ടാറ്റയുടെ തടയണ: സിപിഐയില്‍ ഭിന്നത രൂക്ഷം

സിപിഐ മന്ത്രിമാരും സംസ്ഥാന നേതൃത്വവും ടാറ്റ നിര്‍മ്മിച്ച അനധികൃത തടയണകള്‍ പൊളിച്ചുമാറ്റണമെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ എഐടിയുസി തടയണപൊളിക്കരുതെന്ന നിലപാടിലാണ്.
ടാറ്റയുടെ തടയണകള്‍ പൊളിച്ചുമാറ്റണമെന്ന് ജനുവരിയില്‍ ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട് തീര്‍ത്തും വിരുദ്ധമായ നിലപാടാണ് എഐടിയുസി സംസ്ഥാന പ്രസിഡന്റ് സിഎ കുര്യന്‍ കൈക്കൊണ്ടിരിക്കുന്നത്.
തൊഴിലാളികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ വേണ്ടിയാണ് ടാറ്റ തടയണ നിര്‍മ്മിച്ചതെന്നാണ് കുര്യന്‍ പറയുന്നത്. മാത്രമല്ല തൊഴിലാളി നേതാക്കള്‍ക്ക് ടാറ്റ നല്‍കിയ വീടുകള്‍ തിരികെ നല്‍കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം കുര്യന്‍ പറഞ്ഞു.
തടയണ അനധികൃതമാണെങ്കില്‍ അത് പൊളിച്ചുകളയാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് എഐടിയുസി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടത്.
ടാറ്റയുടെ വീടുകള്‍ സംബന്ധിച്ച കുര്യന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ തടയണ പൊളിച്ചുമാറ്റണമെന്ന നിലപാട് ആവര്‍ത്തിയ്ക്കുകയുണ്ടായി. മാത്രമല്ല നേതാക്കള്‍ ടാറ്റയുടെ സൗജന്യം പറ്റിയ കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ആദ്യഘട്ടത്തില്‍ ദൗത്യം അട്ടിമറിച്ചത് സിപിഐ ആണെന്ന ചീത്തപ്പേര് നിലനില്‍ക്കുകയാണ്. അത് ഒഴിവാക്കാന്‍ പുതിയ ദൗത്യത്തിന് സര്‍വ്വ പിന്തുണയും നല്‍കുകയെന്നതാണ് സിപിഐയുടെ നിലപാട്.
അതുകൊണ്ടുതന്നെ ടാറ്റയുടെ തടയണ പൊളിക്കണമെന്ന തീവ്രനിലപാടിലാണ് പാര്‍ട്ടി. എന്നാല്‍ എഐടിയുസിയുടെ നിലപാടിനെ നിരാകരിച്ചാല്‍ പാര്‍ട്ടിയില്‍ ഉള്‍പ്പോര്് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലാകുമെന്നതും ഉറപ്പാണ്.
ഇതിനിടെ ടാറ്റയുടെ തടയണ പൊളിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. തടയണകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പാക്കുമെന്ന് പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്മയിലും വ്യക്തമാക്കിക്കഴിഞ്ഞു.
എന്തായാലും ഇത്തവണത്തെ മൂന്നാര്‍ ദൗത്യം സിപിഎമ്മിനേക്കാളേറെ പ്രശ്‌നങ്ങളുണ്ടാക്കുക സിപിഐയില്‍ത്തന്നെയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.












Click it and Unblock the Notifications