ഇന്ത്യ കൊട്ടിക്കലാശത്തിന്
കൊളംബോ: അവസാന മൂന്നു മത്സരങ്ങളില്‍ ശ്രീലങ്കയിലെ സ്റേഡിയങ്ങളില്‍ ഉറഞ്ഞുതുള്ളിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊട്ടിക്കലാശത്തിനുള്ള തയ്യാറെടുപ്പിലാണ്. ആഗസ്ത് അഞ്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് കൊളംബോയിലെ പ്രേമദാസ സ്റേഡിയത്തില്‍ നടക്കുന്ന ത്രിരാഷ്ട്ര കപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവരക്തം ശ്രീലങ്കന്‍ പടയെ നേരിടും.
ലീഗ് മത്സരങ്ങളിലെ മൂന്നില്‍ രണ്ടിലും ശ്രീലങ്കയെ തകര്‍ത്ത ആത്മവിശ്വാസം ഇന്ത്യക്ക് കൂട്ടായുണ്ട്. തോറ്റ മത്സരത്തില്‍ ചുണ്ടോടടുപ്പിച്ച വിജയമാണ് തട്ടിക്കളഞ്ഞതെന്നും ഇന്ത്യന്‍ ടീം അനുസ്മരിക്കുന്നു.
ആദ്യ മൂന്നു ലീഗ് മത്സരങ്ങളില്‍ തോറ്റ് തുന്നം പാടി ഫൈനല്‍ കാണാതെ കെട്ടുകെട്ടാന്‍ തുനിഞ്ഞ ടീമാണ് അവസാന മൂന്ന് ലീഗ് മത്സരങ്ങളില്‍ അവിസ്മരണീയ പോരാട്ടവുമായി തിരിച്ചുവന്നത്. ഇതിന് ഇന്ത്യ നന്ദി പറയുന്നത് യുവതാരങ്ങളോടാണ്. ജയം നേടിയ ആദ്യ മത്സരത്തില്‍ വി.വി.എസ്. ലക്ഷ്മണനായിരുന്നു വിജയശില്പിയെങ്കില്‍ അവസാന രണ്ട് മത്സരങ്ങളില്‍ പഞ്ചാബില്‍ നിന്നുള്ള 19കാരന്‍ യുവ്രാജ് സിംഹും ദില്ലിയില്‍ നിന്നുള്ള 22കാരന്‍ വീരേന്ദര്‍ ഷെവാഗുമായിരുന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയത്.
ഇവരെക്കൂടാതെ ഹര്‍ഭജന്‍ സിംഹ്, റിതീന്ദര്‍ സിംഹ് സോധി, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, ഹേമാംഗ് ബദാനി തുടങ്ങി ഒരു വന്‍ യുവനിര തന്നെ ഇന്ത്യയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോടൊപ്പം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും കൂടി ചേരുമ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവം മറക്കാനുള്ള കരുത്ത് ഇന്ത്യ നേടിക്കഴിഞ്ഞുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ യുവതാരങ്ങളെ എഴുതിത്തള്ളാന്‍ ശ്രീലങ്കയും തയ്യാറല്ല. അവരുടെ അവസാന ലീഗ് മത്സരത്തില്‍ നാലിന് 38 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രക്ഷിച്ചത് യുവ്രാജ് സിംഹാണെന്ന് അവര്‍ ഓര്‍ക്കുന്നു. കൂടാതെ ന്യൂസിലാണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്റേഡിയമുടനീളം നിറഞ്ഞു നിന്ന വീരേന്ദര്‍ ഷെവാഗും ശ്രീലങ്കയുടെ മനസ്സില്‍ ചെറുതല്ലാത്തൊരു ഭയം കോരിയിടുന്നു. ഈ യുവതാരങ്ങളെ മെരുക്കാനുള്ള തന്ത്രങ്ങള്‍ ആഗസ്ത് നാല് ശനിയാഴ്ച തന്നെ കോച്ച് ഡാവ് വാട്ട്മോറും ക്യാപ്റ്റന്‍ സനത് ജയസൂര്യയും ചര്‍ച്ച ചെയ്തു കഴിഞ്ഞു.
പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അമിതാത്മവിശ്വാസത്തിലൊന്നുമല്ല. ഫീല്‍ഡിംഗിലും ബൗളിംഗിലും വന്നിട്ടുള്ള ചില പോരായ്മകള്‍ ഇനിയും നികത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. ശ്രീലങ്കയെപ്പോലെ മികച്ച ഫീല്‍ഡിംഗും ബൗളിംഗും ഉള്ളൊരു നിരയെ നേരിടുമ്പോള്‍ സ്വന്തം ഫീല്‍ഡിംഗ് മികച്ചതാകേണ്ടതിന്റെ പ്രാധാന്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ മനസ്സിലാക്കിയിരിക്കുന്നു.
എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ ടൂര്‍ണ്ണമെന്റുകളിലെ ഏഴ് ഫൈനലിലും ഇന്ത്യ തോറ്റത് ഈ ടീമിന്റെ മനക്കരുത്തിനെക്കുറിച്ച് ഒട്ടേറെ പേരെ സംശയമുണര്‍ത്തുന്നുണ്ട്. അവസാനമായി സിംബാബ്വെയില്‍ നടന്ന ത്രിരാഷ്ട്ര കപ്പില്‍ ലീഗ് മത്സരങ്ങളെല്ലാം ജയിച്ചു വന്നശേഷം ഫൈനലില്‍ വെസ്റിന്‍ഡീസിനോട് 16 റണ്‍സിന് തോറ്റ് ഇന്ത്യ കിരീടം അടിയറ വെക്കുകയായിരുന്നു. ലീഗ് മത്സരങ്ങളില്‍ അസാമാന്യപാടവം പ്രകടമാക്കിയ ഇന്ത്യ ശ്രീലങ്കയിലും ഇതേ തെറ്റ് ആവര്‍ത്തിക്കുമോ എന്നത് ക്രിക്കറ്റ് പണ്ഡിതരെയും കുഴക്കുന്ന ചോദ്യമാണ്.
ശ്രീലങ്കയുടെ വിജയം ക്യാപ്റ്റന്‍ സനത് ജയസൂര്യയെ ആശ്രയിച്ചാണെന്ന് ഏറെക്കുറെ നമായ സത്യമാണ്. ജയസൂര്യയെ നേരത്തെത്തന്നെ പുറത്താക്കിയാല്‍ ഇന്ത്യക്ക് സാധ്യതയുണ്ടെന്ന് ഗാംഗുലിയും പറയുന്നു. ശ്രീലങ്ക അടുത്ത കാലത്ത് നേടിയ വിജയങ്ങളില്‍ 70 ശതമാനം ജയസൂര്യയുടെ മികവിലാണെന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്തായാലും പ്രേമദാസസ്റേഡിയം ഒരു ഉജ്വല പോരാട്ടത്തിന് കാതോര്‍ക്കുകയാണ്. യുവരക്തങ്ങളുടെ മനക്കരുത്തിന്റെ പരീക്ഷണത്തിനായി...
ടീം ഇവരില്‍ നിന്ന്:
ഇന്ത്യ: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), വിവിഎസ് ലക്ഷ്മണ്‍, ഹേമാംഗ് ബദാനി, വീരേന്ദര്‍ ഷെവാഗ്, റിതീന്ദര്‍ സിംഹ് സോധി, യുവ്രാജ് സിംഹ്, സമീര്‍ ദീഗെ, ഹര്‍ഭജന്‍ സിംഹ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, അജിത് അഗാര്‍ക്കര്‍, അമെയ് ഖുറൈശ്യ, ദേബാശിഷ് മൊഹന്തി.
ശ്രീലങ്ക: സനത് ജയസൂര്യ (ക്യാപ്റ്റന്‍), മഹേല ജയവര്‍ധനെ (വൈസ് ക്യാപ്റ്റന്‍), രമേഷ് കലുവിതരണ, ആവിഷ്ക ഗുണര്‍വര്‍ധനെ, മാര്‍വന്‍ അട്ടപ്പട്ടു, റസ്സല്‍ ആര്‍നോള്‍ഡ്, കുമാര സംഘക്കാര, സുരേഷ് പെരേര, ചാമിന്ദ വാസ്, കുമാര ധര്‍മ്മസേന, മുത്തയ്യ മുരളീധരന്‍, ധില്‍ഹാര ഫെര്‍ണാണ്ടോ.












Click it and Unblock the Notifications