പരസ്യ പ്രസ്‌താവന: സുരേഷ് കുമാറിനെതിരെ നടപടിയെടുത്തേയ്‌ക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങളെ പരസ്യമായി വിമര്‍ശിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാറിനെതിരെ അച്ചടക്കനടപടിയ്‌ക്ക് സാധ്യത.
മുന്‍കൂര്‍ അനുമതി വാങ്ങാതെ മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ടുനിന്നു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് അച്ചടക്കനടപടിയെടുത്തേയ്‌ക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്‌ച പുറത്തിറങ്ങിയേയ്‌ക്കും.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാനേജിങ് ഡയറക്ടറായ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനും തല്‍സ്ഥാനത്തുനിന്നും നീക്കാനും ആലോചന നടക്കുന്നുണ്ട്. എന്നാല്‍ സസ്‌പെന്‍ഷന്‍ നല്‍കുന്നതില്‍ മുഖ്യമന്ത്രിയ്‌ക്ക് യോജിപ്പില്ലെന്നാണ് അറിയുന്നത്.
സുരേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനാണ് ശുപാര്‍ശ. സഹകരണ വകുപ്പിന് കീഴിലുള്ള ഗ്രാമവികസന ബാങ്ക് നടത്തിപ്പിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് രണ്ടാഴ്‌ച മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സുരേഷിനെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കില്‍ സുരേഷ് കുമാര്‍ എല്ലാ ദിവസം എത്താറില്ലെന്ന് സഹകരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നീല ഗംഗാദരന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാഴ്‌ച മുമ്പ് സഹകരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഹകരണ ബാങ്ക് ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. നിര്‍ബന്ധമായും ഈയോഗത്തില്‍ പങ്കെടുക്കണമെന്ന് സുരേഷ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ഇദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ പ്രശ്‌നത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരെ അദ്ദേഹം മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കണമെങ്കില്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണം. ചീഫ് സെക്രട്ടറിയാണ് ഇതിന് അനുമതി നല്‍കുക.
ഇദ്ദേഹം നടത്തിയ നിയമലംഘനം സഹകരണ വകുപ്പ് ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഇടപെട്ടതോടെയാണ് നടപടി ഉറപ്പായത്. സുരേഷ് കുമാര്‍ സര്‍വ്വീസ് ചടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ തിങ്കളാഴ്‌ച പറഞ്ഞു.