കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസി കരാര്‍: ഒത്തുതീര്‍പ്പിന്റെ വക്കില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഐസിസി മുന്നോട്ട്വച്ച വിവാദകരാറില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒപ്പുവയ്ക്കാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ സമ്മതിച്ചു. സപ്തംബര്‍ ആറ് വെള്ളിയാഴ്ച ലണ്ടനില്‍ ഇന്ത്യന്‍ കളിക്കാരും ഐസിസിയും തമ്മിലുള്ള ചര്‍ച്ചയിലാണ് കരാര്‍ വിവാദം ഒത്തുതീര്‍പ്പിന്റെ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ കളിക്കാര്‍ക്കനുകൂലമായി കരാറില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഐസിസി സമ്മതിച്ചു. അതേ സമയം കരാറില്‍ ഒപ്പുവയ്ക്കുന്നത്മൂലം ഇന്ത്യന്‍ കളിക്കാരുടെ സ്പോണ്‍സര്‍ കമ്പനികള്‍ക്കുള്ള നഷ്ടം നികത്താന്‍ ബിസിസിഐ തയ്യാറാകുകയും വേണം. ഇതാണ് വെള്ളിയാഴ്ച ഐസിസിയും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ രത്നച്ചുരുക്കം.

പക്ഷെ പന്ത് ഇപ്പോള്‍ ബിസിസിഐയുടെ കോര്‍ട്ടിലാണ്. ഇന്ത്യന്‍ കളിക്കാരുടെ സ്പോണ്‍സര്‍കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ബിസിസിഐ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, വീരേന്ദ്രഷെവാഗ് എന്നിവരെ സ്പോണ്‍സര്‍ചെയ്ത കമ്പനികള്‍ക്ക് നല്കേണ്ട ഭീമമായ നഷ്ടപരിഹാരം നല്കാന്‍ തയ്യാറായാല്‍ ബിസിസിഐ കടക്കെണിയിലാകും എന്നതാണ് വാസ്തവം. അതല്ലെങ്കില്‍ ഇന്ത്യയിലെ മികച്ച ടീമിനെ വിടാന്‍ ബിസിസിഐ പരാജയപ്പെട്ടാല്‍ ഐസിസിയ്ക്ക് ഭീമമായ പിഴ നല്കുകയും വേണം.

ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഭീമമായ നഷ്ടപരിഹാരം നല്കാന്‍ തയ്യാറായി സ്വയം കടക്കെണിയില്‍ വീഴാന്‍ ബീസിസിഐ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യം തീരുമാനിക്കാന്‍ ബിസിസിഐയുടെ നിര്‍ണ്ണായകയോഗം മുംബൈയില്‍ നടക്കുകയാണ്.

ബിസിസിഐ നഷ്ടപരിഹാരം നല്കി പ്രശ്നം ഒത്തുതീര്‍പ്പിലെത്തിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യയുടെ ഒന്നാം കിട ടീം തന്നെ മത്സരരംഗത്തുണ്ടാകും.

ഐസിസി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളുടെ എതിരാളികളായ കമ്പനികള്‍ക്ക് വേണ്ടി ടൂര്‍ണ്ണമെന്റിന് ഒരു മാസം മുമ്പു മുതല്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് ഒരു മാസം വരെ കളിക്കാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടരുതെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഐസിസി ടൂര്‍ണ്ണമെന്റുകളുടെ പ്രധാന സ്പോണ്‍സര്‍മാര്‍ എല്‍ജി, പെപ്സി, ഹീറോ ഹോണ്ട, സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ്.

ഈകരാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ഗാംഗുലി, വീരേന്ദ്ര ഷെവാഗ് എന്നീ കളിക്കാരെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അവര്‍ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്. കാരണം ഇന്ത്യന്‍ കളിക്കാര്‍ കൊക്കകോള, സാംസങ്, സഹാറ എയര്‍ലൈന്‍സ്, ടിവിഎസ് വിക്ടര്‍ എന്നീ കമ്പനികളുമായി ഇപ്പോഴേ പരസ്യക്കരാറിലേര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സപ്തംബര്‍ ആറിന് നടന്ന ചര്‍ച്ചയില്‍ കരാര്‍ കാലാവധി ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിന് 16 ദിവസം മുമ്പ് മുതല്‍ ടൂര്‍ണ്ണമെന്റ്തീര്‍ന്ന് 16 ദിവസം വരെ എന്നാക്കി മാറ്റാന്‍ ഐസിസി തയ്യാറായതാണ് ഇന്ത്യന്‍ താരങ്ങള്‍ കരാറിന് വഴങ്ങാന്‍ കാരണം.

സപ്തംബര്‍ 12 മുതല്‍ 29 വരെയാണ് ശ്രീലങ്കയില്‍ ചാമ്പ്യന്‍സ് ട്രോഫിക്രിക്കറ്റ് നടക്കുക. ഇന്ത്യയൊഴികെ മറ്റ് 11 ക്രിക്കറ്റ് രാഷ്ട്രങ്ങളും ഐസിസി കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X