അഭയ കൊലക്കേസ്: വൈദികന് പങ്കെന്ന് സൂചന
കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന രഹസ്യ റിപ്പോര്‍ട്ട് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തേ ബാംഗ്ലൂരില്‍ നടത്തിയ നാര്‍കോ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സിബിഐ സംഘത്തിലെ ഡിവൈഎസ്‌പി ആര്‍കെ അഗര്‍വാള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന്റെ പകര്‍പ്പ് ഹൈക്കോടതിയലും സമര്‍പ്പിച്ചിട്ടുണ്ട്.
കോട്ടയം രൂപതയിലെ ചാന്‍സലറാണ് ആരോപണവിധേയനായിട്ടുള്ള ഫാദര്‍ തോമസ് കോട്ടൂര്‍. 2007 ആഗസ്‌റ്റ് എട്ടിനാണ് ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ തോമസ് പുതൃക്ക, സിസ്റ്റര്‍ സെഫി എന്നിവരെ ബാഗ്ലൂരില്‍ നാര്‍കോ അനാലിസിസിന് വിധേയരാക്കിയത്.
സിസ്‌റ്റര്‍ അഭയ താമസിച്ചിരുന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അവിഹിത ബന്ധങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്നറിയുന്നു. കോണ്‍വെന്റിലെ ചില സംഭവങ്ങള്‍ക്ക് സാക്ഷിയാകാനിടയായ സിസ്‌റ്റര്‍ അഭയയെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് തലയ്‌ക്കടിച്ചു വീഴ്‌ത്തുകയായിരന്നുവെന്നാണ് കരുതുന്നത്. ഫാദര്‍ തോമസ് കോട്ടൂര്‍ കോണ്‍വെന്റിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്നാണ് സിബിഐയ്‌ക്ക് ലഭിച്ച സൂചന.
1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. അഭയ മാനഭംഗത്തിനിരയായിട്ടുണ്ടോയെന്നകാര്യവും സിബിഐ അന്വേഷിക്കുന്നുണ്ട്.
നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പരസ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ 2007 നവംബറില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതിന്മേല്‍ തീരമാനമെടുക്കാന്‍ വൈകി.
തുടര്‍ന്ന് അദ്ദേഹം കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജസ്‌റ്റിസ് വി രാംകുമാര്‍ കഴിഞ്ഞ ജനുവരി 11ന് ഉത്തരവിട്ടിരുന്നു. വിവരങ്ങള്‍ പുറത്താകുന്നത് തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല.
ജൂണ്‍ നാലിനാണ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയെന്നാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്തിമ റിപ്പോര്‍ട്ടിന് ശേഷം കൊലക്കേസിലെ പ്രതികളെയും കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ചിലരെയും അറസ്റ്റു ചെയ്‌തേയ്‌ക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications