Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂദാശാ വിവാദം!

(മത്തായി ചാക്കോയുടെ അന്ത്യകൂദാശാ വിവാദം സംബന്ധിച്ച് ജോസഫ് പുലിക്കുന്നേല്‍ 2007 ഒക്ടോബര്‍ 18 വ്യാഴാഴ്ച ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം)

കൂദാശാ വിവാദം!
ജോസഫ് പുലിക്കുന്നേല്‍

മത്തായിചാക്കോ കത്തോലിക്കാസഭയിലാണ് ജനിച്ചതെങ്കിലും, അദ്ദേഹം സഭയുടെ കൂദാശകളും കല്‍പ്പനകളും അനുസരിച്ചല്ല ജീവിച്ചത് എന്നത് വളരെ വ്യക്തമാണ്. അതായത്, അദ്ദേഹത്തിന്റെ ജീവിതം കത്തോലിക്കാസഭയ്ക്ക് പുറത്തായിരുന്നു. മാത്രമല്ല, സഭാപരമായ ഒരു ചടങ്ങുമില്ലാതെ, മത്തായിചാക്കോയുടെ ആഗ്രഹം അനുസരിച്ച് പാര്‍ടിയുടെ വക സ്ഥലത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്. അദ്ദേഹം മരിച്ച അവസരത്തില്‍പോലും, അദ്ദേഹത്തിന് അന്ത്യകൂദാശകള്‍ നല്‍കിയതായി അദ്ദേഹത്തിന്റെ ബന്ധുക്കളോ സഭാധികാരികളോ പറഞ്ഞിരുന്നില്ല.

എന്താണ് കൂദാശ?

കത്തോലിക്കാവിശ്വാസം അനുസരിച്ച് സഭാജീവിതത്തില്‍ ഏഴ് കൂദാശകളാണുള്ളത് (ദൈവ വരപ്രസാദത്തിന്റെ പ്രവാഹനാളികള്‍). അതില്‍ ആദ്യത്തെ കൂദാശ മാമ്മോദീസായാണ്. ഒരു കുട്ടിയെ മാമ്മോദീസാ മുക്കുമ്പോള്‍, അതിന് അനുവാദം കൊടുക്കേണ്ടത് ആ കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. (അപ്പനോ, അമ്മയോ, അവരല്ലെങ്കില്‍ മറ്റാരെങ്കിലും). മറ്റെല്ലാ കൂദാശകളും കൂദാശ സ്വീകരിക്കുന്ന വ്യക്തി സ്വമനസ്സാലെ അവരുടെ തീരുമാനം അനുസരിച്ച് സ്വീകരിക്കേണ്ടതാണ്. എന്നാല്‍, കൂദാശ സ്വീകരിക്കുന്ന ആളോ, അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ ആവശ്യപ്പെടാതെയോ അറിയാതെയോ ഒരു കൂദാശയും രഹസ്യമായി നല്‍കാന്‍ സഭാനിയമമില്ല.

മത്തായിചാക്കോ അബോധാവസ്ഥയിലായിരുന്നപ്പോള്‍, ബന്ധുക്കള്‍ അറിയാതെയാണ്, താമരശ്ശേരി മെത്രാന്റെ ആവശ്യപ്രകാരം, അദ്ദേഹത്തിന് ഫാ. കോട്ടയില്‍ രോഗീലേപനം നല്കിയത്. "കത്തോലിക്കാസഭയുടെ പഠനം അനുസരിച്ച്, മനുഷ്യന്‍ വിവേകമുള്ള ഒരു ജീവിയാണ്. ആ നിലയ്ക്ക്, ഓരോ വ്യക്തിക്കും സ്വയം പ്രവര്‍ത്തിക്കാനും, അവന്റെ പ്രവൃത്തികളെ നിയന്ത്രിക്കാനുമുള്ള അവകാശമുണ്ട്'' Catichesm of the Catholic Church, Page - 331). സ്വതന്ത്രമായ മനസ്സോടുകൂടിമാത്രമേ ഒരാള്‍ക്ക് കൂദാശകള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളൂ. കൂദാശ ആരുടെമേലും അടിച്ചേല്‍പ്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് സഭയുടെ പഠിപ്പിക്കലുകള്‍ക്ക് വിരുദ്ധവുമാണ്.

രോഗീലേപനം കൊടുക്കാന്‍ വൈദികര്‍ക്കോ മെത്രാന്മാര്‍ക്കോ മാത്രമേ അവകാശമുള്ളൂ. ഏകദേശം പത്തുമിനിറ്റുനേരം ദീര്‍ഘിക്കുന്ന ശുശ്രൂഷയാണ് രോഗീലേപനം. ഈ കര്‍മം നിര്‍വഹിക്കുന്നതിന് ഒരു കാര്‍മികനും സമൂഹവും ശുശ്രൂഷിയും ആവശ്യമാണ്. രോഗീലേപനശുശ്രൂഷയ്ക്ക് ആവശ്യമായ ഉപകരണങ്ങളെക്കുറിച്ച് സഭ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്:

"രോഗീലേപനത്തിനുപോകുമ്പോള്‍ ഒരു ചെറിയ കുരിശും, രണ്ടു തിരികളും, ഊറാറയും, സൈത്തും കരുതിയിരിക്കേണ്ടതാണ്. രോഗീലേപനത്തിനുമുമ്പ് ആവശ്യമുണ്ടെങ്കില്‍ കുമ്പസാരിപ്പിക്കുന്നു. ലേപനം കഴിഞ്ഞാണു വി. കുര്‍ബാന നല്‍കേണ്ടത്. രോഗിയുടെ സമീപം ഒരു മേശമേല്‍ കുരിശുരൂപം സ്ഥാപിച്ചു രണ്ടുവശത്തും തിരികള്‍ കത്തുവച്ചശേഷം പുരോഹിതന്‍ ഊറാറ ധരിച്ചു പ്രാര്‍ഥനയാരംഭിക്കുന്നു.''

വി. യാക്കോബ് ശ്ളീഹാ എഴുതിയ ലേഖനം 5: 10-15 ശുശ്രൂഷി വായിക്കണം. തുടര്‍ന്ന്, തിരു സൈത്ത് (ഒരുതരം എണ്ണ) നെറ്റിമേല്‍ കുരിശാകൃതിയില്‍ പൂശണം. തുടര്‍ന്ന് പ്രാര്‍ഥനകളോടുകൂടി കണ്‍പോളകള്‍, ചെവികള്‍, അധരങ്ങള്‍, കരങ്ങള്‍, പാദങ്ങള്‍ എന്നിവിടങ്ങളില്‍ സൈത്ത് പൂശണം.'' (സീറോ മലബാര്‍ സഭയുടെ ആരാധനക്രമം - കൂദാശകള്‍). ഈ ദീര്‍ഘമായ ചടങ്ങുകളാണ് സീറോ-മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ രോഗീലേപനത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്.

രോഗീലേപനം കൊടുക്കുമ്പോള്‍, ഈ കൂദാശയുടെ ഗുണഫലങ്ങളെക്കുറിച്ച് കൂദാശ സ്വീകരിക്കുന്നയാളെ അറിയിക്കാന്‍ പുരോഹിതന് കടമയുണ്ട്. കൂദാശാചാരണങ്ങളെല്ലാം, സഭയുടെ അതായത് വിശ്വാസികളുടെ അറിവോടെയായിരിക്കണം. മത്തായിചാക്കോയ്ക്ക് രോഗീലേപനം കൊടുത്തത് ആരും അറിഞ്ഞില്ല. സ്ഥലത്ത് ഒരു സഹായിയും ഉണ്ടായിരുന്നുമില്ല. അദ്ദേഹത്തിന് ബോധമില്ല; അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിഞ്ഞുമില്ല. ഇങ്ങനെ കൂദാശ നല്‍കുന്നത് സഭയുടെ പഠനത്തിന് വിരുദ്ധമാണ്.

മത്തായിചാക്കോയുടെ മരണത്തിന് വളരെ നാളുകള്‍ക്കുശേഷം, അദ്ദേഹത്തിന് രോഗീലേപനം നല്‍കി എന്ന് ബിഷപ്പ് ചിറ്റിലപ്പള്ളി എന്തിനാണ് കൊട്ടിഘോഷിച്ചത്? അത് മത്തായിചാക്കോയെയും കുടുംബത്തെയും അപമാനിക്കുന്നതിന് ബോധപൂര്‍വം പറഞ്ഞതാണോ? മത്തായിചാക്കോ ഒരു കമ്യൂണിസ്റുകാരനായിരുന്നു. സഭയ്ക്കു പുറത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വതന്ത്രനായ ഒരു മനുഷ്യന്റെമേല്‍, അദ്ദേഹമോ ബന്ധുക്കളോ അറിയാതെ കൂദാശ അടിച്ചേല്‍പ്പിച്ചത് തികച്ചും തെറ്റാണ് എന്ന് പറയാന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ നേതാവ് എന്ന നിലയില്‍ പിണറായി വിജയന് അവകാശമുണ്ട്.

മത്തായിചാക്കോയ്ക്കു പകരം, ഒരു അറിയപ്പെടാത്ത വ്യക്തിയാണ് സഭയ്ക്ക് പുറത്ത് ജീവിച്ചു മരിച്ചതെങ്കില്‍ രഹസ്യമായി കൂദാശ കൊടുക്കുകയും, പരസ്യമായി അത് പിന്നീട് പറയുകയും ചെയ്യാന്‍ സഭാധികാരം തയ്യാറാകുമായിരുന്നില്ല. പിന്നെ എന്തിന് മെത്രാന്‍ ഈ പ്രസ്താവന നടത്തി?

കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിച്ച ഒരാളായിരുന്നു കുറവിലാങ്ങാട് പള്ളി ഇടവകാംഗമായിരുന്ന വി കെ കുര്യന്‍. അദ്ദേഹം ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം അന്ത്യകൂദാശ സ്വീകരിച്ചാണ് മരണമടഞ്ഞത്. എന്നാല്‍, മരണാനന്തരം അദ്ദേഹത്തെ പള്ളിക്കുപുറത്താക്കി, സംസ്കാരശുശ്രൂഷയില്‍നിന്ന് വൈദികര്‍ മാറിനില്‍ക്കുകയാണുണ്ടായത്. ഈ പ്രവൃത്തി കുറ്റകരമാണെന്ന് കണ്ട്, പാലാ മെത്രാന് രണ്ടേകാല്‍ ലക്ഷം രൂപ കോടതി ശിക്ഷ കല്‍പ്പിക്കുകയുംചെയ്തു എന്നത് ഒരു ആനുകാലിക സംഭവമാണ്.

മെത്രാന്മാര്‍ക്ക് തോന്നിയാല്‍, മതകര്‍മങ്ങള്‍ നിഷേധിക്കാനും, മതകര്‍മങ്ങള്‍ ആവശ്യപ്പെടാത്തവര്‍ക്ക് രഹസ്യമായി കര്‍മങ്ങള്‍ ചെയ്തുകൊടുക്കാമെന്നുമുള്ള പുരോഹിതരുടെ അധികാരം ചോദ്യംചെയ്യപ്പെടേണ്ടതാണ്.

ഇന്ന് ക്രൈസ്തവസമൂഹത്തിനുള്ളില്‍ മനുഷ്യസ്വാതന്ത്യ്രത്തെ നിഷേധിക്കുന്ന സംവിധാനമാണുള്ളത്. സഭാവകയായ കോടാനുകോടി രൂപയുടെ സമ്പത്ത് മെത്രാന്മാര്‍, അവര്‍തന്നെ നിര്‍മിച്ച മതനിയമത്തിലൂടെ അവരുടെ സ്വന്തമാക്കി വച്ചിരിക്കുന്നു. ആരോടും കണക്കുപറയാതെ, ഈ പണം ചെലവഴിക്കാനുള്ള പുരോഹിതരുടെ "ന്യൂനപക്ഷാവകാശ''മാണ് ഇന്ന് സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ. എന്നാല്‍ ഇന്ന്, സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും എന്ന അവസ്ഥ വന്നിരിക്കുന്നു. ഇത് ക്രൈസ്തവമായ കാഴ്ചപ്പാടല്ല. ഈ അവസ്ഥ മാറിയേ മതിയാവൂ.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഒരു എംഎല്‍എ അബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും അറിയാതെ, ജോസഫ് ഗ്രൂപ്പ് അവരുടെ പാര്‍ടിയില്‍ അംഗത്വം നല്‍കി എന്ന് ആരെങ്കിലും പറഞ്ഞാല്‍ കെ എം മാണി സഹിക്കുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+