ഇന്ത്യയ്ക്ക് 183 റണ്‍സ് ജയം
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്കെതിരെ 293 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശ്രീനാഥിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നു. വെറും 23 ഓവറില്‍ 109 റണ്‍സ് എടുക്കുന്നതിനിടയില്‍ ശ്രീലങ്കയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.
35 റണ്‍സ് മാത്രം വഴങ്ങി ശ്രീലങ്കയുടെ നിര്‍ണ്ണായകമായ നാല് വിക്കറ്റുകള്‍ എടുത്ത ശ്രീനാഥാണ് മാന്‍ ഓഫ് ദി മാച്ച്. അട്ടപ്പട്ടു, ജയസൂര്യ, മുബാരക്, അരവിന്ദ ഡിസില്‍വ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് ശ്രീനാഥ് നേടിയത്. നാല് ക്യാച്ചുകളെടുത്ത മുഹമ്മദ് കൈഫിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനവും ഇന്ത്യയുടെ വിജയത്തിന് തുണയായി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന ബഹുമതിയും കൈഫിന് ലഭിച്ചു.
ബാറ്റിംഗിനനുകൂലമായ പിച്ചില്‍ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാനയച്ചത് ജയസൂര്യ വരുത്തിയ പിഴവാണ്. ഇന്ത്യ അവസരം മുതലെടുക്കുകയും ചെയ്തു.
സച്ചിന്റെയും സെവാഗിന്റെയും ഗാംഗുലിയുടെയും തിളക്കമാര്‍ന്ന ബാറ്റിംഗിന്റെ പിന്‍ബലത്തോടെയാണ് ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 292 റണ്‍സെടുത്തത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റ് ചെയ്യാനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ സച്ചിനും സെവാഗും ശ്രീലങ്കന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ത്തു. ഒരു ഘട്ടത്തില്‍ ആറ് റണ്‍സിലധികമായിരുന്നു ഇന്ത്യയുടെ റണ്‍സ് നിരക്ക്.
ആദ്യം പുറത്തായത് സെവാഗാണ്. സെവാഗ് 66 റണ്‍സെടുത്തു. പിന്നീട് നിര്‍ഭാഗ്യത്തിന് സെഞ്ച്വറിയുടെ വക്കിലെത്തി നില്ക്കെ ഇന്ത്യയ്ക്ക് സച്ചിന്റെ വിക്കറ്റ് നഷ്ടമായി. അരവിന്ദ ഡിസില്‍വയുടെ പന്ത് സ്വീപ്പ് ചെയ്യാനൊരുങ്ങിയ സച്ചിനെ വിക്കറ്റ് കീപ്പര്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. സച്ചിന്‍ 97 റണ്‍സെടുത്തു. സെവാഗിന് പകരമെത്തിയ ഗാംഗുലി സച്ചിന് മികച്ച പിന്തുണയാണ് നല്കിയത്. പക്ഷെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഗാംഗുലിയ്ക്ക് ഭാഗ്യമുണ്ടായില്ല. 48ല്‍ ഗാംഗുലി പുറത്തായി.
പിന്നീട് ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ കൈഫ് നന്നായി ബാറ്റ് വീശി. കൈഫ് 19 റണ്‍സെടുത്തു. ദ്രാവിഡ് കരുതലോടെ ബാറ്റ് ചെയ്തു. യുവരാജ് സിംഗ്, ദിനേശ് മോംഗിയ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് വേഗം നഷ്ടമായി. ദ്രാവിഡ് പുറത്താവാതെ 18 റണ്‍സ് എടുത്തു.