കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെസ്റ് ഇന്‍ഡീസ് ഏഴിന് 222; വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി

  • By Staff
Google Oneindia Malayalam News

ജോര്‍ജ്ടൗണ്‍: മഴ തടസ്സപ്പെടുത്തിയ വെസ്റ് ഇന്‍ഡീസും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റിന്റെ മൂന്നാം ദിവസം ശിവനാരായന്‍ ചന്ദര്‍പോളിന്റേയും നിക്സന്‍ മക് ലീന്റേയും പക്വതയാര്‍ന്ന ബാറ്റിങില്‍ വെസറ്റ് ഇന്‍ഡീസ് തിരിച്ചു വരവ് നടത്തി. ആതിഥേയരുടെ മൂന്ന് വിക്കറ്റ് രാവിലെ വേഗത്തില്‍ നഷ്ടപ്പെട്ടിരുന്നു.

പുറത്താകാതെ 46 റണ്ണെടുത്ത ചന്ദര്‍പോള്‍ നാട്ടുകാരുടെ മുന്നില്‍ ഫോമിലേക്ക് തിരികെ വന്നു. വാലറ്റക്കാരനായ മക് ലീനാകട്ടെ തന്റെ ഏറ്റവും മികച്ച സ്കോറായ 46 റണ്‍സെടുത്തു. ആറ് വിക്കറ്റിന് 139 എന്ന നിലയില്‍ നിന്ന് ചന്ദര്‍പോള്‍-മക് ലീന്‍ കൂട്ടുകെട്ടെടുത്ത 74 റണ്‍സാണ് വെസ്റ് ഇന്‍ഡീസിനെ കരകയറ്റിയത്.

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന സ്കോറില്‍ വെസ്റ് ഇന്‍ഡീസെത്തിയപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി. നിശ്ചിത സമയത്തിനും ഒരു മണിക്കൂര്‍ മുന്‍പാണിത്. രാവിലെ പെയ്ത കനത്ത മഴ മൂലം കളത്തില്‍ വെള്ളം കെട്ടിക്കിടന്നു. കളി നടക്കുന്ന ബൗദ്ര ഗ്രൗണ്ട് സമുദ്ര നിരപ്പില്‍ നിന്നും ഒരു മീറ്റര്‍ താഴെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് മണിക്കുറും 20 മിനറ്റും കഴിഞ്ഞാണ് രാവിലെ കളി തുടങ്ങിയത്.

തുടരെ അപ്പീല്‍ ചെയ്തു കൊണ്ടിരുന്ന മുസ്താഖ് അഹമ്മദാണ് ആതിഥേയര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിമ്മി ആദംസിന്റേയും ക്രിസ് ഗായലിന്റേയും വിക്കറ്റുകള്‍ മുസ്താഖിനാണ് ലഭിച്ചത്.

മക് ലീന്‍ 95 പന്തില്‍ നിന്നാണ് ഒമ്പത് ബൗണ്‍ഡറികള്‍ ഉള്‍പ്പടെ 46 റണ്‍സെടുത്തത്. മക് ലീന്റെ അനായാസമായ ബാറ്റിങ് കാണികളെ രസിപ്പിച്ചു. മുസ്താഖിന്റെ ഒരോവറില്‍ ഓഫ് സൈഡിലേക്ക് മൂന്ന് ഫോറുകളാണ് മക് ലീന്‍ പായിച്ചത്. വഖാര്‍ യൂനിസിന്റെ പന്തില്‍ ഇന്‍സമാം ഉള്‍ ഹക്ക് പിടിച്ചാണ് മക് ലീന്‍ പുറത്തായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X