കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ്: ആസ്ത്രേല്യ ജയിച്ചു

  • By Staff
Google Oneindia Malayalam News

സിഡ്നി: അവസാന ഓവറില്‍ ബ്രെറ്റ്ലീയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ആസ്ത്രേല്യ ജയിച്ചു.

ബാലാജിയ്ക്ക് അവസാന ഓവര്‍ പന്തെറിയാന്‍ നല്കുമ്പോള്‍ ആസ്ത്രേല്യയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. ആദ്യ രണ്ട് സിംഗിളുകളും പിന്നീട് ഒരു ഡബിളും എടുത്ത ശേഷം അടുത്ത പന്ത് ബ്രെറ്റ്ലീ സിക്സറിലേക്ക് പായിക്കുകയായിരുന്നു. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഒരു പന്ത് ബാക്കിനില്ക്കെ ആസ്ത്രേല്യ വിജയ ലക്ഷ്യമായ 225ല്‍ എത്തി.

ക്രിക്കറ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
5.10 പി എം
ജനവരി 22, 2004

സിഡ്നി: ആസ്ത്രേല്യയ്ക്ക് ജയിക്കാന്‍ ഇനി 61 പന്തില്‍ നിന്നും 67 റണ്‍സ്വേണം. വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന ആസ്ത്രേല്യയ്ക്ക് ആഘാതമേല്പിച്ചത് ഇര്‍ഫാന്‍ പത്താനാണ്.

ഒരോവറില്‍ റിക്കി പോണ്ടിംഗിന്റെയും ഡാനിയേല്‍ മാര്‍ട്ടിന്റെയും വിക്കറ്റുകളെടുത്താണ് പത്താന്‍ ആസ്ത്രേല്യയുടെ റണ്ണൊഴുക്കിന് തടയിട്ടത്. രണ്ടും വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്യാച്ചെടുത്തു. അടുത്ത ഓവറില്‍ മുരളി കാര്‍ത്തിക്ക് ആദം ഗില്‍ക്രിസ്റിന്റെ വിക്കറ്റെടുത്തു. ഇപ്പോള്‍ സൈമണ്ട്സും ബെവനുമാണ് ക്രീസില്‍. മഴ മൂലം കളി 34 ഓവറാക്കി വെട്ടിച്ചുരുക്കി.

ക്രിക്കറ്റ്: ആസ്ത്രേല്യ കുതിയ്ക്കുന്നു
2.55 പി എം
ജനവരി 22, 2004

സിഡ്നി: ഇന്ത്യയ്ക്കെതിരെ 297 എന്ന വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ആസ്ത്രേല്യ കുതിയ്ക്കുന്നു. 9.2 ഓവറില്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തു. ഇപ്പോള്‍ മഴമൂലം കളി നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.

വെറും 29 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ആദം ഗില്‍ക്രിസ്റാണ് ഇന്ത്യന്‍ ബൗളര്‍മാരെ കശക്കുന്നത്. 13 റണ്‍സോടെ റിക്കി പോണ്ടിംഗും ക്രീസിലുണ്ട്. ക്യാറ്റിച്ചിന്റെ വിക്കറ്റാണ് ആസ്ത്രേല്യയ്ക്ക് നഷ്ടമായത്. ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ ഗാംഗുലി ക്യാച്ചെടുക്കുകയായിരുന്നു.

ലക്ഷ്മണിനും യുവരാജിനും സെഞ്ച്വറി
1.35 പി എം
ജനവരി 22, 2004

സിഡ്നി: വിവിഎസ് ലക്ഷ്മണിന്റെയും യുവരാജ് സിംഗിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 296 റണ്‍സ് നേടി.

യുവരാജ് സിംഗ് 122 പന്തില്‍ നിന്ന് 139 റണ്‍സ് നേടി. ലക്ഷ്മണ്‍ 130 പന്തില്‍ നിന്ന് പുറത്താകാതെ 106 റണ്‍സ് നേടി. 50ാം ഓവറില്‍ ബ്രെറ്റ്ലീയുടെ ഒരു പന്ത് ബൗണ്ടറിയിലേക്ക് പായിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ യുവരാജ് ക്ലീന്‍ ബൗള്‍ഡായി.

ഇന്ത്യ 3ന് 181
ജനവരി 22, 2004

സിഡ്നി: മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 35 ഓവര്‍ പിന്നിട്ട് കഴിഞ്ഞു. 71 റണ്‍സോടെ ലക്ഷ്മണും 62 റണ്‍സോടെ യുവരാജ് സിംഗും ബാറ്റ് ചെയ്യുകയാണ്.

ക്രിക്കറ്റ്: മഴ മൂലം കളി നിര്‍ത്തി
ജനവരി 22, 2004

സിഡ്നി: ആസ്ത്രേല്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26.5 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. പെട്ടെന്ന് പെയ്ത മഴ മൂലം തല്ക്കാലം കളി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇപ്പോള്‍ 52 റണ്‍സെടുത്ത് ലക്ഷ്മണും 38 റണ്‍സെടുത്ത് യുവരാജ് സിംഗുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. കളി തുടങ്ങി രണ്ടാം ഓവറില്‍ ഗാംഗുലിയുടെ വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ സ്കോര്‍ 63 റണ്‍സെത്തി നില്ക്കെ പാര്‍ത്ഥിവ് പട്ടേലും പുറത്തായി. രാഹുല്‍ ദ്രാവിഡിനും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് വന്ന ലക്ഷ്മണും യുവരാജ് സിംഗും ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിക്കുകയാണ്. അതിനിടയില്‍ മഴ വില്ലനായി.

പരിക്കുമൂലം വിശ്രമിയ്ക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ഇന്നത്തെ മത്സരത്തില്‍ കളിയ്ക്കുന്നില്ല. പേസ് ആക്രമണത്തിന് കരുത്തു പകരാന്‍ അജിത് അഗാര്‍ക്കര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആസ്ത്രേല്യയുടെ ടീമില്‍ മാത്യു ഹെയ്ഡന്‍ കളിയ്ക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X