കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

  • By Staff
Google Oneindia Malayalam News

മുംബൈ: ആസ്ത്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. വെറും 176 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. സച്ചിന്‍ 76 റണ്‍സ് നേടി . വെറും 114 പന്തുകളില്‍ നിന്നായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പരത്തിയ സച്ചിന്‍ 13 തവണ പന്ത് ബൗണ്ടറി കടത്തി. ഒടുവില്‍ മക്ഗ്രാത്തിന്റെ പന്തില്‍ സച്ചിന്‍ പുറത്തായി.

മറ്റ് ഇന്ത്യന്‍ മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും ഓസീസ് ബൗളിംഗിനു മുന്നില്‍ പരുങ്ങി. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എട്ട് റണ്‍സിനും വൈസ്ക്യാപ്റ്റന്‍ ദ്രാവിഡ് ഒമ്പത് റണ്‍സിനും പുറത്തായി.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്കോര്‍ ഏഴില്‍ നില്‍ക്കുമ്പോള്‍ രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ സദഗോപന്‍ രമേശ് പുറത്തായി. മക്ഗ്രാത്തായിരുന്നു ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏല്‍പിച്ചത്. പിന്നീട് വന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി പവലിയനിലേയ്ക്ക് വേഗം തന്നെ മടങ്ങി. ഒരു വശത്തു സച്ചിന്‍ മാത്രം അല്‍പനേരം പിടിച്ചു നിന്നു. വാലറ്റ നിരയില്‍ കോഴവിവാദങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട് ടീമില്‍ തിരിച്ചെത്തിയ നയന്‍ മോംഗിയ മാത്രമാണ് പൊരുതാനുള്ള മനസ് കാണിച്ചത്. മോംഗിയ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആസ്ത്രേലിയന്‍ ബൗളര്‍മാരായ ഷെയ്ണ്‍ വോണും ഗ്ലെന്‍ മക്ഗ്രാത്തുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 22 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വോണ്‍ നാല് വിക്കറ്റുകള്‍ നേടി. മക്ഗ്രാത്താകട്ടെ 19 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പിഴുതു. മറ്റ് ബൗളര്‍മാരായ ജേസണ്‍ ഗില്ലസ്പി രണ്ടും , ഇയാന്‍ ഫ്ലെമിംഗ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 16 ഓവര്‍ ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി അജിത് അഗാര്‍കറാണ് ഒരു വിക്കറ്റ് നേടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X