വല്‍സന്‍ തില്ലങ്കേരിയ്ക്ക് ജാമ്യം നിഷേധിച്ചു
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റിലായ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയ്ക്ക് തലശ്ശേരി ജില്ലാ കോടതി ജാമ്യം നിഷേധിച്ചു.
ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും വിശദീകരിച്ചുകൊണ്ടാണ് സെഷന്‍സ് കോടതി ജഡ്ജി എസ്. സതിനാഥ് വല്‍സന് ജാമ്യം നിഷേധിച്ചത്.
ജോലിചെയ്യുന്ന പ്രഗതി വിദ്യാനികേതന്‍ പാരലല്‍കോളേജില്‍ നിന്ന് ജൂലൈ രണ്ടിനാണ് ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ വിഭാഗ് പ്രചാര്‍ പ്രമുഖ് ആയ വല്‍സന്‍ തില്ലങ്കേരിയെ കണ്ണൂര്‍ പൊലീസ് അറസ്റുചെയ്ത്.
ജൂണ്‍ 13ന് കൊല്ലപ്പെട്ട പുന്നാട്ടെ സിപിഎം പ്രവര്‍ത്തകനായ യാക്കൂബിനെ വധിക്കുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് വല്‍സനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം.
അന്യായമായാണ് തന്നെ അറസ്റ് ചെയ്തതെന്നാരോപിച്ച് തലശ്ശേരി സബ് ജയിലില്‍ ഇയാള്‍ നിരാഹാര സമരം നടത്തിവരുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വല്‍സനെ ജൂലൈ 5ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആര്‍എസ്എസ് നേതാവ് പി.ഇ. ബി മേനോന്റെ നിര്‍ദ്ദേശപ്രകാരം ഒന്‍പത് ദിവസം നീണ്ട നിരാഹാരസമരം വല്‍സന്‍ തിങ്കളാഴ്ച അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നേതാവിന്റെ അറസ്റില്‍ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകള്‍ കണ്ണൂരില്‍ നടത്തിവരുന്ന നിരാഹാര സമരം തുടരുമെന്ന് ആര്‍എസ് എസ് വൃത്തങ്ങള്‍ അറിയിച്ചു.
ജാമ്യം നിഷേധിച്ച ജില്ലാകോടതി വിധിക്കെതിരെ ഹൈക്കോടതിയെസമീപിക്കാന്‍ ജില്ലയിലെ ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.