കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി

  • By Staff
Google Oneindia Malayalam News

ദര്‍ബന്‍: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായി. രണ്ടു ദിവസം മുമ്പ് കെനിയയോട് പൊരുതിയ ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു ഒക്ടോബര്‍ 26 വെള്ളിയാഴ്ച ദര്‍ബനിലെ ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കെതിരെ ആറ് വിക്കറ്റിന്റെ അനായാസ ജയം നേടിയെന്നു പറയുന്നതായിരിക്കും വാസ്തവം.

ഇന്ത്യന്‍ ഇന്നിംഗ്സ് 183 റണ്‍സിനവസാനിച്ചപ്പോള്‍, വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 42.1 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. ദക്ഷിണാഫ്രിക്കയെ അല്പമെങ്കിലും ശല്യപ്പെടുത്തിയ അനില്‍ കുംബ്ലെയുടെയും ഹര്‍ഭജന്‍സിംഹിന്റെയും ബൗളിംഗ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആകെ എടുത്തുപറയാവുന്ന നേട്ടം. 108 പന്തില്‍ നിന്ന് 87 റണ്‍സ് നേടിയ ഗാരി കേഴ്സ്റന്‍ ഇന്ത്യയുടെ അന്തകനായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 48.2 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ അല്പമെങ്കിലും തിളങ്ങിയത് ദ്രാവിഡും വീരേന്ദ്രഷെവാഗും മാത്രമാണ്. കെനിയക്കെതിരെ ലോകറിക്കാര്‍ഡ് നേടിയ സച്ചിന്റെയും ഗാംഗുലിയുടെയും ആക്രമണത്തെ കരുതലോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ നേരിട്ടത്.

തുടക്കം മുതലേ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ അതിവിദഗ്ധമായാണ് പൊള്ളോക്കും ജസ്റിന്‍ കെംപും പന്തെറിഞ്ഞത്. അല്പം ആക്രമണകാരിയാകാനുള്ള ഗാംഗുലിയുടെ ശ്രമത്തിന് വലിയ വിലയും നല്കേണ്ടിവന്നു. ഏഴാം ഓവറിലെ പൊള്ളോക്കിന്റെ ആദ്യ പന്ത് സിക്സറിലേക്ക് പായിക്കാനുള്ള ഗാംഗുലിയുടെ ശ്രമം പാഴായി. നേരെ വിക്കറ്റ് കീപ്പറുടെ കയ്യില്‍ ഭദ്രമായ ക്യാച്ച്. അത് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമായി.

സച്ചിന്‍ മനോഹരമായ മൂന്നു ബൗണ്ടറികളടിച്ചെങ്കിലും, 42 പന്തുകളില്‍ നിന്ന് 17 റണ്‍സ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഹെയ്വാര്‍ഡിന്റെ പന്ത് ഓഫ്സൈഡിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടയില്‍, ബാറ്റിന്റെ അരികില്‍ തട്ടി സ്റമ്പ് തെറിക്കുകയായിരുന്നു. സച്ചിന്‍ പുറത്താവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ രണ്ട് വിക്കറ്റ് 31 റണ്‍സ് മാത്രം. അതും 12 ഓവറില്‍.

ദ്രാവിഡും ഷെവാഗും 60റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഷെവാഗ് പുറത്തായി. ലക്ഷമണും യുവരാജ് സിംഹും അതിവേഗം പുറത്തായി. സോധി ദ്രാവിഡിന് പിന്തുണനല്കാന്‍ ശ്രമിച്ചെങ്കിലും അല്പനേരത്തെ ചെറുത്തുനില്പിനു ശേഷം പുറത്തായി. ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 19 റണ്‍സിനാണ് അവസാനിച്ചത്. 20 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ജസ്റിന്‍ കെംപും 19റണ്‍സിന് രണ്ടുവിക്കറ്റെടുത്ത പൊള്ളോക്കുമാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.

ഫീല്‍ഡിംഗ് പിഴവില്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കുറച്ചു കൂടി അന്തസ്സോടെ തോല്ക്കാമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ കേഴ്സ്റന്‍ നേരത്തെ പുറത്താവേണ്ടതായിരുന്നു. വെറും 23 റണ്‍സ് നേടി നില്ക്കുമ്പോള്‍ വിവിഎസ് ലക്ഷ്മണ്‍ വരുത്തിയ ഫീല്‍ഡിംഗ് പിഴവാണ് കേഴ്സ്റണ് ഇന്ത്യയുടെ അന്തകനാകാനുള്ള കരുത്തു നല്കിയത്. കാലിസും നേരത്തെ പുറത്താവേണ്ടതായിരുന്നു. ഇക്കുറി കുംബ്ലെയാണ് ക്യാച്ച് വിട്ടുകളഞ്ഞത്.

ഹര്‍ബജനാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ ് കൂട്ടുകെട്ട് തകര്‍ത്തത്. 21 റണ്‍സ് നേടിയ ഗിബ്സിനെ ഹര്‍ബജന്‍ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. കേഴ്സ്റന്റെ ആക്രമണത്തിനും അന്ത്യം കുറിച്ചത് ഹര്‍ബജനായിരുന്നു. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു- 150 റണ്‍സിനു രണ്ട് വിക്കറ്റ്.

പിന്നീട് കരുതലോടെ ബാറ്റ് ചെയ്ത കാലിസാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. അതിനിടയ്ക്ക് സച്ചിന്‍ ജോണ്ടി റോഡ്സിന്റെ വിക്കറ്റെടുത്തു. അധികം വൈകാതെ ദക്ഷിണാഫ്രിക്ക വിജയം കണ്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X