സെഫി സിബിഐയെ കബളിപ്പിക്കാന്‍ ശ്രമിച്ചു
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി സിബിഐയെ കബളിപ്പിക്കാനും നാര്‍കോ പരിശോധന തടസ്സപ്പെടുത്താനും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
കൊലക്കേസില്‍ നിന്നും രക്ഷപ്പെടാനായി കന്യാചര്‍മ്മം പുനസ്ഥാപിച്ച സെഫി നാര്കോ പരിശോധനാവേളയിലും രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടിയിരുന്നു. നാര്‍കോ പരിശോധനയ്ക്ക് വിധേയയാകാനുള്ള സിബിഐയുടെ നോട്ടീസ് ലഭിച്ചതുമുതല്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിച്ചുകൊണ്ടിരുന്ന സെഫി മരുന്ന് സ്വയം നിര്‍ത്തി.
അഗസ്റ്റ് 31ന് ബാംഗ്ലൂരിലെ ബൗറിങ് ആന്റ് ലേഡി കര്‍സന്‍ ആശുപത്രിയിലാണ് നാര്‍കോ പരിശോധന നടന്നത്. പരിശോധന തുടങ്ങി പത്തുമിനിട്ടുകഴിഞ്ഞപ്പോള്‍ത്തന്നെ സെഫിയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതുടങ്ങി.പരിശോധനയുടെ ഇരുപതാം മിനിട്ടില്‍ സെഫി ഛര്‍ദ്ദിച്ചതിനെതുടര്‍ന്ന് നാര്‍ക്കോ പരിശോധന നിറുത്തിവയ്ക്കുകയായിരുന്നു.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരുടെ നാര്‍ക്കോ പരിശോധനയിലെ മൊഴി 400, 499 മെഗാബൈറ്റ് ഉള്ളപ്പോള്‍ സെഫിയുടേത് 299 മെഗാബൈറ്റേയുള്ളൂ.
എന്നാല്‍ 20 മിനിട്ടിനുള്ളില്‍ തന്നെ സെഫിയില്‍ നിന്ന് അഭയ കൊലക്കേസിലെ പങ്കാളിത്തം സൂചിപ്പിക്കുന്ന മൊഴി എടുക്കാന്‍ ചോദ്യം ചെയ്ത സിബിഐ സംഘത്തിന് കഴിഞ്ഞിരുന്നു.
തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍ എന്നിവരുമായി ഏതുതരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന ചോദ്യത്തിന് "ദേഹ ബന്ധം" എന്നായിരുന്നുവത്രേ സെഫി മറുപടി നല്‍കിയത്.
എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്തപ്പോഴും സിസ്റ്റര്‍ സെഫി ബ്ളഡ് പ്രഷറിനുള്ള മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായാണ് വിവരം.
രക്തസമ്മര്‍ദ്ദം കൂടി അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിക്കാനും അതുവഴി ജാമ്യം നേടിയെടുക്കാനുമുള്ള ശ്രമമാണ് അതെന്ന് തിരിച്ചറിഞ്ഞ സിബിഐ മരുന്നുകഴിക്കാതെ രക്ഷപ്പെടാനുള്ള സെഫിയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.