അസ്ഹറിനും അജയ് ശര്‍മയ്ക്കും ആജീവനാന്തവിലക്ക്
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും കളിക്കാരന്‍ അജയ് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
ക്രിക്കറ്റിലെ വാതുവെപ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവര്‍ കുറ്റക്കാരെന്ന് സിബിഐയും ബിസിസിഐ പ്രത്യേക അന്വേഷണ കമ്മീഷണര്‍ കെ. മാധവനും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബിസിസിഐ ഈ കടുത്ത ശിക്ഷാനടപടി സ്വീകരിച്ചത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ ക്രിക്കറ്റ് കളിക്കാരായ മനോജ് പ്രഭാകര്‍, അജയ് ജഡേജ എന്നിവരെ അഞ്ചു വര്‍ഷം ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ബോര്‍ഡ് വിലക്കിയിട്ടുണ്ട്. ടീമിന്റെ മുന്‍ ഫിസിയോ തെറാപ്പിസ്റ്റ് അലി ഇറാനിയെയും അഞ്ചു വര്‍ഷത്തേക്ക് സസ്ബപെന്‍ഡ് ചെയ്തിട്ടുണ്ട്. ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യയാണ് ഇക്കാര്യം അറിയിച്ചത്.
മുന്ന് ഏകദിനമത്സരങ്ങളില്‍ ഒത്തുകളി നടത്തിയെന്ന് കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നാണ് അസ്ഹറുദ്ദീനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ അഞ്ച് ചൊവാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ പ്രത്യേക ജനറല്‍ ബോഡിക്കെത്തിയ 30 അംഗങ്ങളില്‍ 28 പേരും അസ്ഹറിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിച്ചു.
ജഡേജക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെതിരെയും ബോര്‍ഡില്‍ ഭിന്നാഭിപ്രായമായിരുന്നു. വാതുവെപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ആസ്ത്രേലിയന്‍ കളിക്കാരായ ഷെയ്ന്‍വോണ്‍, മാര്‍ക്ക് വോ എന്നിവര്‍ക്ക് പിഴ ചുമത്തി കളിയില്‍ തുടരാന്‍ അനുവദിച്ചത് ഇവര്‍ ചൂണ്ടിക്കാട്ടി. ഇനിയും ക്രിക്കറ്റ് രംഗത്ത് തുടരാനിടയുള്ള 30കാരനായ ജഡേജക്കും ഈ ആനുകൂല്യം നല്‍കണമെന്ന് ഇവര്‍ വാദിച്ചു.
ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തു ചേര്‍ക്കപ്പെട്ട പാക്കിസ്ഥാനി കളിക്കാരായ വസീം അക്രം, മുഷ്താഖ് അഹമ്മദ് എന്നിവരും കളിയില്‍ തുടരുന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കൊണ്ട് ജഡേജയെ അഞ്ചു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ബിസിസിഐ തീരുമാനിച്ചു.