ഒരു അപകടത്തിൽ നിന്ന് ഞാനും ശ്രീക്കുട്ടേട്ടനും തലനാരിഴക്ക് രക്ഷപ്പെട്ടു. അശോക് നഗർ ഭാഗത്ത് നിന്ന് അണ്ണാ നഗർ ഭാഗത്തേക്ക് ഉള്ള സിഗ്നൽ ഓൺ ആയി കിടക്കുകയാണ് .
വണ്ടികൾ ശരവേഗത്തിൽ പാഞ്ഞുപോകുന്നുണ്ട് ആ ഭാഗത്തേക്കുള്ള സിഗ്നൽ ഓഫ് ആവുകയും കോടമ്പക്കം സൈഡിലേക്കുള്ള സിഗ്നൽ ഓൺ ആവുകയും ചെയ്‌തു ഞങ്ങളുടെ ഓട്ടോയാണ് ഏറ്റവും ഫ്രണ്ടിൽ കിടക്കുന്നത് ഞങ്ങളുടെ ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തു. ആ സമയത്ത് അശോക് നഗർ ഭാഗത്തുനിന്ന് ചീറിപ്പാഞ്ഞു വന്ന ബസ് ഞങ്ങളുടെ ഓട്ടോയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കടന്നുപോയി. റോഡിൽ നിന്ന അവരെല്ലാം ഉറക്കെ നിലവിളിച്ചു. ബസ് ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു എന്നാണ് എല്ലാവരും കരുതിയത്.
സിഗ്നൽ ഗ്രീനിൽ നിന്ന് യെല്ലോയിലേക്കും യെല്ലോയിൽ നിന്നും റെഡ് ലേക്കും മാറുമ്പോൾ അവസാനം നിമിഷം സിഗ്നലിൽ പെടാതിരിക്കാൻ ചില ഡ്രൈവർമാർ കാണിക്കുന്ന അതിസാഹസികത ഇല്ലേ അതാണ് ഇവിടെയും സംഭവിച്ചത്. ദൈവം ഞങ്ങളുടെ കൂടെ ഉള്ളതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു. ഞങ്ങൾക്ക് രണ്ടുപേർക്കും ശ്വാസം നേരെവീഴാൻ കുറെ സമയം എടുത്തു. ഡെന്നിസ് സാറിനെയും അപ്പുവിനെയും കുറിച്ച് ഓർത്ത്പ്പോൾ ഇത് പറയാതിരിക്കാൻ കഴിഞ്ഞില്ല.
പിന്നീട് അദ്ദേഹത്തിന്റെ തിരക്കഥയിൽ ആകാശദൂത്. അവസാനം ഞാൻ വർക്ക് ചെയ്‌ത ഡെന്നീസ് സാറിന്റെ തിരക്കഥ കന്യാകുമാരി എക്‌സ്പ്രസ് എന്ന സുരേഷ് ഗോപി ചേട്ടന്റെ സിനിമയായിരുന്നു. ടി എസ് സുരേഷ് ബാബു ചേട്ടനായിരുന്നു സംവിധാനം. ഞാൻ ഫേസ്ബുക്കിൽ എഴുതുന്ന പോസ്റ്റുകൾക്ക് സ്ഥിരമായി കമന്റ് ഇടുന്ന ആളായിരുന്നു ഡെന്നീസ് സാർ. എത്രയോ സൂപ്പർ ഡ്യൂപ്പർഹീറ്റ് സിനിമകളുടെ എഴുത്തുകാരനാണ് അദ്ദേഹം. കലാകാരന്മാർ മറഞ്ഞു പോയാലും അവർ ഇവിടെ ചെയ്‌തു വെച്ചു പോയ കലാരൂപങ്ങൾ അനശ്വരമായി തന്നെ നിൽക്കും.




Click it and Unblock the Notifications
