'ചിലർ കരുതുന്നത് അവരില്ലെങ്കിൽ മലയാള സിനിമ ഇല്ലെന്ന്, ബാൻ ചെയ്‌തിട്ടും വിനയൻ പട്ടിണി കിടന്നിട്ടില്ല'; മേജർ രവി
മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് മേജർ രവി. മാത്രമല്ല വിവാദ വിഷയങ്ങളിൽ പോലും യാതൊരു മടിയും ഇല്ലാതെ മനസ് തുറന്ന് സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ് നടൻ കൂടിയായ മേജർ രവി. കരിയറിൽ അദ്ദേഹം സംവിധാനം ചെയ്‌തതിൽ ഏറെയും സൈനിക പശ്ചാത്തലത്തിലുള്ള സിനിമകൾ ആയിരുന്നു. എങ്കിലും ഇടക്കാലത്ത് പല ആരോപണങ്ങളും അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ കർമ്മയോദ്ധ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിഷയത്തിലും പിക്കറ്റ് 43 എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. പിക്കറ്റ് 43യുടെ നിർമ്മാതാവ് കൂടിയായ ഒജി സുനിലാണ് ആരോപണം ഉന്നയിച്ചത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇതിനെല്ലാം മറുപടി നൽകുകയാണ് ഇപ്പോൾ മേജർ രവി.

തന്റെ സിനിമകളിലൂടെ ഒരു നിർമ്മാതാവിനും സാമ്പത്തിക നഷ്‌ടമുണ്ടാക്കിയിട്ടില്ലെന്നും, കൃത്യമായ ആസൂത്രണവും ബജറ്റ് നിയന്ത്രണവുമാണ് തന്റെ സിനിമകളുടെ വിജയത്തിന് പിന്നിലെന്നും മേജർ രവി സമകാലികം മലയാളത്തോട് പറഞ്ഞു. അതോടൊപ്പം, സിനിമാ മേഖലയിൽ ഒരാളെ വിലക്കാൻ ആർക്കും അവകാശമില്ലെന്നും, ചിലർ മലയാള സിനിമ തങ്ങളില്ലാതെ മുന്നോട്ടുപോകില്ലെന്ന അഹങ്കാരത്തിലാണ് ജീവിക്കുന്നതെന്നും മേജർ രവി വിമർശിച്ചു.
മേജർ രവിയുടെ വാക്കുകൾ
എനിക്ക് ചങ്കൂറ്റത്തോടെ പറയാൻ പറ്റുന്ന ഒരു കാര്യമുണ്ട്, എന്റെ ഒരു സിനിമയിലൂടെയും ഒരാൾക്കും നഷ്‌ടം വന്നിട്ടില്ല. ഒരു സിനിമയിൽ പോലും വന്നിട്ടില്ല. കാരണം ഞാൻ സിനിമ തുടങ്ങുന്ന സമയത്ത് തന്നെ അത് പ്ലാൻ ചെയ്യും. കീർത്തി ചക്ര എന്ന സിനിമ 1.97 കോടി ആയിരുന്നു എന്റെ പ്ലാൻ, ഒരു കോടി 97 ലക്ഷം രൂപ. ചൗധരി സാർ ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ. പടത്തിന്റെ ലുക്ക് ഒക്കെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കുറച്ചുകൂടി ആഡ് ചെയ്തോളൂ എന്നാണ്.
എന്ത് ആഡ് ചെയ്യാനാണ് സാർ എന്നാണ് ഞാൻ ചോദിച്ചത്. ഒരു പാട്ട് കേറ്റിക്കോ, ഞാൻ പറഞ്ഞു അതിന്റെ ആവശ്യമില്ല സർ എന്ന്. അപ്പോൾ പുള്ളി പറഞ്ഞത് മലയാളം വേണ്ട, തമിഴ് പാട്ട് കേറ്റിക്കോളൂ എന്നാണ്. അവസാനം അദ്ദേഹം തന്നെ സമ്മതിച്ചു ഈ സിനിമയെ കുറിച്ച് ഞാൻ പറഞ്ഞായിരുന്നു കറക്റ്റ് എന്ന്. ഈ സിനിമയ്ക്ക് പാട്ട് ആവശ്യമില്ലെന്ന്.
ആ റെസ്പെക്റ് അദ്ദേഹം മരിക്കുന്നവരെ എനിക്ക് തന്നിട്ടുണ്ട്, ഞാൻ തിരിച്ചും അതുപോലെ തന്നെയാണ് കൊടുത്തിരിക്കുന്നത് അദ്ദേഹം ഒരു പ്രൊഡ്യൂസർ ആയിരുന്നു. സിനിമയ്ക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്‌തോ അത് സിനിമയിൽ കാണണം എന്നാണ് അദ്ദേഹത്തിന്റെ പോളിസി. നിങ്ങൾ ഡെയിലി ബിരിയാണി കഴിച്ചോ തൈര് സാദം കഴിച്ചോ എന്നൊക്കെ അതിലാണ് കാണേണ്ടത്.
പിക്കറ്റ് 43 എന്ന സിനിമ ഞാൻ വെറും 22 ദിവസം കൊണ്ട് ഷൂട്ട് ചെയ്‌തു. 35 ദിവസം പ്ലാൻ ചെയ്‌ത പടമായിരുന്നു അത്. ചിലരുടെ വിചാരം നിങ്ങളാണ് എനിക്ക് ജീവിക്കാനുള്ള ബ്രഡ് ആൻഡ് ബട്ടർ കൊണ്ട് നൽകുന്നത് എന്നാണ്. ചിലർ ഇവിടെ പണ്ട് ആരെയൊക്കെയോ ബാൻ ചെയ്‌തിരുന്നു. അതുകൊണ്ട് വിനയന്റെ ഫാമിലി പട്ടിണി കിടന്നിട്ടില്ല.
നിങ്ങളുടെ അഹങ്കാരമാണ് ഒരാളിനെ ബാൻ ചെയ്യാൻ നോക്കുക എന്നത്. ശരിക്കും ഒരാളെ ബാൻ ചെയ്യാൻ നിങ്ങൾക്ക് ആർക്കും അവകാശമില്ല. ഒരു രീതിയിൽ നോക്കികഴിഞ്ഞാൽ ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. ഡെമോക്രസിയുടെ പേരിൽ ഓട്ടോക്രസി നടക്കുന്ന ഒരു സ്ഥലമാണ് നമ്മുടേത്. ആൾക്കാർ മരിച്ചു കഴിഞ്ഞാൽ മൂന്ന് ദിവസത്തെ കാര്യമേയുള്ളു.
നാളെ ഞാനും മരിച്ചു കഴിഞ്ഞാൽ, മൂന്ന് ദിവസം പോലും ചിലപ്പോൾ ഉണ്ടാകില്ല. രണ്ടാം ദിവസം എല്ലാം മറക്കും. സിനിമയുടെ പുറകിൽ ഇങ്ങനെ നടക്കുക എന്ന് പറഞ്ഞാൽ, ആ ഗ്ലാമർ നമ്മളെ കൊണ്ട് നടക്കുമെന്നുള്ള തോന്നലാണ്. ചിലർ വിചാരിക്കുന്നത് അവർ ഇല്ലെങ്കിൽ മലയാള സിനിമ ഇല്ലെന്നാണ്. അതൊക്കെ വെറുതെയാണ്, ദി ഷോ മസ്‌റ്റ് ഗോ ഓൺ.














Click it and Unblock the Notifications