കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീനസ് വില്യംസ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാവിഭാഗം സിംഗിള്‍സ് കിരീടം രണ്ടാം സീഡ് അമേരിക്കയുടെ വീനസ് വില്യംസ് നിലനിര്‍ത്തി. ജൂലായ് എട്ട് ഞായറാഴ്ച വൈകീട്ട് നടന്ന ഫൈനലില്‍ എട്ടാം സീഡ് ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനെ 6-1, 3-6, 6-0 എന്ന സ്കോറിന് തോല്പിച്ചാണ് വീനസ് കിരീടം നിലനിര്‍ത്തിയത്.

ഇതോടെ വിംബിള്‍ഡണില്‍ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്ന നാലാമത്തെ മാത്രം വനിതയായി വീനസ് വില്യംസ്.

സെമിഫൈനലില്‍ നാലാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയെ തോല്പിച്ചെത്തിയ ജസ്റിന്‍ ഹെനിനെ തോല്പിക്കാന്‍ വീനസിന് ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമേ വേണ്ടിവന്നുള്ളൂ. ആകാരത്തിലും പരിചയത്തിലും ഹെനിനെ അപേക്ഷിച്ച് ഉള്ള വലിപ്പം വീനസിന് ഏറെ ഗുണം ചെയ്തത് മത്സരത്തിലുടനീളം കാണാമായിരുന്നു.

ആദ്യസെറ്റില്‍ രണ്ടു തവണ ഹെനിന്റെ സര്‍വ് ഭേദിച്ച വീനസ് 20 മിനിറ്റു കൊണ്ട് സെറ്റ് 6-1ന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പക്ഷെ ഹെനിന്‍ തിരിച്ചുവന്നു. കപ്രിയാറ്റിക്കെതിരെ പ്രദര്‍ശിപ്പിച്ച മികച്ച കളിയുടെ താളം ഹെനിന്‍ ഈ സെറ്റില്‍ കണ്ടെത്തി. 4-3ന് പിന്നില്‍ നില്‍ക്കുകയായിരുന്ന വീനസിന്റെ സര്‍വ് ഭേദിച്ച് ഹെനിന്‍ 5-3ന് മുന്നിലെത്തി. അടുത്ത സര്‍വ് നിലനിര്‍ത്തിക്കൊണ്ട് സെറ്റ് 6-3ന് സ്വന്തമാക്കുകയും ചെയ്തു.

പക്ഷെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ രണ്ടിലൊന്ന് ഉറപ്പിച്ചായിരുന്നു വീനസിന്റെ വരവ്. വീനസിന്റെ മനസ്സാന്നിദ്ധ്യത്തിന്റെ മുന്നില്‍ ഒരിക്കല്‍ക്കൂടി ഹെനിന് ചുവടുകള്‍ പിഴച്ചു. ഒട്ടേറെ പിഴവുകള്‍ വരുത്തിയ ഹെനിന് തന്റെ ഒറ്റ സര്‍വ് പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല.

വീനസിന്റെ പവര്‍ ഗെയിമിനു മുന്നില്‍ ആദ്യ സെറ്റിലും മൂന്നാം സെറ്റിലും പരാജയപ്പെട്ടെങ്കിലും തന്റെ സര്‍വ് ആന്റ വോളി ഗെയിമിനെ ഏത് പവര്‍ ഗെയിമിനെയും തോല്പിക്കാന്‍ ശേഷിയുണ്ടെന്ന് ഹെനിന്‍ രണ്ടാം സെറ്റില്‍ തെളിയിച്ചു. ഫോര്‍ഹാന്‍ഡും ബാക്ക്ഹാന്‍ഡും ഒരേ പോലെ ഒറ്റക്കൈകൊണ്ട് കളിക്കുന്ന അപൂര്‍വം വനിതാ ടെന്നീസ് കളിക്കാരില്‍ ഒരാളാണ് ഹെനിന്‍. ഫൈനലിനുമുമ്പ് ലോകറാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഹെനിന്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്.

പുരുഷവിഭാഗം ഫൈനലില്‍ ജൂലായ് ഒമ്പത് തിങ്കളാഴ്ച മൂന്നാം സീഡ് ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററും ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ചും ഏറ്റുമുട്ടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X