'അമ്മയെ താറടിച്ചു കാട്ടിയതിൽ തിലകൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് ചെറുതല്ല, അൻസിബ വിവേകമതി'; ശാന്തിവിള ദിനേശ്
അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രൂക്ഷമായി തന്നെ തുടരുകയാണ്. പല പ്രമുഖരും ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ ശാരദക്കുട്ടി ടീച്ചർ പങ്കുവച്ച കുറിപ്പിനോട് അനുകൂലിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ചും അതിൽ ശാരദക്കുട്ടി ടീച്ചറുടെ നിലപാടിനെ കുറിച്ചും ശാന്തിവിള ദിനേശ് വിശദമായി സംസാരിച്ചു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
സിനിമയെ കൃത്യമായി നിരീക്ഷിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അമ്മയിൽ ഉള്ളവർക്ക് ആ ചിന്ത ഇല്ലേയില്ല. അമ്മയിൽ കുറെ ദിവസമായി നടക്കുന്ന, കേട്ടുകേൾവിയില്ലാത്ത ചക്കളത്തി പോരാട്ടം എല്ലാ സീമകളും ലംഘിച്ച്, മതം ഇളകിയ ആനയെ പോലെ നീങ്ങുകയാണ്. ചങ്ങലക്കിടാൻ കഴിവുള്ള പാപ്പാന്മാർ, മൗനി ബാവകളായി, ആന കാണിക്കുന്ന അല്ലെങ്കിൽ ആനകൾ കാണിക്കുന്ന വിക്രിയകൾ നോക്കിയിരിക്കുന്നു.

അമ്മ മെമ്പർ എന്ന് പറഞ്ഞാൽ, ഇറക്കിവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കീഴ്മേൽ മറിയുന്നു. ഈ അന്തരീക്ഷത്തിലാണ് കൃത്യമായ ഒരു നിരീക്ഷണക്കുറിപ്പ് ശാരദക്കുട്ടി എഴുതിയിരിക്കുന്നത്. എന്റെ ധാരണ, അമ്മയിൽ അംഗത്വമുള്ള ഒരാളും ടീച്ചറുടെ ബന്ധുക്കളല്ല. അമ്മയിൽ അംഗത്വം എടുക്കാൻ അവർ അഭിനേത്രിയുമല്ല. അപ്പോൾ അവരുടെ നിരീക്ഷണത്തിന് പ്രസക്തി ഏറുന്നു എന്ന് ഞാൻ പറയും.
ഇളക്കിവിട്ടവർ പോലും ലജ്ജിച്ച്, ഇളക്കിവിട്ടവർ പോലും ലജ്ജിച്ചു പോകുന്ന തരം ഓവർ ആക്‌ടിങ്ങാണ് ഇപ്പോൾ എല്ലായിടത്തും. തലമുറയെ വർഗീയ വിഷവും, വായ നിറയെ അസഭ്യ അശ്ലീലങ്ങളും, മനസ്സ് നിറയെ സദാചാര നാട്യങ്ങളും, ഒളിഞ്ഞുനോട്ടത്തിന്റെ അപാര സാധ്യതകളും, കൈമുതലായുള്ള ഒരു പ്രത്യേകതരം വേഷമാണ് ഇന്ന് അമ്മയിലെ പലർക്കും ഉള്ളത്.
ആരുടേതാണ് ആ വേഷം എന്ന് ടീച്ചർ പറയുന്നില്ല. വായിക്കുന്നവർക്ക് ഭംഗിയായി ആ വേഷക്കാരിയെ അറിയാം, അല്ലെങ്കിൽ ആ ആട്ടക്കാരിയെ അറിയാം എന്നാണ് എന്റെ വിശ്വാസം. ഇനി അടുത്ത കാലത്ത്, നമ്മുടെ റിട്ടയേർഡ് ജസ്‌റ്റിസ് കമാൽ പാഷ സാർ എന്നെ വിളിക്കുകയുണ്ടായി. പാഷ സാറാണെന്ന് പറഞ്ഞപ്പോൾ, അറിയാതെ ഞാൻ ഒന്ന് ഞെട്ടി. കോടതിയിൽ പ്രതികളെയും അവരുടെ വക്കീലന്മാരെയും വിറപ്പിച്ച ന്യായാധിപൻ ഒരു സന്ധ്യക്ക് എന്നെ വിളിക്കുന്നു.
"ദിനേശ്, നിങ്ങളുടെ പ്രോഗ്രാമുകൾ ഞാനും ഭാര്യയും സ്ഥിരമായി കാണാറുണ്ട്. ഭംഗിയായി നിങ്ങൾ അവതരിപ്പിക്കുന്നു. ഒരു കാര്യം ദിനേശ് പ്രത്യേകം ശ്രദ്ധിക്കണം. കാര്യങ്ങൾ പറയുമ്പോൾ ഡയറക്‌ടയി ഒരാളുടെയും പേരുകൾ പറയരുത്. എന്നാൽ പറയുന്നത് ഇന്ന ആളിനെക്കുറിച്ചാണ് എന്ന് സൂചനകൾ നൽകുകയും വേണം. അല്ലെങ്കിൽ കേസുകളിൽ ചെന്ന് പെടും' ഇതാണ് കമാൽ പാഷ സാർ എനിക്ക് തന്ന ഉപദേശം.
കമാൽ പാഷ സാറിന്റെ ഉപദേശം കേട്ട നാൾ മുതൽ, പ്രോഗ്രാമുകൾ ചെയ്യുമ്പോൾ ഞാൻ കൂടുതൽ അലർട്ടാകാറുണ്ട്. പലരുടെയും പേരുകൾ സൂചനകളിലൂടെ മാത്രം പറയാൻ ഞാൻ ഇപ്പോൾ ശ്രമിക്കാറുണ്ട്. കോടതികളിൽ പോയി നിന്ന്, ശരിക്കു പറഞ്ഞാൽ, ഞാൻ മടുത്തു. ശാരദക്കുട്ടി ടീച്ചറിന്റെ കുറിപ്പിൽ ഈ സൂചന ഉള്ളതുപോലെ തുടക്കത്തിൽ തോന്നി.
ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും, അവരിലെ വർഗീയവാദികളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് ഇന്ന് നമ്മുടേത് എന്നാണ് ടീച്ചർ പറയുന്നത്. ഈ അപകടകാരികളെ ഒറ്റകൊടുക്കുന്നത് അവർ പിന്തുടരുന്ന മതവിശ്വാസങ്ങൾ അല്ല, മറിച്ച് അവർ വമിക്കുന്ന അല്ലെങ്കിൽ വമിപ്പിക്കുന്ന വിഷമാണ്. അൻസിബ എന്ന നടി അത്തരത്തിൽ ഒരു അപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന, അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ട്.
ടീച്ചർ പക്ഷേ, അമ്മ എന്നല്ല പറയുന്നത്. എ എം എം എ എന്നാണ് പറയുന്നത്. അപ്പോൾ അവർ പറയുന്നത്, എ എം എം എ ഒരു സ്‌റ്റേജ് ഷോയിലോ വാർഷികത്തിനോ മറ്റോ, കൈകൊട്ടിക്കളിക്ക് വേണ്ടി നടിമാരെല്ലാം കൂടി സ്‌റ്റേജിൽ കയറാൻ നിൽക്കുമ്പോഴുള്ള പ്രാർത്ഥന എന്ന പേരിൽ ഒരു ഐറ്റം കണ്ടപ്പോഴേ തീരുമാനിച്ചതാണ്, ആർക്കോ വേണ്ടി വർഗീയ കോമരം തുള്ളൽ കച്ചകെട്ടി ഇറങ്ങിയതാണ് മറ്റേ നടിയെന്ന്. എന്തായിരുന്നു പെർഫോമൻസ്? അത് പരതി നോക്കി, നിങ്ങളൊന്ന് കണ്ടു നോക്കണം.
അതിലെ ആക്ഷൻ, ആ പ്രാർത്ഥന ഒന്ന് കാണേണ്ടതാണ്. മൗലിക ചിന്തയുടെ ഒരു തരി പോലും അവരുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ല. ആകെ മൊത്തം അഭ്യാസങ്ങളാണ്. ശ്വാസം ഡീപ്പായി അകത്തെടുത്തും, സ്ലോ ആയി പുറത്തുവിട്ടും, കണ്ണിറുക്കി അടച്ച് തുറന്ന് നാമജപം പോലെ എന്തൊക്കെയോ പിറുപിറുക്കുന്നു, ഇവർ വിഡ്ഢി വേഷം കെട്ടുമ്പോൾ, ബീന ആന്റണിയും മീനാ കുറുപ്പും സജിത ബേട്ടിയും ചിരിയടക്കാൻ പാടുപെടുകയാണ് എന്ന് വീഡിയോയിൽ വ്യക്തമെന്നാണ് ടീച്ചർ പറയുന്നത്.
വികൃതമായുള്ള ചേഷ്‌ടകളും ഗോഷ്‌ടികളും കൊണ്ട് അവർ കയറി ചെല്ലുന്ന ഇടമെല്ലാം ദുർഗന്ധം പരത്തുകയാണ്. ഇത് കേവലം എ എം എം എയുടെ ഒരു ഉൾപ്രശ്‌നം മാത്രമായി കാണുന്നത് വലിയ അപകടമാണ്. ഇവരെങ്ങനെ എ എം എം എയുടെ ഭാരവാഹി സ്ഥാനത്തെത്തി എന്ന് ചിന്തിച്ചെടുക്കാൻ, പാളിപ്പോയ ആ ബിജെപി സ്ഥാനാർത്ഥിത്വം വരെ പോലും കാത്തിരിക്കേണ്ടി വന്നില്ല. ഒക്കെ സ്വയം അങ്ങ് വെളിപ്പെട്ട് വരികയായിരുന്നു.
ഇളക്കിവിട്ടവർ പോലും ലജ്ജിച്ചു പോകുന്ന തരം ഓവർ ആക്‌ടിങ്ങാണ് എല്ലായിടത്തും. തല നിറയെ വർഗീയ വിഷവും, വായ നിറയെ അസഭ്യ ശീലങ്ങളും, മനസ് നിറയെ സദാചാര നാട്യവും, ഒളിഞ്ഞുനോട്ടത്തിന്റെ അപാര സാധ്യതകളും, കൈമുതലായുള്ള ഒരു പ്രത്യേകതരം വേഷമാണത്. ആരുടെയൊക്കെയോ മുറിയിൽ ആരൊക്കെയോ വന്നുപോയാൽ, ഇവർക്ക് എന്താ ഛേദം? ആർക്കെങ്കിലും വിവാഹബന്ധം വേർപെടുത്തിയാൽ, ഇവർക്ക് എന്താ ഛേദം എന്നാണ് ടീച്ചർ ചോദിക്കുന്നത്.
പുറത്തുനിന്ന് വർഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർത്ത് ഒത്തുനിർത്തുകയാണ്, ഒത്തുനിൽക്കുകയാണ്. അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത. ഒന്നും അറിയില്ലെങ്കിൽ എന്താ കുഴപ്പം എന്ന ആ അഴകുഴമ്പൻ ഭാവം ഉണ്ടല്ലോ. അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനയ്ക്ക് ഭൂഷണം തന്നെ. ഇവരെ വിളിച്ചു വരുത്തി, വായ തുറപ്പിച്ച് ആളെ കൂട്ടുന്ന ആ ചാനൽ ഉണ്ടല്ലോ. അതിനെയാണ് ആദ്യം പൂട്ടിക്കേണ്ടത്. വകതിരിവുള്ള ആർക്കെങ്കിലും അവരോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
എ എം എം എയിലെ കൊലകൊമ്പന്മാർക്ക് ഇതിലും മികച്ച ഒരു എണ്ണത്തിനെ കിട്ടാൻ സാധ്യതയുമില്ല. അൻസിബയെ പോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യ വിസർജ്യമോ കയ്യിൽ ഉണ്ടെന്ന അഹങ്കാരം. ശാരദക്കുട്ടി ടീച്ചറുടെ കുറിപ്പ് കുറിക്ക് കൊള്ളുന്നതാണ്. അമ്മയെ താറടിച്ചു കാണിച്ചതിൽ തിലകൻ ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവന ചെറുതല്ല. അപ്പോഴും ഒരു കാര്യം പറയാം, ഈ അവസാന കമ്മിറ്റി പോലെ ഒരു വൃത്തികെട്ട കമ്മിറ്റി ഇതിന് മുൻപ് ഒരിക്കലും വന്നിട്ടേ ഇല്ല.














Click it and Unblock the Notifications