കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെസ്സില്‍ ലോകചാമ്പ്യന്മാര്‍ മാറ്റുരയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

നെതര്‍ലാന്റ്സ്: പുതിയ നൂറ്റാണ്ടിന്റെ ചെസ്പോരാട്ടം നടക്കുന്നത് നെതര്‍ലാന്റ്സിലാണ്.ഫിഡേയുടെ ലോകചാമ്പ്യന്‍കിരീടം നേടിയ വിശ്വനാഥന്‍ ആനന്ദിന് 2001ലെ ഏറ്റവും വലിയവെല്ലുവിളിയാകും കോറസ് ചാമ്പ്യന്‍ഷിപ്പ്.

നെതര്‍ലാന്റ്സില്‍ ജനവരി 12വെള്ളിയാഴ്ച തുടക്കം കുറിച്ച ഈ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നത് ചെസ്സിലെ മൂന്ന് ലോകഒന്നാം നമ്പര്‍താരങ്ങളാണ്-വിശ്വനാഥന്‍ ആനന്ദ്,ബ്രെയിന്‍ ഗെയിംസ് നെറ്റ് വര്‍ക്ക് ടൂര്‍ണ്ണമെന്റില്‍ ഗാരി കാസ്പറോവിനെ തോല്പിച്ച് കിരീടം നേടിയ വ്ലാഡിമിര്‍ ക്രാംനിക്ക്,റേറ്റിങ്ങില്‍ ഇപ്പോഴും ലോകത്തെ ഒന്നാം നമ്പര്‍ താരമായി നില്ക്കുന്ന ഗാരി കാസ്പറോവ്.ഇവരില്‍ ആരു ചാമ്പ്യനാകും? ലോകമെങ്ങുമുള്ള ചെസ് പ്രേമികളുടെ കണ്ണുകള്‍ നെതര്‍ലാന്റ്സിലാണ് .

ടെഹ്റാനില്‍ ഫിഡെ ടൂര്‍ണ്ണമെന്റില്‍ ആനന്ദ് നേടിയ ലോകചെസ് കിരീടത്തിനെതിരെ ഇപ്പോഴും വിമര്‍ശനമുയരുന്നുണ്ട് .ലോകത്തിലെ മൂന്നു ഒന്നാം നമ്പര്‍ താരങ്ങളായ കാസ്പറോവും കാര്‍പോവും ക്രാംനിക്കും മത്സരിക്കാത്ത ടൂര്‍ണ്ണമെന്റിലാണ് ലോകചാമ്പ്യനായത്.എന്നാല്‍ പിന്നീട് കാര്‍പോവ് ഒരു അഭിമുഖത്തില്‍ ആനന്ദിന്റെ ലോകകിരീടം അംഗീകരിക്കുകയുണ്ടായി.അതുകൊണ്ട് ആനന്ദിനെ സംബന്ധിച്ചിടത്തോളം സ്വന്തം കഴിവു തെളിയിക്കേണ്ട അവസരമാണിത്.

എന്നാല്‍ ഫിഡേയെ വെല്ലുവിളിച്ച് ലോകചാമ്പ്യന്‍ഷിപ്പ് മത്സരം സ്വന്തമായി നടത്തുന്ന കാസ്പറോവ് ഇക്കുറി ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു കിരീടവുമില്ലാതെയാണ് കോറസ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.കാസ്പറോവിനും കോറസ് കിരീടം സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അനിവാര്യമാണ്.

കാസ്പറോവിന്റെ ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയ റഷ്യക്കാരന്‍ ക്രാംനിക്കിനെ സംബന്ധിച്ചിടത്തോളം ചെസിലെ ലോകരാജാവ് താനാണെന്ന് തെളിയിക്കേണ്ടത് ആവശ്യമായിരിക്കുന്നു.ആനന്ദ് ഫിഡേ ലോകചെസ് കിരീടം നേടിയതറിഞ്ഞപ്പോള്‍ എന്താ ചെസ്സില്‍ രണ്ടു ചാമ്പ്യന്മാരായിക്കൂടേ എന്നു ചോദിച്ച ആളാണ് ക്രാംനിക്ക് .ആനന്ദിനും കാസ്പറോവിനും മേല്‍ വിജയം നേടേണ്ടത് ക്രാംനിക്കിന് നിലനില്പിന്റെ പ്രശ്നമാണ്.

ജനവരി 13 ഞായറാഴ്ച നെതര്‍ലാന്റ്സിന്റെ സെര്‍ജി ടിവിയാകോവുമായാണ് ആനന്ദിന്റെ മത്സരം.ആനന്ദിന്റെ യഥാര്‍ത്ഥ മത്സരം ജനവരി 16 ചൊവാഴ്ച കാസ്പറോവുമായാണ്.ആറാം റൗണ്ടിലാണ് ആനന്ദ് ക്രാംനിക്കിനെ നേരിടുക.അഞ്ചാംറൗണ്ടില്‍ ക്രാംനിക്കും കാസ്പറോവും തമ്മില്‍ ഏറ്റുമുട്ടും.

ചെസിലെ അന്താരാഷ്ട്രസംഘടനയായ ഫിഡെ പ്രഖ്യാപിച്ച പുതിയ സമയനിയമങ്ങള്‍ പാലിച്ചായിരിക്കും കോറസ് ടൂര്‍ണ്ണമെന്റിലെ മത്സരങ്ങള്‍.കളി തുടങ്ങി ആദ്യത്തെ രണ്ടുമണിക്കൂറില്‍ കുറഞ്ഞത് 40 നീക്കങ്ങള്‍ നടത്തിയിരിക്കണം.തുടര്‍ന്നുള്ള ഒരോ മണിക്കൂറിലും കുറഞ്ഞത് 20 നീക്കങ്ങളെങ്കിലും നടത്തിയിരിക്കണം.ഓരോ മത്സരത്തിനും ആദ്യം ആറു മണിക്കൂര്‍ അനുവദിക്കും.ഈ സമയത്തിനകം മത്സരം തീര്‍ന്നില്ലെങ്കില്‍ 30 മിനിറ്റ് കൂടി അനുവദിക്കും.

ആനന്ദും കാസ്പറോവും ക്രാംനിക്കും റാപ്പിഡ് ചെസിലും വിദഗദ്ധരായതിനാല്‍ മൂവരെയും പുതിയ നിയമങ്ങള്‍ ബാധിക്കില്ല.മൈക്കല്‍ ആഡംസ്,ജാന്‍ ടിമ്മന്‍,അലക്സി ഷിറോവ്,ഫെഡോറോവ്,മൊറോസെവിച്ച്,ടോപൊലോവ്,പിക്കറ്റ്,ലീക്കോ എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു മികച്ച ഗ്രാന്റ് മാസ്റര്‍മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X